അഭിപ്രായ സര്‍വ്വേകള്‍ പാളുന്ന കേരളത്തിന്‍റെ സമീപകാല രാഷ്ട്രീയ ചിത്രം; 2004, 2014, 2016 കണക്കുകള്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രീപോള്‍ സര്‍വ്വേകളും സജീവമായിരിക്കുകയാണ്. ചെറിയ സാമ്പിളുകളാണ് ശേഖരിക്കുന്നതെന്ന പോരായ്മയുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരുമൊക്കെ വലിയ പ്രാധാന്യത്തോടെയാണ് ഇത്തരം സര്‍വ്വേകളെ കാണുന്നത്.
ഏഷ്യാനെറ്റ് ബംഗളൂരിവുലെ എഇസഡ് റിസര്‍ച്ചുമായി നടത്തിയ സര്‍വ്വെയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ വിജയമാണ് സര്‍വ്വെ പ്രവചിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സര്‍വ്വേയില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സര്‍വേകള്‍ പൊതുവെ വിശ്വസനീയമല്ലെന്നാണ് കേരളത്തിന്‍റെ സമീപകാല ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുക.
2016 ല്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏഷ്യാനെറ്റ് പുറത്തുവിട്ട സര്‍വ്വേ ഫലം തന്നെ തിരഞ്ഞെപ്പ് ഫലവുമായി വളരെ വലിയ വ്യത്യാസം നിലനില്‍ക്കുന്നതായിരുന്നു. സീ ഫോര്‍ സര്‍വേ എന്ന ഏജന്‍സിയുമായി ചേര്‍ന്നായിരുന്നു 2016 ഏഷ്യാനെറ്റ് സര്‍വ്വേ നടത്തിയത്.
77 മുതല്‍ 82 വരെ
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി രണ്ടുതവണയായിട്ടായിരുന്നു 2016 ല്‍ ഏഷ്യാനെറ്റ് സര്‍വ്വേ നടത്തിയത്. മര്‍ച്ചില്‍ നടത്തിയ സര്‍വ്വേയില്‍ എല്‍ഡിഎഫിന് 77 മുതല്‍ 82 വരെ സീറ്റാണ് പ്രവചിച്ചത്. യൂഡിഎഫിന് 55 മുതല്‍ 60 സീറ്റുവരെ കിട്ടുമെന്നും പ്രവചിച്ചു.
ബിജെപിക്ക്
ബിജെപിക്ക് കേരളത്തില്‍ മൂന്ന് സീറ്റ് കിട്ടുമെന്നതായിരുന്നു മാര്‍ച്ചിലെ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയിലെ ശ്രദ്ധേയമായ പ്രവചനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിലില്‍ നടത്തിയ സര്‍വേയിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് ഫലം
പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സര്‍വേ പ്രവചനവുമായി വലിയ അന്തരമായിരുന്നു മുന്നണികള്‍ നേടിയ സീറ്റുകളുടെ കാര്യത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് 91 സീറ്റും യുഡിഎഫിന് 47 സീറ്റുമായിരുന്നു ലഭിച്ചത്.
യുഡിഎഫ് പ്രകടനം
മൂന്ന് സീറ്റ് പ്രവചിച്ചിരുന്ന ബിജെപിക്ക് ലഭിച്ചതാവട്ടെ ഒരു സീറ്റും. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയില്‍ പറഞ്ഞതിനേക്കാള്‍ പത്തിലേറെ സീറ്റുകള്‍ നേടിയായിരുന്നു എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫ് പ്രകടനം പ്രവചനത്തേക്കാള്‍ ഏറെ താഴെപോവുകയും ചെയ്തു.
2014 ലും
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലം പാളിയിരുന്നു. അന്ന് യുഡിഎഫ് 12 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് 8 സീറ്റുകള്‍ ലഭിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഇതേ ഏജന്‍സികള്‍ പ്രവചിച്ച സീറ്റുകളായിരുന്നില്ല മുന്നണികള്‍ക്ക് ലഭിച്ചത്.
യുഡിഎഫ് 17
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 17 സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു ടൈംസ് നൗ പ്രവചിച്ചത്. പക്ഷെ ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് എട്ടു സീറ്റുകള്‍ ലഭിച്ചു. യുഡിഎഫ് പ്രകടനം പ്രചനത്തേക്കാള്‍ അഞ്ച് സീറ്റുകള്‍ താഴെപോയി.
2004 ല്‍
സര്‍വ്വേ ഫലത്തില്‍ ഏറ്റവും വലിയ പാളിച്ച ഉണ്ടായത് 2004 ല്‍ ആയിരുന്നു. ആ വര്‍ഷം യുഡിഎഫിന് 14 സീറ്റുകളായിരുന്നു സര്‍വ്വേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ ലഭിച്ചതാകട്ടെ ഒരു സീറ്റും. അന്ന് ആറ് സീറ്റ് പ്രവചിക്കപ്പെട്ട എല്‍ഡിഎഫിന് ഫലം വന്നപ്പോള്‍ ലഭിച്ചത് 18 സീറ്റായിരുന്നു.
14 മുതല്‍ 16 വരെ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14 മുതല്‍ 16 വരെ സീറ്റ് യൂഡിഎഫ് പിടിക്കുമെന്നാണ് എഷ്യാനെറ്റ് ന്യൂസ്- എഇസെഡ് റിസര്‍ച്ച് പാര്‍ട്നേഴ്സ് സര്‍വ്വെ പ്രവചിക്കുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.
എല്‍ഡിഎഫിന്
മൂന്ന് മുതല്‍ അഞ്ചുവരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയേക്കുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്നും പ്രവചിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
വടക്കന്‍ കേരളം
ശബരിമല പ്രക്ഷോഭം ബിജെപിക്ക് ഗുണം ചെയ്തെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിയുടെ വോട്ട് ശതമാനം 18 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍ 48 ശതമാനം വോട്ടു വിഹിതം വിഹിതം നേടുന്ന യൂഡിഎഫ് ഏഴുമുതല്‍ എട്ടുവരെ സീറ്റ് വരെ നേടുമെന്നാമ് പ്രവചനം. എല്‍ഡിഎഫ് പ്രകടനം പൂജ്യം മുതല്‍ ഒരു സീറ്റ് വരെ.
മധ്യകേരളം
മധ്യകേരളത്തിൽ നാല് മുതൽ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്നാണ് പ്രവചനം. എൽഡിഎഫ് പരമാവധി ഒരു സീറ്റ് നേടും. യുഡിഎഫിന് ഇവിടെ 42 ശതമാനം വോട്ടും എല്‍ഡിഎഫിന് 27 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടും ലഭിക്കും എന്ന് സര്‍വേ പ്രവചിക്കുന്നു.
തെക്കന്‍ കേരളം
തെക്കന്‍ കേരളത്തില്‍44 ശതമാനം വോട്ടു പിടിച്ച് യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഈ മേഖലയില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും 28 ശതമാനം വോട്ടുവിഹിതവും അവര്‍ക്ക് ലഭിക്കും. ഇവിടെ ഒരു സീറ്റില്‍ ബിജെപിയുടെ വിജയവും സര്‍വ്വേ പ്രവചിക്കുന്നു.