പ്രേരണ നല്‍കിയത് അഷ്റഫ് മൗലവിയെന്ന് ഹിന്ദു ഐക്യവേദി: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് പിഎഫ്ഐയും
തിരുവനന്തപുരം: ഒ ബി സി മോർച്ച സംസ്ഥാന നേതാവ് ഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിന് പ്രേരണ കൊടുത്തത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിയാണെന്ന ആരോപണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബു. ആലപ്പുഴയിൽ എസ് ഡി പി ഐകാരൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, കൊല നടത്തിയത് ആരാണെന്ന് തിരിച്ചറിയുന്നതിന് മുന്നേ ആർ എസ് എസ് ആണെന്ന് പ്രഖ്യാപിച്ചത് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിയാണ്. ബിജെപി നേതാവും ജനകീയനുമായ അഡ്വ . രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിന് കാരണമായത് മൗലവിയുടെ പ്രസ്താവനയാണെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് എസ് ഡി പി ഐനടത്തിയ കൊലപാതങ്ങളുടെ മുഖ്യ പ്രേരണ ഈ മൗലവിയാണെന്നാണ് കരുതപ്പെടുന്നത്. ഒട്ടനവധി ആർ എസ് എസ് ബിജെപി പ്രവർത്തകരാണ് ഇക്കാലത്ത് കൊല്ലപ്പെട്ടത്. കേരളത്തിൽ ഐ എസിന്റേയും താലിബാന്റേയും സ്വാധീനം എന്നത് പോപ്പുലർ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടേയും സ്വാധീനമാണ്. അതിന് നേതൃത്വം നൽകുന്ന അഷറഫ് മൗലവിക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നതെന്നും ആർവി ബാബു അറിയിച്ചു.

അതേസമയം. നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് സാഹചര്യമൊരുക്കുന്ന പണിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചെയ്യുന്നതെന്ന ആരോപണവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ രംഗത്ത് എത്തി. ബിജെപിക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും പോപ്പുലർ പ്രണ്ട് ആരോപിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന കൊലവിളികള്‍ കണ്ടാലറിയാം ഏതുതരം വിദ്യാഭ്യാസമാണ് ആര്‍എസ്എസ് തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നതെന്ന്. സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ തന്നെ കൊലപ്പെടുത്തുന്നത് വലിയ ഗൂഡാലോചനകള്‍ക്ക് ശേഷമാണെന്ന് വ്യക്തമാണ്. കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ നാടുനീളെ നടന്ന് വീണ്ടും ആളുകളെ അക്രമത്തിനും കലാപത്തിനും പ്രേരിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക കാംപയിന്‍ തന്നെ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹത്തിനിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നിരന്തരമുള്ള നുണപ്രചാരണങ്ങള്‍ ഫലിക്കാതെ വന്നതോടെ വിശ്വാസത്തെ മറയാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.
അമ്പലങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ്. അമ്പലം കയ്യേറി കൊടി കെട്ടിയെന്ന സംഭവം കേരളത്തിലെവിടേയും റിപോര്‍ട്ട് ചെയ്തിട്ടില്ല. വിശ്വാസത്തെ മറയാക്കി നുണകള്‍ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ മാതൃകയാണ് കേരളത്തില്‍ ആര്‍എസ്എസ് പയറ്റുന്നത്. ഷാന്റെ കൊലപാതകം തെളിയിക്കാന്‍ കഴിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന പോലിസ് ഗൗരവത്തിലെടുക്കണം. കൊല നടത്തിയതിലും യഥാര്‍ത്ഥ കൊലയാളികളെ സംരക്ഷിക്കുന്നതിലുമുള്ള സുരേന്ദ്രന്റെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എല്ലാ ഗൂഢാലോചനയും അയാളിലേക്ക് കൊണ്ടെത്തിക്കുകയും തിരക്കഥ പോലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും വാഹനം കണ്ടെടുക്കുകയും ചെയ്യുന്നതൊക്കെ സുരേന്ദ്രന്‍ കൂടി അറിഞ്ഞുള്ള നാടകമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications