ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് കുററക്കാരനെന്ന് കോടതി
തിരുവനന്തപുരം: ഭാര്യ പെന്തക്കോസ്ത് വിശ്വാസിയായി പരിവർത്തനം ചെയ്ത ദേഷ്യത്തിൽ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്രക്കാരനാണെന്ന് കോടതി കണ്ടെത്തി.നെയ്യാറ്റിൻകര മാമ്പഴക്കര സ്വദേശി എസ്താറിനെയാണ് ഭർത്താവ് വൽസലൻ കൊലപ്പെടുത്തിയത്. ഇയാളുടെ ശിക്ഷ ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി നാളെ ( വ്യാഴം ) വിധിയ്ക്കും .
റോമൻ കാത്തലിക്ക് വിശ്വാസികളായിരുന്നു വൽസലനും ഭാര്യയും. വൽസലൻ ഗൾഫിൽ പോയപ്പോൾ എസ്തർ പെന്തക്കോസ്ത് പ്രാർത്ഥനയ്ക്ക് പോകുന്നതായി അറിഞ്ഞു. പെന്തക്കോസ്തുകാരോടൊപ്പം പോകരുതെന്ന് വൽസലൻ വിലക്കിയെങ്കിലും എസ്തർ വകവച്ചില്ല. എസ്തറിന് പശുവും കുറച്ച് കോഴി കളുമുണ്ടായിരുന്നു. പ്രാർത്ഥനയ്ക്ക് പോയിത്തുടങ്ങിയതോടെ ഇവയുടെ കാര്യങ്ങളും നേരാംവണ്ണം എസ്തർ ശ്രദ്ധിച്ചിരുന്നില്ല . നോക്കാൻ കഴിയില്ലെങ്കിൽ മറ്റാർക്കെങ്കിലും വിൽക്കാൻ വൽസലൻ പലപ്പോഴും എസ്തറിനെ ഉപദേശിച്ചിരുന്നു. എസ്തർ ഇതൊന്നും അനുസരിയ്ക്കാതെ പ്രാർത്ഥനയുമായി നടന്നു. ഇതിനെച്ചൊല്ലി ഇരുവരും നിരന്തരം വഴക്കുണ്ടാകുകയും പലപ്പോഴും വൽസലൻ എസ്തറിനെ കൊല്ലാൻ ശ്രമിയ്ക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസവും പ്രാർത്ഥനയ്ക്ക് പോകുന്നതിനെ സംബന്ധിച്ച് ഇരുവരും വഴക്കുണ്ടായി. അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന എസ്തറിനെ പുറകിലൂടെ വൽസലൻ വെട്ടി . പുറം കഴുത്തിനും തലയ്ക്കുമേറ്റ മാരകമായ മുറിവാണ് എസ്തറിന്റെ മരണത്തിന് കാരണമായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊല നടന്നത്. ദൃക് സാക്ഷി കൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. 2011 നവംബർ നാലിന് രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം . വീട്ടിൽ നിന്ന് എസ്താറിന്റെ നിലവിളി കേട്ട ശേഷം വൽസലൻ വീട്ടിന് പുറത്തേയ്ക്ക് പോകുന്നത് കണ്ടെന്ന് അയൽവാസി ഗ്രേസിയുടെ മൊഴി ഏറെ നിർണ്ണായകമായി . മക്കളായ അനീഷ് ,സീന ,ബീന എന്നിവരും വൽസലന് എതിരായാണ് മൊഴി നൽകിയത്. വൽസലന്റെ ലുങ്കിയിലും വെട്ടു കത്തിയിലും കാണപ്പെട്ടത് എസ്തറിന്റെ രക്തം തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതാണ് പ്രതിയെ കുറ്രക്കാരനാണെന്ന് കണ്ടെത്താൻ കോടതിയ്ക്ക് പ്രേരക മായത്. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.