'ദിലീപ് ഇരയല്ലേ, എന്തുകൊണ്ട് ദിലീപിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല'? ആർ ശ്രീലേഖയോട് ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ആർ ശ്രീലേഖ. കേസ് കെട്ടിച്ചമച്ചതാണെന്ന് പറയുന്ന ശ്രീലേഖ പെൺകുട്ടിയെ അപമാനിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
ദിലീപിനെ ജയിലിൽ പോയി കാണാൻ തോന്നിയ ശ്രീലേഖയ്ക്ക് ഇതുവരെ ആ പെൺകുട്ടിയെ പോയി കാണാനോ വിളിച്ച് സംസാരിക്കാനോ തോന്നിയിട്ടില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോഴുളള പൊളിറ്റിക്സ് റിട്ടയർ ആയപ്പോൾ പറഞ്ഞ് തീർക്കുകയാണ് ശ്രീലേഖ എന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: 'താന്‍ ഒരുപാട് ബഹുമാനിച്ചിരുന്ന വ്യക്തി ആയിരുന്നു ആര്‍ ശ്രീലേഖ. പറയുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ മുന്‍പേ എത്രയോ സമയം ഉണ്ടായിരുന്നു. അത് അപ്പോള്‍ വെളിപ്പെടുത്താതെ തന്റെ യൂട്യൂബ് ചാനലിന്റെ വരുമാനത്തിന് വേണ്ടിയുളള വെറും വൃത്തികെട്ട പ്രവര്‍ത്തിയായിപ്പോയി. ദിലീപ് ആണല്ലോ അവരുടെ മുന്നില്‍ ഇര. എന്തുകൊണ്ട് ആ ഇരയെ രക്ഷപ്പെടുത്താന്‍ ഇവര്‍ അന്നേ ശ്രമിച്ചില്ല? '
ബാലചന്ദ്ര കുമാര്‍ പറയുമ്പോള്‍ ആഹാ, ശ്രീലേഖ പറയുമ്പോള്‍ ഓഹോ എന്ന് രാഹുല്‍ ഈശ്വറിനെ പോലെ ഉളളവര്‍ പറയുന്നു. ബാലചന്ദ്ര കുമാര്‍ യൂട്യൂബ് ചാനലുണ്ടാക്കി അതിന്റെ ആഘോഷത്തിന് വേണ്ടി പറഞ്ഞതല്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷമാണ്. അതിന് ശേഷം മുഖ്യധാരാ മാധ്യമം വഴി അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു. ശ്രീലേഖ റിട്ടയര്‍ ചെയ്തിട്ട് എത്ര വര്‍ഷമായി. അവര്‍ക്ക് മുഖ്യമന്ത്രിക്ക് പരാതി നല്‍കാമായിരുന്നു.
'അല്ലെങ്കില്‍ പത്രസമ്മേളനം നടത്താമായിരുന്നു. ഇതൊന്നും ചെയ്യാതെ തനിക്ക് ലാഭം കിട്ടാന്‍ വേണ്ടി സംസാരിക്കുന്നു. ഇതില്‍ സത്യമുണ്ടായിരുന്നുവെങ്കില്‍, ദിലീപിന് എങ്ങനെ ഉണ്ട് എന്ന് അവര്‍ക്ക് പോയി നോക്കാന്‍ നോക്കി. എങ്ങനെയുണ്ട് അവള്‍ക്ക് എന്ന് അവര്‍ക്ക് പോയി നോക്കാന്‍ തോന്നിയില്ലല്ലോ. ഉദ്യോഗസ്ഥ എന്നതിനപ്പുറം ഒരു സ്ത്രീ അല്ലേ'.
'ഇത് വെറുതെ വിട്ടാന്‍ പറ്റില്ല. ഇവരും പിന്നില്‍ മറ്റാരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണ് എന്ന് പറയുമ്പോള്‍ ആ പെണ്‍കുട്ടിയെ അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നത്. പള്‍സര്‍ സുനി ഇത് പോലെ പലരും ചെയ്തിട്ടുണ്ട് എന്ന് അറിയാമെങ്കില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയായ ഇവര്‍ എന്തിന് നിശബ്ദയായിരുന്നു. ഇവര്‍ക്ക് എന്തിനാണ് ശമ്പളവും കൊടുത്ത് ഇരുത്തിയത്'.
'അവര്‍ ചെയ്തത് തികച്ചും അനീതിയാണ്. സമൂഹത്തോടും നിയമത്തോടും പെണ്‍കുട്ടിയോടും ചെയ്യുന്ന അനീതിയാണ്. സര്‍വ്വീസില്‍ ഉണ്ടായിരുന്ന സമയത്തെ പൊളിറ്റിക്‌സ് റിട്ടയര്‍ ചെയ്ത ശേഷം തീര്‍ക്കുകയാണ്. വ്യക്തി വിരോധമുളളതെല്ലാം യൂട്യൂബിലൂടെ പറഞ്ഞ് തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. ഇപ്പോള്‍ എന്നിട്ട് വലിയ കാര്യം പോലെ വിളിച്ച് പറയുന്നു'.
'ദിലീപ് നിരപരാധിയാണോ കുറ്റക്കാരനാണോ എന്ന് കോടതി പറയട്ടെ. ഉന്നത സ്ഥാനത്ത് ഇരുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പറയുന്നതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. ആലുവ പോയി പ്രതിയെ കാണാന്‍ തോന്നി അവര്‍ക്ക്. ശാരീരികവും മാനസികവുമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ തൃശൂര്‍ വരെ പോയി കാണാന്‍ തോന്നിയില്ല'.
'പള്‍സര്‍ സുനിക്കൊപ്പം ദിലീപുളള ഫോട്ടോ വ്യാജമാണെന്ന് ഇവര്‍ പറഞ്ഞു. അതല്ലെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. ഇവര്‍ ഇനി അത് എങ്ങനെ തെളിയിക്കും. യൂട്യൂബിലിരുന്ന് തനിക്ക് തോന്നിയത് വിളിച്ച് പറയുകയല്ല ഒരു ഉന്നത സ്ഥാനത്ത് ഇരുന്ന വ്യക്തി ചെയ്യേണ്ടത്. ദിലീപിനോട് പോലീസ് ഓഫീസര്‍മാര്‍ക്ക് ശത്രുത തോന്നേണ്ട കാരണം എന്താണ്. ദിലീപ് പോലീസ് വകുപ്പിലുളള ആളല്ല. പോലീസിലുളളവര്‍ സംവിധായകരോ നിര്‍മ്മാതാക്കളോ അല്ല'.
'ദിലീപിനോട് സിനിമയില്‍ ആര്‍ക്കും ശത്രുത ഇല്ല. എല്ലാവരും അയാളെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. ശ്രീലേഖയ്ക്ക് തന്റെ സഹപ്രവര്‍ത്തകരോട് ശത്രുതയുണ്ട്. അത് അവര്‍ തന്നെ പലയിടത്തും പറയുന്നുണ്ട്. ആ ശത്രുത അവര്‍ തീര്‍ത്ത് കൊണ്ടിരിക്കുന്നു. ശ്രീലേഖയോട് വാട്‌സ്ആപ്പ് വഴി താന്‍ പ്രതിഷേധം നേരിട്ട് അറിയിച്ചിട്ടുണ്ട്. സര്‍വ്വീസിലിരിക്കുമ്പോള്‍ ഇത്തരത്തില്‍ എത്ര പ്രതികളെ ഇവര്‍ സംരക്ഷിച്ചിരിക്കാം'.
'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..
Recommended Video
ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ