ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല താനെന്ന് തരൂർ; 2024 ൽ മത്സരിക്കുമോ? മറുപടി ഇങ്ങനെ
തിരുവനന്തപുരം: താൻ പങ്കെടുക്കുന്ന പരിപാടികൾ സംബന്ധിച്ച് വിവാദം ഉണ്ടാക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. താൻ ആരേയും ആക്ഷേപിച്ചിട്ടില്ല. ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. സംസ്ഥാന നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടൽ കാണുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും തരൂർ പറഞ്ഞു.

'എന്നെ സംബന്ധിച്ച് എനിക്ക് വലിയ തെറ്റിധാരണകൾ ഇല്ല. അവർ എന്നെ വിളിച്ച് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ വേണ്ടെന്ന് ഞാൻ പറയില്ല. പക്ഷേ എനിക്ക് അങ്ങനെയൊരു ആഗ്രഹവുമില്ല ,പ്രശ്നവുമില്ല. ഞാൻ എന്റെ 14 വർഷത്തെ രാഷ്ട്രീയത്തിനിടയിൽ ആരേയും ആക്ഷേപിച്ചിട്ടില്ല. ഒരു ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടും ഇല്ല. ഒരു ഗ്രൂപ്പ് ആരംഭിക്കാനും ഞാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ കാഴ്ചപ്പാട് എന്താണെന്ന് എന്റെ പുസ്തകത്തിലൂടെ മനസിലാക്കാൻ സാധിക്കും. താൻ ഇതുവരെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല. എന്റെ മൂല്യങ്ങളിലും വിശ്വാസങ്ങളിലും എന്തിന് സംസാരത്തിൽ പോലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞാൻ എപ്പോഴും സ്ഥിരത പുലർത്തുന്നയാളാണ്.

'ക്ഷണിക്കുന്ന പരിപാടികളിൽ എല്ലാം ഞാൻ പങ്കെടുക്കും. പല പ്രൊഫഷണൽ സ്ഥാപനങ്ങൾ അടക്കമുള്ളവരുടെ പരിപാടികളിലാണ് ഞാൻ പങ്കെടുക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് പ്രൊഫഷണൽ ആയൊരു വ്യക്തിയായിരുന്നു ഞാൻ. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായൊരു പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടില്ല. പിന്നെ എന്തിനാണ് ഇത്രയും വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് അവരോടാണ് ചോദിക്കേണ്ടത്. മുൻപേ തന്നെ സമയം ഉള്ളപ്പോൾ എല്ലാം വിവിധ പരിപാടികളിലും പങ്കെടുക്കാറുണ്ട്. മലബാർ മേഖലയിലേക്ക് വന്നിട്ടില്ല വരണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നത്', തരൂർ പറഞ്ഞു.

അതേസമയം എൻ എസ് എസുമായി താൻ ബന്ധം പുലർത്തുന്നതിൽ ആർക്കാണ് പ്രശ്നമെന്നും തരൂർ ചോദിച്ചു. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നു. എല്ലാ സമുദായ നേതാക്കളുമായും ഞാൻ ബന്ധം പുലർത്തുന്നയാളാണ്. ഈ യാത്രയിൽ തന്നെ മൂന്ന് ബിഷപ്പുമാരെ ഞാൻ സന്ദർശിച്ചിരുന്നു.മതവിഷയത്തിൽ ഒരു പക്ഷവും ഞാൻ പിടിക്കാറില്ല. ഞാൻ ഹിന്ദു സമുദായാംഗമാണ്. എല്ലാവരേയും ഒന്നായി കാണുന്ന വ്യക്തിയാണ് ഞാൻ. സുകുമാരൻ നായർ ക്ഷണിച്ചപ്പോൾ അത് ഞാൻ സ്വീകരിക്കുകയായിരുന്നു. എല്ലാവരേയും കോൺഗ്രസുകാരായാണ് ഞാൻ കാണുന്നത്', തരൂർ പറഞ്ഞു.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത് എന്നായിരുന്നു തരൂരിന്റെ മറുപടി. നിലവിൽ ഞാൻ രാഷ്ട്രീയക്കാരനാണ്. അതെന്റെ ഫുൾടൈം ജോലിയാണ്. ജനങ്ങളെ സേവിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹം. ഇക്കാര്യങ്ങളെല്ലാം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സമയത്തും താൻ സംസാരിച്ചിട്ടുണ്ടായിരുന്നു, തരൂർ വ്യക്തമാക്കി.












Click it and Unblock the Notifications