പത്തനംതിട്ടയില്‍ തീവ്രമഴ തുടരുന്നു: 20 അംഗ എന്‍ഡിആര്‍എഫ് സംഘമെത്തി, 310 പേരെ മാറ്റിപ്പാർപ്പിച്ചു
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറില്‍ 213 എംഎം (മില്ലീമീറ്റര്‍) മഴയാണ് ജില്ലയില്‍ പെയ്തത്. സീതത്തോട് മുണ്ടന്‍ പാറയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 320 എംഎം മഴയാണ് രണ്ട് ദിവസം കൊണ്ട് ഇവിടെ പെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പമ്പാ, മണിമലയാര്‍ നദികളും വെള്ളം നിറഞ്ഞൊഴുകുന്നതിനാല്‍ അപകട നിലയിലാണ്. അച്ചന്‍കോവിലാറും അപകട നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 18 ക്യാംപുകളിലായി 310 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയില്‍ 20 അംഗ എന്‍ ഡി ആര്‍ എഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മറ്റന്നാളത്തെ ശബരിമല നിറപുത്തരി ചടങ്ങില്‍ ഭക്തരെ അനുവദിക്കണോ എന്ന് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. അത്തിക്കയത്ത് പമ്പയില്‍ കാണാതായ രാജുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. കൂത്തൊഴുക്കാണ് രക്ഷാ പ്രവർത്തനത്തിന് തടസ്സമായി നില്‍ക്കുന്നത്. ഗവിയുള്‍പ്പെടെയുള്ള വനമേഖലയില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്.

കക്കി ഡാമിന്റെ 65.11 %വും പമ്പ ഡാമിന്റെ 35.81 %വും സംഭരണശേഷി നിറഞ്ഞിട്ടുണ്ട്. നദികളുടെ ജലനിരപ്പ് വര്‍ദ്ധിച്ചു വരികയാണ്. പമ്പയാറും മണിമലയാറും അപകട ജലനിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചന്‍കോവിലിന്റെ മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്. നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എല്ലാ താലൂക്കുകളിലും പ്രവര്‍ത്തിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ആവശ്യം വരുന്ന മുറയ്ക്ക് മാറി താമസിക്കണം എന്ന് കളക്ടർ അഭ്യർത്ഥിച്ചു.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍
കൂടാതെ തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, നദികളിലൂടെയുള്ള കടത്ത് എന്നിവ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ പൂര്‍ണമായും നിരോധിച്ചു. കോവിഡ് 19 ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി സ്വീകരിക്കും.












Click it and Unblock the Notifications