ഇനിയും പണം കടലില്‍ ഒഴുക്കാനാകില്ല: സ്വന്തമായി വന്‍ ക്രൂഡ് ഓയില്‍ ചരക്ക് കപ്പലുകള്‍ നിർമ്മിക്കാന്‍ ഇന്ത്യ
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 89 ശതമാനം അസംസ്കൃത എണ്ണയും 50 ശതമാനം പ്രകൃതിവാതകവും 59 ശതമാനം എൽ പി ജിയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. സ്വന്തമായി വലിയ ചരക്കുകപ്പലുകള്‍ ഇല്ലാത്തതിനാല്‍ ഓരോ വർഷവും കപ്പൽ കൂലി ഇനത്തില്‍ മാത്രം 90 ബില്യൺ ഡോളർ (ഏകദേശം ₹7.5 ലക്ഷം കോടി) വിദേശ കപ്പൽ കമ്പനികൾക്കായി നല്‍കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
എണ്ണയ്ക്ക് ശേഷം രാജ്യത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി ചെലവ് കപ്പൽ കൂലിയാണ്. ഇതിന് പരിഹാരമായി സ്വന്തം ടാങ്കർ കപ്പൽ നിര (indigenous tanker fleet) ശക്തിപ്പെടുത്തണമെന്ന് വിദഗ്ധരും സർക്കാരും ഒരേ സ്വരത്തിൽ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കഴിഞ്ഞ 10 വർഷത്തിനിടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ (POL) ഉപഭോഗം 44 ശതമാനം വർധിച്ച ഇന്ത്യയിൽ ഈ വളർച്ച ഓരോ വർഷവും 3-4 ശതമാനം തോതിൽ തുടരുമെന്നാണ് ഐ സി ആർ എ പ്രവചിക്കുന്നത്.

2030-ഓടെ റിഫൈനറി ശേഷി 258 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 315 മില്യൺ മെട്രിക് ടണ്ണായി (22% വർധന) ഉയരും. യൂറോപ്പിലും മറ്റിടങ്ങളിലും റിഫൈനറികൾ അടച്ചുപൂട്ടുന്ന പശ്ചാത്തലത്തിൽ ലോകത്തെ നാലാമത്തെ വലിയ റിഫൈനറിയായ ഇന്ത്യ വൻ എക്സ്പോർട്ട് ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. വർഷം തോറും 65 മില്യൺ ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.
വലിയ തോതില്‍ നടക്കുന്ന വ്യാപാരത്തിന്റെ 95% വരെ കടൽമാർഗമാണ് നടക്കുന്നത്. അസംസ്കൃത എണ്ണയുടെ കപ്പൽ കൂലി ഒരു ബാരലിന് 0.7 മുതൽ 3 ഡോളർ വരെയാണ്; എൽഎൻജി ഇറക്കുമതിയിൽ കപ്പൽ കൂലി മൊത്തം ചെലവിന്റെ 5-15 ശതമാനം വരും. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യൻ ഓയിൽ കമ്പനികൾ കപ്പൽ വാടകയ്ക്ക് മാത്രം 8 ബില്യൺ ഡോളർ ചെലവഴിച്ചു.
ഇന്ത്യയുടെ വ്യാപാര കപ്പൽ നിരയിൽ വെറും 1,526 കപ്പലുകൾ മാത്രമാണുള്ളത്. മൊത്തം 14 മില്യൺ ഗ്രോസ് ടൺ. ലോകത്തെ മൊത്തം കപ്പലുകളുടെ എണ്ണത്തിൽ 0.77 ശതമാനവും ശേഷിയിൽ 1.2 ശതമാനവും മാത്രം! കപ്പൽ നിർമാണത്തിൽ ചൈന-ദക്ഷിണകൊറിയ-ജപ്പാൻ സഖ്യം 95 ശതമാനവും കൈവശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ വിഹിതം 0.06 ശതമാനം മാത്രമാണ്. ലോകത്തെ ആദ്യ 15 കപ്പൽ നിർമാതാക്കളുടെ പട്ടികയിൽ പോലും ഇന്ത്യയില്ല.
അന്താരാഷ്ട്ര കപ്പൽ നിർമാതാക്കളുടെ ഓർഡർ ബുക്ക് 3-5 വർഷത്തേക്ക് നിറഞ്ഞിരിക്കുന്നതിനാൽ പുതിയ കപ്പലുകൾ വാങ്ങാൻ പോലും ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരും. ഉക്രൈൻ യുദ്ധം, ചെങ്കടൽ ആക്രമണങ്ങൾ, ഹൂതി ഭീഷണി തുടങ്ങിയ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിച്ചുകഴിഞ്ഞു. സ്വന്തം കപ്പലുകളില്ലാതെ വിദേശ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.
ഈ പശ്ചാത്തലത്തിലാണ് കപ്പല്‍ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ വൻ നടപടികളിലേക്ക് കടക്കുന്നത്. കപ്പൽ നിർമാണ-ഷിപ്പിങ് മേഖലയ്ക്ക് ഇൻഫ്രാസ്ട്രക്ചർ പദവി നൽകി വായ്പാ നിരക്ക് കുറച്ചു, നാഷണൽ ഷിപ്പ്ബിൽഡിങ് മിഷൻ ആരംഭിച്ചു, ഡെഡിക്കേറ്റഡ് ഷിപ്പ്ബിൽഡിങ് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നു, പുതുക്കിയ ഷിപ്പ്ബിൽഡിങ് ധനസഹായ പദ്ധതി, മാരിടൈം ഡെവലപ്മെന്റ് ഫണ്ട് സ്ഥാപിക്കൽ തുടങ്ങിയവയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രധാന നടപടികള്‍.
"സ്വന്തം ടാങ്കർ നിര ശക്തമാക്കിയാൽ വിദേശ കപ്പൽ കൂലി ലാഭിക്കാം, ആഗോള പ്രതിസന്ധികളിൽ നിന്ന് സംരക്ഷണം ലഭിക്കും, തൊഴിലവസരങ്ങൾ വർധിക്കും, കപ്പൽ നിർമാണ വ്യവസായം വളരും" - വിദഗ്ധർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. എണ്ണ ഇറക്കുതി ശക്തമാകുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ ചരക്ക് കപ്പല്‍ ശേഷിയില്ലാതെ മുന്നോട്ട് പോകാനാവില്ല. സ്വന്തം കപ്പലുകളുള്ള "മാരിടൈം മസിൽ" ഇല്ലെങ്കിൽ ഭാവി ഇന്ധനസുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് സർക്കാരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications