ഉറുമ്പരിച്ചും എലികടിച്ചും മൃതദേഹങ്ങള്‍, ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലെ മോർച്ചറി ഇങ്ങനെയാണ്
തൃശൂര്‍: ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്ന് പോലീസ്. ആശുപത്രിയില്‍ ഫ്രീസര്‍ സംവിധാനം ഇല്ലാതത്താണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിലാണ് ട്രാഫിക്ക് പോലിസ് എസ് ഐ തോമസ് വടക്കന്‍ ഈകാര്യം ചൂണ്ടിക്കാട്ടിയത്. മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ച്ചയാണ് മോര്‍ച്ചറിയിലെന്ന് പോലിസ് പറഞ്ഞു. തന്റെ ബന്ധു മരിച്ചതറിഞ്ഞ് മോര്‍ച്ചറിയില്‍ കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം പുളിയുറുമ്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് യോഗത്തില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെസി ബിജു പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ മൃതദേഹത്തില്‍ പോലിസ് രേഖപ്പെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ കാണുന്നുണ്ടെന്നും അത് എങ്ങനെയെന്ന പോലിസ് സര്‍ജന്റെ ചോദ്യത്തിന് മറുപടിയില്ലെന്നും പോലിസ് പറഞ്ഞു.
പിന്നീടുള്ള അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി മനസിലായതെന്ന് അദേഹം പറഞ്ഞു. അപകട മരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു. മുന്‍സിപ്പാലിറ്റിയുടെ അനാവസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മോര്‍ച്ചറിയെ കുറിച്ച് ആരും തന്നോട്ഇ ത്തരത്തില്‍ പരാതി അറിയിച്ചിട്ടില്ലെന്നും താലുക്കാശുപത്രി സൂപ്രണ്ട് മിനിമോള്‍ പറഞ്ഞു.
മോര്‍ച്ചറിയുടെ വികസനത്തിനായി 70 ലക്ഷത്തിന്റെ റിക്വയര്‍മെന്റ് എസ്റ്റിമേറ്റ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി അഞ്ചു ലക്ഷം നവികരണത്തിനായി നഗരസഭ മാറ്റി വെച്ചിട്ടുണ്ടെന്നും എലികളും മറ്റുക്ഷുദ്രജീവികളും കയറാത്ത വിധം ഹോളുകള്‍ അടച്ച് മോര്‍ച്ചറി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.
സിനിമയിലെ വനിതകളെ സര്‍ക്കാര്‍ പറ്റിച്ചു? എല്ലാം പാഴ്‌വാക്കായി, ആറ് മാസം കഴിഞ്ഞിട്ടും അനക്കമില്ല