ഞാന്‍ കോണ്‍ഗ്രസുകാരന്‍; അഞ്ച് പാര്‍ട്ടിയിലേക്ക് പോയ ഗവര്‍ണറുടെ ഉപദേശം തനിക്ക് വേണ്ട: വിഡി സതീശന്‍
തിരുവനന്തപുരം: ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. താന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണെന്നും അഞ്ച് പാര്‍ട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമര്‍ശനത്തിന് മറുപടിയായി വിഡി സതീശന് പറഞ്ഞു.
ഗവര്‍ണര്‍ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. കേരളത്തില്‍ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി.അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ജീവശ്വാസം നിലയ്ക്കുന്നത് വരെ കോണ്‍ഗ്രസുകാരനായിരിക്കും. മഹാത്മാ ഗാന്ധിയും നെഹ്‌റുവും തുടങ്ങി കോണ്‍ഗ്രസിന്റെ പല കാലത്തുമുള്ള നേതാക്കളുടെ നല്ല വശങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നയാളാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം കേള്‍ക്കാന്‍ എനിക്ക് മടിയില്ല. പക്ഷേ ഒരു കാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ല. ഗവര്‍ണര്‍ ആകുന്നതിന് മുന്‍പ് ഒരു ഭിക്ഷാംദേഹിയെ പോലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ മാറി മാറി നടന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഒരു രാഷ്ട്രീയ സ്ഥിരതയുമില്ലാത്ത, പ്രവര്‍ത്തിച്ച പാര്‍ട്ടികളോട് കൂറില്ലാത്ത ഒരാളുടെ ഉപദേശം കേട്ടുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്ന പ്രശ്‌നമില്ല. എല്ലാ സ്ഥാനവും നഷ്ട്ടപ്പെട്ട് വെറുതെ നടന്നാലും ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരാളുടെ ഉപദേശം കേള്‍ക്കില്ല. കാര്യസാധ്യത്തിന് വേണ്ടി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം പ്രതിപക്ഷത്തിന് വേണ്ട. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഗവര്‍ണര്‍ ഇങ്ങനെ പോയാല്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് പണിയില്ലാതാക്കും. കാരണം സംഘപരിവാര്‍ നേതാക്കള്‍ ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവർണറെ നിലയ്ക്ക് നിർത്താൻ സർക്കാരിന് ആർജ്ജവമില്ല. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളും കേരളത്തിലെ സിപിഎം നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. ഇവർ കേരളത്തെ അപമാനിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.
Recommended Video
അതേസമയം, വി ഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍ എസ് എസ് ഏജന്റായ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ടെന്ന് വി ടി ബല്‍റാം പറഞ്ഞു. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് കന്റോണ്‍മെന്റ്ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍ എസ്എസിന്റെ കേരള ഏജന്റായ സംഘി ഗവര്‍ണ്ണറുടെ ഉപദേശം വേണ്ട. പിണറായിയെ ഭയപ്പെടുത്തിയാല്‍ കാല് പിടിക്കാന്‍ രാജ്ഭവനില്‍ വരും. സതീശന്‍ വേറെ മൊതലാണ്. പിണറായി വിജയനല്ല വി ഡി സതീശന്‍. പിന്നെ ഒരു സംഘി വിമര്‍ശിക്കുന്നുവെങ്കില്‍ പ്രതിപക്ഷ നേതാവ് നേരായ വഴിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിസംശയം പറയാമെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ബി ജെ പി നേതാവ് എം ടി രമേശ് ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വി.ഡി സതീശന്‍ വളര്‍ന്നിട്ടില്ല.പ്രതിപക്ഷ നേതാവിന്റെ പണി വൃത്തിയായി നിര്‍വ്വഹിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് കഞ്ഞിവെയ്ക്കുന്ന വി.ഡി സതീശന് പകരം ആക്ടിങ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല സതീശന് ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്ന് എം ടി രമേശ് പറഞ്ഞു.












Click it and Unblock the Notifications