ദേശീയഗാനവിവാദം: സല്‍മാന് വേണ്ടി പ്രകാശ് കാരാട്ട്
തിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ച കേസില്‍ അറസ്റ്റിലായ സല്‍മാന്‍ എന്ന ചെറുപ്പക്കാരന് വേണ്ടി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത്. ദേശാഭിമാനിയില്‍ സെപ്റ്റംബർ 10 ന് എഴുതിയ ലേഖനത്തിലാണ് സല്‍മാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ കാരാട്ട് രംഗത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് തീയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ച സമയത്ത് മോശമായി പെരുമാറിയെന്നായിരുന്നു സല്‍മാനെതിരെയുള്ള കേസ്. ഫേസ്ബുക്കിലും സല്‍മാന്‍ ദേശീയ ഗാനത്തെ അപമാനിച്ചതായി പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് സല്‍മാന് മേല്‍ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സല്‍മാന് കോടതി ജാമ്യവും നിഷേധിച്ചിരുന്നു. ഇക്കാര്യമാണ് കാരാട്ട് തന്റെ ലേഖനം തുടങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്. രാജ്യദ്രോഹം: പരിധിവിട്ട നിയമ ദുരുപയോഗം എന്ന പേരിലാണ് ലേഖനം എഴുതിയിട്ടുള്ളത്.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് ഏറ്റവും ഹീനമായി ഉപയോഗിച്ചതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് സല്‍മാന്‍ സംഭവത്തെ കാരാട്ട് വിലയിരുത്തുന്നത്. ഐടി ആക്ടിന്റെ ദുരുപയോഗത്തെക്കുറിച്ചും കാരാട്ട് തന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ എന്ന വകുപ്പിനെതിരെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ കാര്യങ്ങളും കാരാട്ട് ഉദ്ധരിക്കുന്നുണ്ട്. രാജ്യദ്രോഹ കേസുകളില്‍ കോടതികള്‍ പോലും തെറ്റായ പ്രവണതയാണ് പ്രകടിപ്പിക്കുന്നതെന്നും കാരാട്ട് വിമര്‍ശിക്കുന്നുണ്ട്.