'അഖിൽ മാരാർ കപട മതേതരവാദിയും, രാജ്യദ്രോഹിയുമാണോ?'; രാഹുൽ ഈശ്വറിന്റെ മറുപടി, 'മാരാർ തിരുത്തണം'
ബിഗ് ബോസിലൂടെ പ്രശസ്‌തനായ താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. അതിന് പുറമേ ചില സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. എന്നാൽ അഖിൽ മാരാർ ബിഗ് ബോസിന് ശേഷവും ആളുകൾക്ക് ഇടയിൽ വളരെയധികം ജനപ്രീതി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ്. സോഷ്യൽ മീഡിയയിലൂടെ സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ താരത്തിന് യാതൊരു മടിയും ഇതുവരെ ഉണ്ടായിട്ടില്ല.
അതിനാൽ തന്നെ താരത്തിന് വിമർശകരും ഏറെയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ-പാക് സംഘർഷ സമയത്ത് നിരന്തരം ഈ വിഷയത്തിൽ അദ്ദേഹം തന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിൽ കടുത്ത ആക്ഷേപമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അഖിൽ മാരാർ കപട മതേതരവാദി ആണെന്നുൾപ്പെടെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. യൂട്യൂബിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലൂടെയും രാഹുൽ ഈശ്വർ തന്റെ നിലപാട് അറിയിച്ചത്. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡിയുടെ ഉദാഹണം എടുത്തുപറഞ്ഞുകൊണ്ടാണ് രാഹുൽ സംസാരിച്ചത്. അഖിൽ മാരാറോട് വിദ്വേഷം ഒന്നുമില്ലെന്നും എങ്കിലും താരം പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
അഖിൽ മാരാർ രാജ്യദ്രോഹിയാണോ? അഖിൽ മാരാരെ വലതുപക്ഷത്ത് നിന്നുള്ള സുഹൃത്തുക്കൾ വിമർശിക്കുമ്പോൾ നമ്മൾ നോക്കുന്നത് ശരിക്കും എന്താണ് ഈ രാജ്യസ്നേഹം എന്നാണ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കപട രാജ്യസ്നേഹവും അല്ലെങ്കിൽ കപട ദേശീയത പിന്നെ കപട മതേതരത്വം എന്നിവ എന്താണെന്ന് നാം അറിഞ്ഞിരിക്കണം. എന്താണ് യഥാർത്ഥ സ്നേഹം എന്നൊക്കെ നമ്മൾ അറിഞ്ഞിരിക്കണം.
പാകിസ്ഥാന്റെ വളരെ പ്രശസ്‌തനായ ക്രിക്കറ്ററായ ഷാഹിദ് അഫ്രീഡി ഒരു ബൈക്ക് റാലി ഒക്കെ നടത്തിയിരുന്നു. പാകിസ്ഥാന്റെ വിജയമായിരുന്നു ഇത് ഇന്ത്യ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു അത്. പാകിസ്ഥാനികൾ പോലും ചിരിക്കുന്നുണ്ടാവും. നമുക്ക് മേൽക്കൈ കിട്ടിയ ഒരു ഏറ്റുമുട്ടലാണ് നടന്നത്. പാകിസ്ഥാൻ ജയിച്ചുവെന്നാണ് അഫ്രീഡി പറയുന്നത്.
ഇത് ശരിക്കും ഒരു കപട രാജ്യസ്നേഹത്തിന്റെയും കപട ദേശീയതയുടെയും ഒക്കെ ഒരു ഉദാഹരണമാണ്. ഈ ഏറ്റുമുട്ടലിൽ പാകിസ്ഥാന് നഷ്‌ടങ്ങൾ മാത്രമാണ് ഉണ്ടായത്. ട്രംപ് പ്രഖ്യാപിച്ചത് കൊണ്ട് നമുക്ക് ചെറിയൊരു ക്ഷീണം ആയെന്ന് മാത്രമേ ഉള്ളൂ. അഫ്രീഡി നടത്തുന്നത് ഇല്ലാത്തത്, ദേശീയതയുടെ പേരിൽ കള്ളം പറയുന്ന ഒരു പ്രവണതയാണ് ഇത്.
ഇതുപോലെ അല്ല, പക്ഷേ നമ്മുടെ അഖിൽ മാരാർ ജി അതേപോലെ നരേന്ദ്ര മോദിജിയെ വിമർശിച്ചു കൊണ്ട് ഒരു പോസ്‌റ്റ് ഇട്ടിരുന്നു. ഓർക്കണം മോദിയല്ല രാജ്യം ഇന്ദിരാഗാന്ധി അല്ല രാജ്യം എന്തിന് മഹാത്മാ ഗാന്ധി പോലുമല്ല രാജ്യം. ജനങ്ങളും പ്രകൃതി ഭംഗിയും ഒക്കെ കൂടി ചേരുന്നതാണ് രാജ്യം. ബിജെപിയല്ല രാജ്യം, മതേതരത്വം അല്ല കോൺഗ്രസ്. അവരൊക്കെ ഉയർത്തി പിടിക്കുന്ന ആശയങ്ങൾ മാത്രമാണ് ഇതൊക്കെ.
രാജ്യമാണ് വലുത് രാഷ്ട്രീയമല്ല എന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. നൂറ് ശതമാനവും കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നതല്ല രാജ്യസ്നേഹം. ഇവിടെ ആര് വേണമെങ്കിലും ഭരിക്കാം. പാകിസ്ഥാനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണെന്ന് അഖിൽ മാരാർ പറയുന്നു. ഇതൊക്കെ എന്ത് തരം രാജ്യസ്നേഹമാണ്. അവിടെയുള്ള 25 കോടി ജനങ്ങൾ എവിടെപോവും.
ഇതൊരു തരത്തിലും രാജ്യസ്നേഹമല്ല. പാകിസ്ഥാനെ ഇല്ലാതാക്കണം എന്ന ആഗ്രഹിക്കുന്നതല്ല രാജ്യസ്നേഹം. ഇന്ത്യയും പാകിസ്ഥാനും ചരിത്ര യാഥാർഥ്യങ്ങളാണ്. പാകിസ്ഥാന്റെ ദാരിദ്ര്യ നിരക്കുകൾ നിങ്ങളൊന്ന് നോക്കൂ. അവിടെ ദാരിദ്ര്യം കൂടുതലാണ്. രാജ്യം എന്ന് പറഞ്ഞാൽ മോദി എന്നാണോ. ഒരിക്കലുമല്ല. മതസൗഹാർദ്ദവും ബഹുസ്വരതയുമാണ് നമുക്ക് വേണ്ടത്.
പാകിസ്ഥാൻ വിരോധത്തിന്റെ പുറത്ത് നമ്മുടെ രാജ്യസ്നേഹം ഉണ്ടാക്കരുത്. അതിൽ യാതൊരു അർത്ഥവുമില്ല. ഇന്ത്യയോടുള്ള സ്നേഹം, ഇന്ത്യക്കാരോടുള്ള സ്നേഹം, ഇവിടുത്തെ സംസ്‌കാരത്തോടും ഭൂമിയോടും ഒക്കെയുള്ള സ്നേഹം ആയിരിക്കണം. അതുകൊണ്ട് അഖിൽ മാരാർ തിരുത്താൻ തയ്യാറാവണം. പാകിസ്ഥാൻ അടിച്ചാൽ മാത്രം നമുക്ക് തിരിച്ചടിക്കാം.












Click it and Unblock the Notifications