'ബഷീറിന്റെ ചോരയിൽ ഈ സർക്കാരിന്റെ വിഹിതം എത്ര'; രൂക്ഷ വിമർശനവുമായി എസ്എസ്എഫ് നേതാവ്
മാധ്യപ്രവർത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷി വിമർശനവുമായി എസ് എസ് എഫ് നേതാവ് മുഹമ്മദലി കിനാലൂർ. കെ എം ബഷീർ കൊലക്കേസിൽ കളങ്കിതനായി സമൂഹത്തിനു മുന്നിൽ നിൽപ്പാണ് പിണറായി വിജയനെന്നാണ് അദ്ദേഹം വിമർശിക്കുന്നത്.
കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നാണ് ഇന്നലെ അദ്ദേഹം തള്ളിമറിച്ചത്. ഈ കേസിൽ ഇനിയെന്ത് വീഴ്‌ച സംഭവിക്കാനാണ്? തെളിവുകൾ മുഴുവൻ പോലീസ് -ഐ എ എസ് കൂട്ടുകെട്ട് നശിപ്പിച്ചുകളഞ്ഞ ഒരു കേസിൽ ഇനി എന്ത് മല മറിക്കുമെന്നാണ് വിജയൻ തട്ടിവിടുന്നത്? ചെയ്യാവുന്നത് സർക്കാറിനായിരുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഹമ്മദലി കിനാലൂർ വ്യക്തമാക്കുന്നു.

ശ്രീരാം വെങ്കിട്ടരാമൻ എന്ന മുഴുക്കുടിയനും കൊലപാതകിയുമായ ഒരാളെ പ്രധാന തസ്തികയിൽ നിയമിച്ചുകൊണ്ട് സർക്കാർ തങ്ങൾ വേട്ടക്കാരനൊപ്പം എന്ന് ഒരു ശങ്കയും ബാക്കിവെക്കാതെ വ്യക്തമാക്കിയിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർ ആകുമ്പോൾ അങ്ങനെ വിവിധ പദവികൾ വഹിക്കേണ്ടിവരുമെന്നാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശ്രീരാമിന്റെ നിയമനത്തെ നിർലജ്ജം ന്യായീകരിച്ചത്. താങ്കളുടെ പാർട്ടിയിൽപെട്ട ഒരാളെ ആയിരുന്നു ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ഇല്ലാതാക്കിയതെങ്കിൽ ഇതേ സൗമനസ്യം താങ്കൾ കാണിക്കുമായിരുന്നോ?
റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും

ഈ സർക്കാരിൽ നിന്ന് സംഘ്പരിവാറിനല്ലാതെ മറ്റാർക്കെങ്കിലും നീതി കിട്ടിയതിന്റെ അനുഭവം മുന്നിലുണ്ടോ? വാളയാറിൽ, പാലത്തായിയിൽ, മറ്റനേകമിടങ്ങളിൽ സർക്കാർ ആർക്കൊപ്പമായിരുന്നു എന്നറിയാവുന്നത് കൊണ്ട് കെ എം ബി കേസിൽ നീതി കിട്ടിയില്ല എന്നൊരു ആക്ഷേപം ഞാനുന്നയിക്കില്ല! സസ്‌പെൻഷൻ കാലാവധി കഴിഞ്ഞപ്പോൾ ശ്രീരാമിനെ തിരിച്ചെടുക്കാതെ നിർവാഹമില്ലായിരുന്നു എന്നാണ് സഖാക്കളുടെ കാപ്സ്യൂൾ. ഉദ്യോഗസ്ഥലോബിക്ക് മുമ്പിൽ വിനീതവിധേയനായി നിൽക്കുന്ന പിണറായി വിജയന് മറ്റൊരു നിർവ്വാഹമില്ലായിരുന്നു എന്നാണെങ്കിൽ ആ കാപ്സ്യൂൾ അക്ഷരത്തിലും അർത്ഥത്തിലും ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ശ്രീരാമിനെ തിരിച്ചെടുത്തില്ലായിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നുകൂടി ആലോചിക്കുക. അയാൾ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിൽ പോകും. സർക്കാരിന് നിലപാട് പറയാൻ അവസരം ലഭിക്കും. ചിലപ്പോൾ അയാൾക്ക് അനുകൂലമായ ഉത്തരവ് വന്നേക്കാം. എന്നാലെന്ത്? ആ വിധി നടപ്പാക്കുകയേ സർക്കാർ ചെയ്തുള്ളൂ എന്ന് ബഷീറിനെ സ്നേഹിക്കുന്നവർക്ക് വെറുതെയെങ്കിലും ആശ്വസിക്കാമായിരുന്നു. സർക്കാരിന് അതുവരെയ്ക്കും കാത്തുനിൽക്കാൻ ക്ഷമയുണ്ടായില്ല. ടി പി സെൻകുമാറിന്റെ കാര്യത്തിൽ സുപ്രീം കോടതി കടുപ്പിച്ചുപറയുവോളം കാത്തിരുന്ന പിണറായി സർക്കാർ ശ്രീരാമിന്റെ കാര്യത്തിൽ അയാൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ പോകാൻ പോലും കാത്തിരുന്നില്ല. അതിനു മുമ്പേ സർവീസിൽ തിരിച്ചെടുത്തു!! ആരോഗ്യവകുപ്പിൽ ജോയിന്റ്സെക്രട്ടറി ആയി നിയമനം.

എന്തായിരുന്നു സഖാക്കളുടെ അന്നത്തെ കാപ്സ്യൂൾ എന്നോർക്കുന്നുണ്ട്. അയാൾ മെഡിക്കൽ ബിരുദമുള്ള ആളായതുകൊണ്ടാണ് ആ തസ്തിക നൽകിയത് എന്ന്. ഡോക്ടർമാർതന്നെ ആയ എത്രയോ ഐ എ എസ് ഓഫീസർമാർ വേറെയുമുണ്ടായിട്ടും എന്തുകൊണ്ട് ഒരു കൊലയാളിയെത്തന്നെ ആ തസ്തിക ഏല്പിച്ചു? ആരാണ് അതിനു ചരടുവലിച്ചത്? ശ്രീരാം രക്ഷപ്പെടണമെന്ന് മന്ത്രിസഭയിൽ / സിപിഎമ്മിൽ ആർക്കായിരുന്നു തിടുക്കം?
തോമസ് ജേക്കബ് എന്ന സീനിയർ ഐ എ എസ് ഉദ്യോഗസ്ഥനെ 'തൂമ്പ കോർപറേഷനിൽ' നിയമിച്ച് അരുക്കാക്കിയ പിണറായി സർക്കാർ കൊലയാളി ശ്രീരാമിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നത്? ഈ സർക്കാരിന്റെ നയംതന്നെയാണ് പ്രശ്നം. അത് സത്യത്തോട് വിമുഖമാവുക എന്നതാണ്.

ഐ എ എസുകാരനാകയാൽ ഇപ്പോൾ അയാളെ കളക്ടർ ആക്കാതിരിക്കാൻ പറ്റില്ല എന്നൊക്കെ വിശദീകരിച്ച് പരിഹാസ്യരാകുന്ന പാർട്ടിക്കാരെ കാണുമ്പോൾ ശരിക്കും സങ്കടം തോന്നുന്നു. ശ്രീറാമിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പൊതുസമൂഹത്തിനു നൽകിയ എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടിരിക്കയാണ്. കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന അവജ്ഞ പോലും അർഹിക്കുന്നില്ല!

കൊലയാളിക്ക് പട്ടുമെത്ത വിരിച്ചതിന്റെ ക്ഷീണം തീർക്കാൻ 14 വിഭവങ്ങളുടെ ഓണക്കിറ്റ് മതിയാവുകയുമില്ല. ഓട്ടവീണ ചങ്കുമായി ഒരു സർക്കാരിനും ഏറെ ദൂരം ഓടാൻ കഴിയില്ലെന്നോർക്കുക. നുണകൾക്ക് മേൽ അടയിരിക്കുന്ന ഒരു ഭരണകൂടത്തോട് സമരം ചെയ്യുകയേ നിർവാഹമുള്ളൂ. അധികാരത്തെക്കാൾ പ്രധാനം ആത്മാന്തസ്സ് ആണെന്ന് കരുതുന്ന ആരെങ്കിലും ആ മന്ത്രിസഭയിൽ ഉണ്ടെങ്കിൽ ഇട്ടെറിഞ്ഞു പോരാൻ ഇതാണ് സമയം. പ്രജാപതി പേടിക്കുന്നതെന്തെന്ന് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. അതുകൊണ്ട് ചോദിക്കുകയാണ്: കെ എം ബഷീറിന്റെ ചോരയിൽ ഈ സർക്കാരിന്റെ വിഹിതം എത്രയാണെന്നും ചോദിച്ചുകൊണ്ടാണ് മുഹമ്മദലി കിനാലൂർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications