അമിത് ഷായെ കണ്ട് ഒരാളും നിയമം കൈയ്യിലെടുക്കേണ്ട.... അകത്തുകിടക്കുമെന്ന് തോമസ് ഐസക്ക്!!
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയും, വേണ്ടി വന്നാല്‍ സര്‍ക്കാരിനെ താഴെയിടുമെന്നും വരെ പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎം പല രീതിയില്‍ മറുപടി നല്‍കി കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ദയാദാക്ഷിണ്യം കൊണ്ടല്ല കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബിജെപിക്ക് ഗംഭീര മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരിക്കുകയാണ്.
സ്വയം പണിത പരമാധികാരിയുടെ കിരീടം അണിഞ്ഞിരിക്കുകയാണ് അമിത് ഷായെന്നും, അതുകണ്ട് ഏതെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിയമം കൈയ്യിലെടുത്താന്‍ അകത്ത് കിടക്കുമെന്നുമാണ് തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്. ബിജെപിയെ നൈസായിട്ട് ട്രോളിയിട്ടുമുണ്ട് അദ്ദേഹം. നേരത്തെ കേരള സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ ദ്രോഹിക്കുന്നുവെന്ന് വരെ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് എണ്ണം പറഞ്ഞുള്ള മറുപടിയാണ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്.
പരമാധികാരിയുടെ കിരീടം
സ്വയം പണിത പരമാധികാരിയുടെ കിരീടം സ്വന്തം തലയില്‍ സ്വയമെടുത്ത് അണിഞ്ഞുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത്. അപാരശക്തിയുള്ള കിരീടമാണത്. അതു ധരിച്ചാല്‍ സുപ്രീം കോടതിക്കും മുകളിലാണ് എന്ന തോന്നലൊക്കെ വരും. എങ്ങനെ ഉത്തരവിറക്കണമെന്ന് സുപ്രീം കോടതിക്ക് നിര്‍ദേശം, ജനാധിപത്യ സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിറക്കുമെന്ന ഭീശഷണി തുടങ്ങിയ അഭ്യാസങ്ങളായിരുന്നു പിന്നീട്. ടിവിയില്‍ പ്രസംഗം ലൈവ് കാണാത്തത് എത്ര നന്നായി. എങ്ങാനും പ്ലാന്‍ ബിയും പ്ലാന്‍ സിയും ഒന്നിച്ച് നടന്നിരുന്നെങ്കിലോ...?
വീരവാദം മുഴക്കിയത് കൊണ്ടായില്ല
സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രസംഗവേദിയില്‍ വീരവാദം മുഴക്കിയ ബിജെപി അധ്യക്ഷന്‍ മടങ്ങിയത് ഉചിതമായില്ല. പൊതുമുതല്‍ തകര്‍ത്ത കേസില്‍ ജാമ്യം കിട്ടാതെ കുറച്ച് തെറിജപ കര്‍സേവകര്‍ ജയിലിലുണ്ട്. അവര്‍ക്ക് കുറച്ച് ജാമ്യത്തുകയെങ്കിലും സംഘടിപ്പിച്ച് കൊടുക്കാമായിരുന്നു. സംസ്ഥാന നേതൃത്വം ഏതാണ്ട് കൈവിട്ട മട്ടാണ്. ബസ് തകര്‍തക്തും ജീപ്പു കത്തിച്ചും അഴിഞ്ഞാടിയവരാണ്. കോടികളും ലക്ഷങ്ങളും പിഴയടച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതി.
നിരാശ വലുതായിരിക്കും
അഖിലേന്ത്യാ അധ്യക്ഷന്‍ വരുമ്പോഴെങ്കിലും സ്വന്തം കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ച് കാണും. പരമാധികാരത്തിന്റെ കിരീടവും ചൂടി ഒറ്റയ്ക്ക് ഫ്‌ളൈറ്റും പിടിച്ച് വരുന്ന ആളിന്റെ കൈവശം തങ്ങള്‍ക്കുള്ള ജാമ്യത്തുക കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരുടെ നിരാശ എത്ര വലുതായിരിക്കും. ആ പ്രതീക്ഷ അത്രയും തെറ്റി. ആരുടെ പൊതുമുതലാണവര്‍ നശിപ്പിച്ചത് എന്നൊക്കെ ശബ്ദമുയര്‍ത്തി സംശയം ചോദിച്ചതൊക്കെ ശരി. അതറിഞ്ഞ് ജയിലില്‍ കിടക്കുന്നവര്‍ അന്ധാളിച്ച് കൂടിയിട്ടുണ്ടാകാനാണ് സാധ്യത.
കെഎസ്ആര്‍ടിസിയും പോലീസും ജീപ്പും പൊതുമുതല്‍ അല്ലേ?
കെഎസ്ആര്‍ടിസി ബസ്സും പോലീസ് ജീപ്പുമൊക്കെ പൊതുമുതലായി വരവുവെക്കാത്ത പാര്‍ട്ടി അധ്യക്ഷനെ അണികള്‍ എങ്ങനെയാവും വിലയിരുത്തുക. ഇതും കേട്ട് ഇനിയും ബസ്സിനും ജീപ്പിനും കല്ലെറിഞ്ഞാല്‍, ഗതി പഴയത് തന്നെയാവും എന്ന് സംഘപരിവാറുകാരെ ഓര്‍മിപ്പിക്കട്ടെ. സുപ്രീം കോടതി വിധിക്കും ഭരണഘടനയ്ക്കും എതിരാണ് ബിജെപിയും ആര്‍എസ്എസുമെന്ന് വിമര്‍ശനം ശരിവെച്ചിരിക്കുകയാണ് അമിത് ഷാ ചെയ്തത്. നടപ്പാക്കാനാവുന്ന വിധി മാത്രം പറഞ്ഞാല്‍ മതിയെന്ന സുപ്രീം കോടതിക്കുള്ള കല്‍പ്പനയില്‍ എല്ലാമുണ്ട്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് വേണ്ട
തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധിയൊന്നും പറയേണ്ടെന്നാണ് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ബിജെപി പ്രസിഡന്റ് സുപ്രീം കോടിക്ക് താക്കീത് നല്‍കിയിരിക്കുന്നത്. സമത്വവും തുല്യതയുമൊന്നും കോടതി വഴി നടപ്പാക്കേണ്ട എന്ന വാദത്തിന്റെ അര്‍ത്ഥം, ജാതിവിവേചനം വിലക്കുന്ന കോടതി വിധികള്‍ക്ക് പ്രസക്തിയില്ലെന്നാണ്. ചാതുര്‍വര്‍ണ്യമാണ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്നും ബിജെപി പ്രസിഡന്ഞറ് സമ്മതിക്കുന്നു.
ജനാധിപത്യ മൂല്യങ്ങള്‍ ആവശ്യമില്ല
ജനാധിപത്യ മൂല്യങ്ങളും ആധുനിക പൗരത്വം സങ്കല്‍പ്പങ്ങളും തങ്ങള്‍ വകവെക്കുന്നില്ലെന്നുമുള്ള സംഘപരിവാറിന്റെ ആക്രോശമാണ് ഇന്ന് അമിത് ഷായിലൂടെ കണ്ണൂരില്‍ മുഴങ്ങിയത്. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന പ്രഖ്യാപനമൊന്നും ആരും വകവെക്കുന്നില്ല. ജനങ്ങളാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ബിജെപിയുടെയോ അമിത് ഷായുടെയോ ഔദാര്യത്തില്‍ അല്ല ഇടതുപക്ഷ സര്‍ക്കാര്‍ നാടു ഭരിക്കുന്നത്.
ആരായാലും അകത്ത് കിടക്കും
വെല്ലുവിളിയും വീരവാദവും അമിത് ഷായുടെ കൈയ്യിലിരിക്കട്ടെ. സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ ഇനിയും അറസ്റ്റ് ചെയ്യും. പിഡിപി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തും. അതൊക്കെ അതിന്റെ വഴിക്ക് നടക്കും. ചുരുക്കിപ്പറഞ്ഞാല്‍ അമിത് ഷാ ഒറ്റയ്ക്ക് വിമാനം പിടിച്ച് വന്ന് പ്രസംഗിച്ചാല്‍ കേരളത്തില്‍ ആരെങ്കിലും ഭയന്നുപോകുമെന്ന് കരുതി ഒരു സംഘപരിവാറുകാരനും അക്രമം നടത്താനും നിയമം കൈയ്യിലെടുക്കാനും ശ്രമിക്കേണ്ട. എത്ര ഉന്നതാനായാലും അകത്തുകിടക്കേണ്ട കുറ്റം ചെയ്താല്‍ അകത്തു കിടക്കുക തന്നെ ചെയ്യുമെന്നും തോമസ് ഐസക്ക് പോസ്റ്റില്‍ പറഞ്ഞു.
അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്നത് തീക്കളി, വേണ്ടിവന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ
ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല, ജനങ്ങളുടെ തീർപ്പ്... അമിത് ഷായ്ക്ക് പിണറായിയുടെ മാസ്സ് മറുപടി