ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തില്‍ വൈദ്യുതി എത്തിക്കാം, ഇടമൺ-കൊച്ചി പവർ ഹൈവെ
തിരുവനന്തപുരം: ഇടമൺ - കൊച്ചി വൈദ്യുതി പാത പൂർത്തീകരിച്ചതോടെ സംസ്ഥാനത്തെ ആദ്യത്തെ 400 കെ.വി പവര്‍ ഹൈവേയായ തിരുനെല്‍വേലി- കൊച്ചി-തൃശൂര്‍-ഉദുമല്‍പേട്ട് ലൈന്‍ യാഥാര്‍ഥ്യമായി. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണനഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ 2019 സെപ്തംബര്‍ 25നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത്. ഈ ലൈന്‍ പൂര്‍ത്തിയായതോടെ 400 കെ.വിയുടെ പ്രസരണശൃംഖല വഴി ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തില്‍ വൈദ്യുതി എത്തിക്കാം എന്നതാണ് പ്രധാനനേട്ടം.
2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധന സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. ഇടമൺ-കൊച്ചി ലൈന്‍ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ധിച്ചതോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിലകുറച്ച് ലഭിക്കുന്ന വൈദ്യുതി, പ്രസരണ നഷ്ടം കുറച്ച് കേരളത്തില്‍ എത്തിക്കാന്‍ സാധിക്കും. ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിലും 400 കെവി ലൈനുകൾ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് തെക്ക്-വടക്ക് പവർ ഹൈവെ നിലവിൽ വരും.
\
148 കി.മീ നീളവും 447 ടവറുകളും ഉള്ള 400 കെ.വി ഇടമണ്‍-കൊച്ചി ലൈന്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ നാല് ജില്ലകളില്‍ കൂടിയാണ് കടന്നുപോകുന്നത്. 2005 ആഗസ്റ്റില്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും 2008 മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലൈന്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. തിരുനെൽവേലി-ഇടമൺ, കൊച്ചി-മാടക്കത്തറ ലൈനുകളുടെ പണി 2011ൽ പൂർത്തിയായെങ്കിലും ഇടമൺ-കൊച്ചി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകളുടെ പ്രതിഷേധങ്ങള്‍ ഉയർന്നതോടെ പദ്ധതി തടസപ്പെട്ടു 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് തടസങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവരുടെ എതിര്‍പ്പുകള്‍ കുറയ്ക്കുവാന്‍ വേണ്ടി പ്രത്യേക നഷ്ടപരിഹാര പാക്കേജിനും സര്‍ക്കാര്‍ രൂപം കൊടുത്തു. പ്രതിഷേധങ്ങള്‍ മൂലം ഇടയ്ക്ക് മുടങ്ങിപ്പോയ പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത് 2017 ലാണ്. 2016 വരെ 96 ടവറുകൾ നിർമ്മിച്ച് പത്ത് കിലോമീറ്റർ ദൂരം മാത്രം ലൈൻ സ്ഥാപിച്ചിരുന്ന സ്ഥാനത്ത് കേവലം രണ്ട് വർഷങ്ങൾക്കിടെ 351 ടവറുകൾ നിർമ്മിക്കുകയും 138 കിലോമീറ്റർ ലൈൻ സ്ഥാപിക്കുകയും ചെയ്ത് പദ്ധതി യാഥാർത്ഥ്യമാക്കി. സംസ്ഥാനത്തെ വൈദ്യുതിലഭ്യതയിൽ വിപ്ലവം തന്നെ തീർക്കുന്ന പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ഇച്ഛാശക്തിയോടെയുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. വികസിതകേരളത്തിലേക്കുള്ള വലിയ ചുവടുവെയ്പുകളിലൊന്നാണ് ഇടമൺ-കൊച്ചി പവർ ഹൈവെ.












Click it and Unblock the Notifications