മുലായം സിംഗിന്റെ മറുപടിക്കത്ത് കിട്ടിയ നായനാര്‍ ഒരു മറുപടി അയച്ചു മലയാളത്തില്‍! രസകരമായ ഓര്‍മ
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് വിടപറഞ്ഞിരിക്കുകയാണ്. ഒരുപാട് ഓര്‍മകള്‍ ബാക്കി വെച്ചാണ് അദ്ദേഹം കടന്നുപോയിരിക്കുന്നത്. നിരവധിപേരാണ് അദ്ദേഹവുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയത്.
മന്ത്രി എംബി രാജേഷും അദ്ദേഹവുമായുള്ള ഒരു പ്രിയപ്പെട്ട ഓര്‍മ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാറും മുലായം സിംഗ് യാദവും തമ്മിലുള്ള ഒരു രസകരമായ ഓര്‍മയാണ് പങ്കുവെയ്ക്കുന്നത്. രണ്ടും പേരും മുഖ്യമന്ത്രിയായിരുന്ന സമയത്തെ ഒരു തമാശകലർന്ന സംഭവമാണ്...

കേരളവുമായി എന്നും നല്ല ബന്ധം സൂക്ഷിച്ച നേതാവാണ് മുലായം. മുലായം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ, കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നത് നായനാറായിരുന്നു. മുലായവും നായനാറും തമ്മിൽ നടന്ന രകസരമായ ഒരു ആശയവിനിമയും അന്ന് ഏറെ ചർച്ചയായിരുന്നു. യുപിയിലെ ഒരു വിഷയവുമായി ബന്ധപ്പെട്ടു തനിക്കു കിട്ടിയ നിവേദനം നായനാര്‍ മുലായംസിങ്ങിന് അയച്ചുകൊടുത്തു. നിവേദനം കിട്ടിയ മുലായം മറുപടിയും അയച്ചു. എന്നാൽ അദ്ദേഹം അയച്ച മറുപടിക്കത്ത് ഹിന്ദിയിൽ ആണ്.

നായനാര്‍ വിടുമോ. ഹിന്ദിയിൽ കത്ത് അയച്ച മുലായത്തിന് നായനാർ ഒരു കത്ത് തിരിച്ചും അയച്ചു. തിരിച്ചയത്ത കത്ത് നല്ല പച്ച മലയാളത്തിലായിരുന്നു. മുലായം ആകെ പെട്ടുപോയി. ആരെക്കൊണ്ടോ മലയാളത്തിലൊരു കത്തു തയാറാക്കി നായനാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. രണ്ട് മുഖ്യമന്ത്രിമാർ തമ്മിലെ രസകരമായ ഒരു അനുഭവം ആയിരുന്നു ഈ സംഭവം.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മുലായം സിംഗ് യാദവ് ഇന്നാണ് അന്തരിച്ചത്. യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയും ആയിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയും ആയിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

യുപിയിലെ ഇറ്റാവ ജില്ലയിലുള്ള സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് മുലായം ജനിച്ചത്.
റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ല്‍ ആദ്യമായി യുപി നിയമസഭയില്‍ എത്തി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവില്‍ക്കിടന്നിരുന്നു. 1977ലാണ് അദ്ദേഹം ആദ്യമായി മന്ത്രി ആയത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചെത്തിയിരുന്നു.












Click it and Unblock the Notifications