ഐസിഎച്ച്ആര്‍ പൂണെയിലെ തീവ്രവാദത്തിന്‍റെ കുഴലൂത്തുകാരാകരുത്; വിഡി സതീശന്‍
തിരുവനന്തപുരം: സ്വാതന്ത്രത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ സ്വാതന്ത്ര സമര നേതാക്കളുടെ പോസ്റ്ററില്‍ നിന്ന് ജഹവര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കയി സംഭവത്തില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. നെഹ്റുവിനെ ഒഴിവാക്കിയപ്പോള്‍ വിഡി സവര്‍ക്കറെ ഗാന്ധിജിയും സുഭാഷ് ചന്ദ്ര ബോസും അംബേദ്കറും അടങ്ങുന്നവരുടെ നിരയില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു.
വിമര്‍ശനം ശക്തമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ) രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. നെഹ്റുവിനെ വരാനിരിക്കുന്ന പോസ്റ്ററുകളിൽ ഉള്‍പ്പെടുത്തുമെന്നും ഇപ്പോഴത്തെ വിവാദം അപക്വമാണെന്നുമായിരുന്നു ഐസിഎച്ച്ആര്‍ വിശദീകരണം. എന്നാല്‍ നികുതി ദായകന്റെ പണം കൊണ്ട് നടത്തുന്ന സ്ഥാപനം പൂണെയിലെ തീവ്രവാദത്തിൻ്റെ കുഴലൂത്തുകാരാകരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിക്കുന്നത്.
ചിരിച്ചുല്ലസിച്ച് പ്രിയതാരം സനൂഷ: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

"ഈ അർധരാത്രിയിൽ, ലോകം ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും കൺ തുറക്കുകയാണ്. " Long years ago we made a tryst with destiny എന്നു തുടങ്ങുന്ന അതിമഹത്തായ ഈ പ്രസംഗത്തിന്റെ ഓരോ വാക്കും നെഞ്ചിലേറ്റാത്ത ഒരിന്ത്യൻ പൗരനും ഉണ്ടാകില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു. ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്ക്, സ്വാതന്ത്ര്യത്തിനായുള്ള നീണ്ട പോരാട്ടത്തിന്, മനുഷ്യന്റെയും രാഷ്ട്രത്തിന്റെയും അന്തസിന്, ലോക മെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കു ശബ്ദം നൽകുകയായിരുന്നു അനശ്വരമായ ആ പ്രസംഗത്തിലൂടെ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നീണ്ട വർഷങ്ങൾ ജയിലിൽ, അല്ലാത്തപ്പോഴെല്ലാം ഗാന്ധിജിക്കൊപ്പം സമരഭൂമിയിൽ, ഇതിനിടെ വായന എഴുത്ത് പ്രസംഗങ്ങൾ യാത്രകൾ. എന്തൊരു ജീവിതമായിരുന്നു അത്. അവനവനെ രാജ്യത്തിനു സമർപ്പിച്ച ത്യാഗനിർഭരമായ ജീവതം. ഇന്ത്യയെ ഇത്ര കണ്ടു സ്നേഹിച്ച, ഇന്ത്യ ഇത്ര കണ്ടു സ്നേഹിച്ച മറ്റൊരാളില്ല ജവഹർലാലിനെ പോലെ. നെഹ്രു ജി, ജവഹർ ലാൽ, പണ്ഡിറ്റ് ജി, പ്രധാനമന്ത്രി, ചാച്ചാജി ഇങ്ങനെ എത്ര പേരുകളിൽ രാജ്യം ഈ മനുഷ്യനെ നെഞ്ചേറ്റി, ആദരിച്ചു, സ്നേഹിച്ചു. പിന്നെയും പിന്നെയും ഹൃദയത്തിലിടം നൽകി ചേർത്തുവെച്ചു. കണ്ണീരോടെ പ്രണമിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമ്യത് എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററിൽ നിന്ന് പണ്ഡിറ്റ്ജിയുടെ ചിത്രം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന ഭാരത സർക്കാർ സ്ഥാപനമാണ് ഈ തമസ്ക്കരണം നടത്തിയിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രിയെ മാത്രമല്ല ഈ സാംസ്ക്കാരിക സ്ഥാപനം അപമാനിച്ചിരിക്കുന്നത്, ആധുനിക ഇന്ത്യയുടെ ശില്പിയും ലോകക്രമത്തെ സ്വാധീനിച്ച നേതാവും മഹാനായ ചിന്തകനും ധിഷണാശാലിയായ എഴുത്തുകാരനുമായിരുന്ന ഒരു മനുഷ്യന്റെ ഓർമ്മയില്ലാതാക്കാനുള്ള ഫാസിസ്‌റ്റ് ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലെ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഐ.സി.എച്ച്.ആറിന് ഓർമകൾ ഉണ്ടാകണം. ഉണ്ടായേ മതിയാകൂ. നികുതി ദായകൻ്റെ പണം കൊണ്ട് നടത്തുന്ന സ്ഥാപനം പൂണെയിലെ തീവ്രവാദത്തിൻ്റെ കുഴലൂത്തുകാരാകരുത്. ചരിത്രത്തെയും സംസ്ക്കാരത്തെയും ഒരു രാജ്യത്തിന്റെ ജീവിതത്തെയും കുറിച്ച് ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ അക്കാദമിക്ക് സാംസ്ക്കാരിക പഠന ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് മാന്യതയും എന്തിന് സാമാന്യ ബുദ്ധി പോലും പ്രതീക്ഷിക്കേണ്ടതില്ല. സംഘികൾക്ക് ആത്മാവ് പണയം വെക്കാത്തവരാരെങ്കിലും അവിടെയുണ്ടെങ്കിൽ പണ്ഡിറ്റ്ജിയുടെ ഈ വാക്കുകൾ ഓർത്താൽ നന്ന്. ''Culture is the widening of the mind and of the spirit."

അല്ലാതെ തമസ്ക്കരണത്തിന്റെ ഇരുട്ടും അറിവില്ലായ്മയുടെ കയ്പും ഫാസിസത്തിന്റെ വിഷവും കുത്തി നിറക്കലല്ല ചരിത്ര ഗവേഷകരുടെ പണി. ചരിത്രത്തെ വളച്ചൊടിക്കൽ തെറ്റായ പ്രചരണം മഹദ് വ്യക്തികളോടുള്ള അനാദരവ് ഭീഷണി ബഹുസ്വരതയോടുള്ള ഭയം ജനാധിപത്യത്തോടുള്ള വിമുഖത കറ കളഞ്ഞ വർഗീയത ഇതെല്ലാം ചേരുംപടി ചേർത്ത ഇന്നത്തെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് ഇത്തരം നിഷേധാത്‌മകമായ ചെയ്തികളല്ലാതെ മറ്റെന്തു വരാൻ?
കുറുവടിയേന്തിയവർ വിചാരിച്ചാലൊന്നും ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ മതേതര വാദിയുടെ സോഷ്യലിസ്റ്റിന്റെ കറകളഞ്ഞ കോൺഗ്രസുകാരന്റെ നിറസാന്നിധ്യവും ഓർമകളും രാജ്യത്തിന്റെ ഹൃദയത്തിൽ നിന്ന് തച്ചുടക്കാനാവില്ല.

അതി മനോഹരമായ ആ ചെമ്പനീർ പൂവിന്റെ സൗരഭ്യം കെടുത്താൻ ഒരു ഇരുണ്ട ശക്തിക്കും കഴിയുകയുമില്ല. കാരണം ജെ.എൻ. എന്ന ആ കൈയ്യൊപ്പ് ഞങ്ങളുടെ ഹൃദയങ്ങളിലാണ് പതിഞ്ഞിട്ടുള്ളത്. ആ മനുഷ്യൻ ഒരു സ്വപ്നമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ സംഗീതമാണ്. ആ ചിന്തകൾ ഹിമാലയത്തോളം ഔന്ന്യത്യമുള്ളതുമാണ്. ഇന്ത്യയുള്ളിടത്തോളം ഭാരതാംബയുടെ ആ പ്രിയപുത്രന്റെ പേരും നിലനിൽക്കുമെന്നും കേരള പ്രതിപക്ഷ നേതാവാ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഐസിഎച്ച്ആറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷും രംഗത്ത് എത്തിയിട്ടുണ്ട്. നെഹ്റുവിനോട് വിയോജിപ്പുകളുണ്ട്. വിമർശിക്കാനും കാരണങ്ങളുണ്ട്. എന്നാൽ സ്വാതന്ത്ര്യ സമരത്തിനും ആധുനിക ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നതിൽ വിയോജിപ്പില്ല. ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ തമസ്കരിക്കാൻ യാതൊരു ന്യായങ്ങളുമില്ലെന്നും എംബി രാജേഷ് അഭിപ്രായപ്പെടുന്നത്.

ഐ സി എച്ച് ആറിൻ്റെ വെബ്സൈറ്റിൽ നിന്ന് നെഹ്റുവിനെ നീക്കിയിരിക്കുന്നു! അത്ഭുതമില്ല. വെട്ടലും ചേർക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ്ഐ സി എച്ച് ആർ കുറേക്കാലമായി ചെയ്തു കൊണ്ടിരിക്കുന്നത്. ആദ്യം മലബാർ കലാപകാരികളും ഇപ്പോഴിതാ നെഹ്റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു. ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂ.

കാരണം ICHR നെ ഏൽപ്പിച്ചിരിക്കുന്നത് ' പുതിയ ഇന്ത്യ'യുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്.' പുതിയ ' രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിൻ്റെ പിതാവ് വേറെയാണ്. ഗാന്ധിജി മതേതര ഇന്ത്യയുടെ പിതാവാണല്ലോ. പക്ഷേ ചരിത്രമെന്നാൽ ഒരു വെബ് സൈറ്റല്ല. സർക്കാരാഫീസിലെ പൊടിപിടിച്ച ഫയലിലെ പട്ടികയിലുമല്ല ചരിത്രം. തിരുത്തലുകൾ കൊണ്ട് മാത്രം യഥാർത്ഥ ചരിത്രത്തിൽ നുഴഞ്ഞു കയറാനാവില്ലെന്നും എംബി രാജേഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.












Click it and Unblock the Notifications