
'കുട്ടനും മുട്ടനും ഏറ്റുമുട്ടി ചോര കുടിക്കാൻ കാത്ത് നിൽക്കുന്ന കുറുക്കൻമാർ തടിച്ച് കൊഴുക്കും'; മറുപടി
തിരുവനന്തപുരം: ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും എന്ന തലകെട്ടോടെ ഹിജാബ് വിവാദത്തിൽ കെടി ജലീൽ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് പങ്കിട്ടിരുന്നു. കന്യാസ്ത്രീകൾ തലമറക്കുമന്നു. ഇതേകാര്യം വിദ്യാർത്ഥിനികൾ ചെയ്യുമ്പോൾ തടയുന്നതിലെ വാശി ദുരൂഹമാണെന്നായിരുന്നു ജലീൽ കുറിപ്പിൽ പറഞ്ഞത്. എന്നാൽ ജലീലിന്റെ കുറിപ്പിന് മറുപടിയുമായി കന്യാസ്ത്രീയായ സോണിയ തെരേസ് ഡിഎസ്‌ജെ രംഗത്തെത്തിയിരുന്നു.
'യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല', എന്നായിരുന്നു സിസ്റ്ററുടെ കുറിപ്പ്. ഇപ്പോഴിതാ സിറ്ററുടെ കുറിപ്പിന് മറുപടിയായി തുറന്ന കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ജലീൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

തുറന്ന കത്ത് പ്രിയപ്പെട്ട സിസ്റ്റർ,
ക്ഷേമം നേരുന്നു. മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന "ഹിജാബ്" അഥവാ ശിരോവസ്ത്രവുമായി (തട്ടം, സ്കാഫ്) ബന്ധപ്പെട്ട് ഞാൻ എഴുതിയ കുറിപ്പിന് സഹോദരിയുടെ ഒരു മറുകുറിപ്പ് കാണാനിടയായി. അതിൽ ചില തെറ്റിദ്ധാരണകൾ കടന്ന് കൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്.
1) "ഹിജാബ്" അഥവാ ശിരോ വസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്. മുഖംമൂടിക്ക് പറയുന്ന പേര് "നിഖാബ്" എന്നാണ്. മണൽ കാറ്റിൽ നിന്ന് രക്ഷനേടാൻ അറേബ്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സമ്പ്രദായമാണത്. അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീയോട് ഇസ്ലാമതം അനുശാസിക്കുന്ന വേഷം മുൻകയ്യും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങൾ മറക്കണമെന്നാണ്. അത്, സാരി ഉൾപ്പടെ ലോകത്തിലെ ഏത് വേഷവിധാനം സ്വീകരിച്ചുമാകാം. പർദ്ദ തന്നെ ആയിക്കൊള്ളണം എന്ന് ഒരു നിർബന്ധവുമില്ല.

മദർ തരേസയുടെ വസ്ത്രമാണ് മുസ്ലിം സ്ത്രീകൾ ഇഷ്ടപ്പെടുന്നതെങ്കിൽ അവർക്ക് ഏറ്റവും യോജ്യമായ വേഷമെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മുഖവും മുൻകയ്യുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം അതിലൂടെ മറയും.
മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളിൽ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാൻ. എം.ഇ.എസ് (മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി) അവരുടെ കോളേജുകളിൽ "നിഖാബ്" (മുഖംമൂടി) ധരിച്ച് വരുന്നത് വിലക്കിയപ്പോൾ ഒരദ്ധ്യാപകൻ എന്ന നിലയിൽ ഞാനതിനെ ശക്തമായി പിന്തുണക്കുകയാണ് ചെയ്തത്. ആൾമാറാട്ടം തടയുന്നതിനും പെൺകുട്ടികളുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും അത്തരം തീരുമാനങ്ങൾ അനിവാര്യമാണ്.

2) ഒരു കന്യാസ്ത്രി തൻ്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീ 'ഹിജാബ്' അഥവാ ശിരോവസ്ത്രം ഉൾപ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയേയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്ലിം സ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ?
3) "ഹിജാബ്"
(ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ രക്ഷിതാക്കൾ അടിച്ചേൽപ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കിൽ അതേ കുട്ടികളുടെ മേൽ ഒരു സ്കൂൾ മാനേജ്മെൻ്റ്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേൽപ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേൽപ്പിക്കൽ പിന്തിരിപ്പനും സ്കൂൾ മാനേജ്മെൻ്റുകളുടെ അടിച്ചേൽപ്പിക്കൽ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്?

4) കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചു കൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം. എന്നാൽ അദ്ധ്യാപകരുടെ വേഷത്തിൽ മതസ്വത്വം വേണ്ടെന്ന് വെക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക? എന്നും കുട്ടികളുടെ മാതൃക അദ്ധ്യാപകരല്ലേ?
5) കേരളത്തിൽ ''ഹിജാബ്" അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന കൃസ്ത്യൻ മാനേജ്മെൻറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഉയർന്ന് കേൾക്കാറ്. എന്ത് കൊണ്ടാണ് ഹൈന്ദവ (എൻ.എസ്.എസ്, എസ്.എൻ.ഡി.പി) മാനേജ്മെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോ ഇന്നോളം "തട്ടവിവാദം" കേൾക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെൻ്റ് സ്കൂളുകൾ മുസ്ലിം പെൺകുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെൻ്റുകളും കാണിച്ചിരുന്നെങ്കിൽ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങൾ.

6) ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർത്ഥിക്ക് ഒരു മുസ്ലിം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു സംഭവം ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു.
സഹോദരീ, ഈ വിവാദങ്ങൾ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്ലിം-ക്രൈസ്തവ അകൽച്ചയിൽ നിന്ന് ഉൽഭൂതമായതാണ്. അത് നീങ്ങണമെങ്കിൽ ക്രിയാത്മക ചർച്ചകൾ ഇരവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവരും ഒന്നിച്ചിരുന്ന് നടത്തണം. അല്ലെങ്കിൽ കുട്ടനും മുട്ടനും ഏറ്റുമുട്ടി വീഴുന്ന ചോര കുടിക്കാൻ പതുങ്ങിയിരിക്കുന്ന ഡൽഹി "കുറുക്കൻമാർ" തടിച്ച് കൊഴുക്കും. അതുണ്ടാവാതെ നോക്കണം.
'മുന്‍പ് ഇറ്റാലിയൻ വനിത മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു'; അനുരാഗ് താക്കൂർ