'കൊവിഡ് കാലത്ത് സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോൾ ചെയ്തതാണ്', ഇനി ഒരിക്കലും പോയി തല വെക്കില്ലെന്ന് ലാൽ
കൊച്ചി: ഓണ്‍ലൈന്‍ റമ്മികള്‍ പോലുളളവയില്‍ അടിമകളായി പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിലടക്കം കൂടി വരികയാണ്. കഴിഞ്ഞ ദിവസം കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയുണ്ടായി.
ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യം ചെയ്യുന്ന താരങ്ങളെ പേരെടുത്ത് പറഞ്ഞ് തന്നെ ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. റിമി ടോമി, വിജയ് യേശുദാസ് അടക്കമുളളവരുടെ പേരുകള്‍ എംഎല്‍എ എടുത്ത് പറഞ്ഞു. വിവാദമായതിന് പിന്നാലെ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ച നടനും സംവിധായകനുമായ ലാല്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ലാലിന്‌റെ വാക്കുകള്‍ ഇങ്ങനെ: ''കൊവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായ സമയത്ത് അങ്ങനെ ഒരു പരസ്യം വന്നപ്പോള്‍ തിരിച്ചും മറിച്ചുമൊക്കെ ആലോചിച്ചു. നിയമപരമായിട്ടുളള ഒരു സംഭവം ആണെന്നും സര്‍ക്കാരിന്റെ അനുമതിയോട് കൂടി തന്നെ ചെയ്യുന്നതാണ് എന്നൊക്കെ കേട്ടപ്പോള്‍ ഒരു പരസ്യം ചെയ്തു. അത് ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആ സമയത്ത് മനസ്സില്‍ ചിന്തിച്ചിരുന്നില്ല''.
''ഇനി ഇത്തരം പരസ്യങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും പോയി തല വെക്കില്ല. പരസ്യത്തിന്റെ ഭാഗമായതില്‍ സങ്കടമുണ്ട് എന്നും ലാല്‍ പറഞ്ഞു. ഒരു പ്രൊഡക്ടിന് വേണ്ടിയുളള പരസ്യത്തില്‍ അഭിനയിച്ചു എന്നേ ഉളളൂ. നേരത്തെയും നിരവധി അഭിനേതാക്കള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുളളതാണ്''. ആ പരസ്യം കണ്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദമുണ്ടെന്നും ലാല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളെ രൂക്ഷമായ ഭാഷയില്‍ ആണ് ഗണേഷ് കുമാര്‍ വിമര്‍ശിച്ചത്. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ അടക്കമുളളവരെ ഇത്തരം പരസ്യങ്ങളില്‍ കാണാമെന്നും ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും കലാകാരന്മാര്‍ പിന്മാറാന്‍ സാംസ്‌ക്കാരിക മന്ത്രി അഭ്യര്‍ത്ഥിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
നിയമസഭയില്‍ ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ''ഈയടുത്ത് കേരളത്തിലെ ഒരു പ്രശസ്ത ചാനലിലെ ക്യാമറാ മാന്‍ ആത്മഹത്യ ചെയ്തു. 32 വയസ്സേ ഉളളൂ. കാരണം അന്വേഷിച്ചപ്പോള്‍ മനസ്സിലായത് അദ്ദേഹം ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ അഡിക്ടഡ് ആവുകയും സാമ്പത്തിക നഷ്ടം സംഭവിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്. ഇത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവം അല്ല''.
തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്
''വളരെ ലജ്ജ തോന്നുന്ന ഒരു കാര്യം ഇത്തരം സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു എന്നതാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസ ഇല്ലാത്ത ആളല്ല. വിരാട് കോലി എല്ലാവരും ഇഷ്ടപ്പെടുന്ന കായികതാരമാണ്. അഞ്ച് പൈസ ഇല്ലാത്ത പിച്ചക്കാരനല്ല. പൈസയ്ക്ക് വേണ്ടിയല്ല ചെയ്യുന്നത്''.
'നമ്മുടെ പ്രിയങ്കരനായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമിയെ ഒക്കെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളില്‍ നിന്നും, രാജ്യദ്രോഹ, ജനദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്മാറാന്‍ സാംസ്‌ക്കാരിക മന്ത്രി ഈ സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം'', ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. നിയമം മൂലം നിരോധിക്കാവുന്നതല്ലെന്നും അവരുടെ മനസ്സുകളിലാണ് മാറ്റം വരേണ്ടതെന്നും മന്ത്രി വിഎന്‍ വാസവന്‍ മറുപടി നല്‍കി.
'ഈ കള്ളച്ചിരിയും ലുക്കും മാത്രം പോരെ ', വൈറലായി മിയയുടെ ചിത്രങ്ങൾ
Recommended Video