ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരിലും ദുബായിലും പണപ്പിരിവ്.. വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരുടെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതിന് പിന്നാലെ നിര്‍ണയക വിവരങ്ങള്‍ പോലീസ് കൈമാറി. ഐസിസിന് വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങളാണ് പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയത്. പള്ളി നിര്‍മ്മാണത്തിന് എന്ന പേരില്‍ കണ്ണൂരില്‍ മാത്രമല്ല, ദുബായിലും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പണപ്പിരിവ് നടന്നിട്ടുണ്ട്. പാപ്പിനിശേരി സ്വദേശി തസ്ലീമാണ് പണപ്പിരിവ് നടത്തിയത്. ഇയാള്‍ പിരിച്ചെടുത്ത പണം ഐസിസ് ക്യാംപിലുള്ളവര്‍ക്കും നാട് വിട്ടവരുമായ കണ്ണൂര്‍ സ്വദേശികള്‍ക്കാണ് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് അടുത്ത ദിവസം എന്‍ഐഎയ്ക്ക് കൈമാറും.

കണ്ണൂരില്‍ പിടിയിലായ, ഐസിസ് ബന്ധമുള്ള 5 പേര്‍ക്കെതിരെയുള്ള കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖ്, തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവര്‍ക്കെതിരായ കേസാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. പണപ്പിരിവ് നടത്തിയ തസ്ലീം നാല്‍പ്പതിനായിരം രൂപ മിഥിലാജിന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഐസിസ് ബന്ധം സംശയിക്കുന്ന ഷാജഹാന് ഷാര്‍ജയില്‍ വെച്ച് ഒരു ലക്ഷം രൂപ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. തസ്ലീമിനെതിരെ പണപ്പിരിവിന് കേസ് നിലനില്‍ക്കുന്നുണ്ട്. ഇയാളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications