നിപ്പാ പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ കാരണം ഡയറക്ടറുടെ സര്‍ക്കുലര്‍: വിശദീകരണവുമായി ഡോക്ടര്‍മാര്‍
കോഴിക്കോട്: നിപ്പാ പ്രതിരോധ മരുന്നെന്ന പേരില്‍ ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ നിന്നും മരുന്ന് നല്‍കാന്‍ കാരണമായതിനു പിന്നില്‍ സംസ്ഥാന ഹോമിയോപ്പതി ഡയറക്ടറുടെ സര്‍ക്കുലറെന്ന് ആരോപണം. ഹോമിയോപ്പതി ഡോക്റ്റര്‍മാരും മുക്കം നഗരസഭാ അധികൃതരുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇപ്പോള്‍ നിലവിലുള്ള പനിയ്‌ക്കെതിരെ ഹോമിയോ പ്രതിരോധ മരുന്ന് സ്ഥാപനങ്ങള്‍ വഴി ആവശ്യക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു മെയ് 25 ന് ഹോമിയോപ്പതി ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പടരുന്ന പനി നിപ്പാ ആയായതിനാല്‍ സാധാരണ വിതരണം ചെയ്യുന്ന ബെലഡോണ എന്ന പ്രതിരോധ മരുന്ന് നിപയ്ക്കും നല്‍കി. ഡിസ്പന്‍സറികളിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് പലയിടത്തും മരുന്ന് നല്‍കിയത്. സര്‍ക്കുലര്‍ ഇറങ്ങിയതിന്റെ പിറ്റേന്ന് മുതല്‍ ബെലഡോണ മരുന്ന് നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെതുടര്‍ന്ന് ഹോമിയോപ്പതി ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്. ഹോമിയോപ്പതി ഡിഎംഒ കവിത പുരുഷോത്തമന്‍, സീനിയര്‍ സൂപ്രണ്ട് അലവിക്കുട്ടി, സീനിയര്‍ ക്ലാര്‍ക്ക് പികെ വിദ്യ എന്നിവരാണ് മണാശ്ശേരി ഡിസ്‌പെന്‍സറിയിലെത്തി അന്വേഷണം നടത്തിയത്. ഡിസ്പന്‍സറിയിലെ മെഡിക്കല്‍ ഓഫീസറോടും നടപടി നേരിട്ട ജീവനക്കാരിയോടും ഡിഎംഒ വിശദീകരണം തേടി.
നിപ്പാ പ്രതിരോധ മരുന്നുണ്ടെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഡിസ്പന്‍സറികളില്‍ തിരക്കു വര്‍ധിച്ചു. മരുന്ന് കഴിക്കേണ്ട വിധം ആവശ്യക്കാരോട് പറഞ്ഞ് മടുത്തപ്പോള്‍, മരുന്ന് വാങ്ങാനെത്തിയവരുടെ നിര്‍ദേശപ്രകാരമാണ് ഭിത്തിയില്‍ നോട്ടീസ് എഴുതി ഒട്ടിച്ചതെന്നാണ് ജീവനക്കാരിയുടെ മൊഴി. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച തന്നെ ഡയറക്ടര്‍ക്ക് നല്‍കുമെന്നും സര്‍ക്കുലര്‍ സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ ചെറിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു. ഡിസ്‌പെന്‍സറികളില്‍ നിന്നും ലഭിച്ച ഹോമിയോ മരുന്നുകള്‍ ധൈര്യമായി കഴിക്കാമെന്നും അവര്‍ പറഞ്ഞു.