ചാലക്കുടി രാജീവ് വധക്കേസ്: അഡ്വക്കേറ്റ് സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം.. മൂന്ന് ദിവസം പുറത്ത്
കൊച്ചി: ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കേറ്റ് സിപി ഉദയഭാനുവിന് താല്‍ക്കാലിക ജാമ്യം. ഉദയഭാനുവിന്റെ ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മുതല്‍ ഞായറാഴ്ച വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. റിമാന്‍ഡിൽ കഴിയുന്ന ഉദയഭാനും ചാലക്കുടി മജിസ്‌ട്രേറ്റിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ ഹാജരായി ജാമ്യമെടുക്കണം. ജാമ്യകാലാവധി തീരുന്ന 17ന് രാവിലെ പത്ത് മണിക്ക് കോടതിയില്‍ തിരികെ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിന്റെ കൊലപാതകക്കേസില്‍ ഏഴാം പ്രതിയാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വക്കേറ്റ് ഉദയഭാനു. ഗൂഢാലോചനക്കുറ്റമാണ് ഉദയഭാനുവിന് മേല്‍ ചുമത്തിയിരിക്കുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ചക്കര ജോണി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications