സുരേന്ദ്രനെ മാത്രം മാറ്റിയാൽ കേരളത്തിലെ ബിജെപി നന്നാവില്ല; അടിമുടി മാറണം- മുൻ ഡിജിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെ, എങ്ങനെയൊക്കെ കേരളത്തിലെ ബിജെപിയെ നന്നാക്കിയെടുക്കാം എന്ന അന്വേഷണത്തിലാണ് കേന്ദ്ര നേതൃത്വം. അതിന് വേണ്ടി പലരോടായി പഠിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഉണ്ട്.
സിവി ആനന്ദബോസിന് പിറകെ മുന്‍ ഡിജിപിയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ആയിരുന്ന ജേക്കബ് തോമസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കെ സുരേന്ദ്രനെ മാത്രം മാറ്റിയതുകൊണ്ട് കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. വിശദാംശങ്ങള്‍ നോക്കാം...
സമൂലമാറ്റം വേണം
കേരളത്തിലെ ബിജെപിയുടെ പ്രശ്‌നങ്ങള്‍ ഒരു നേതൃമാറ്റം കൊണ്ട് തീര്‍ക്കാവുന്നതല്ലെന്നാണ് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിന്, പാര്‍ട്ടിയില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ കഴിയണം. ജേക്കബ് തോമസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കി എന്നാണ് വിവരം.
പ്രശ്‌നം കണ്ടുപിടിക്കണം
ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ കേരളത്തിലെ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട. താഴെ തട്ടുമുതല്‍ എന്തൊക്കെ സംഘടനാ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയ്ക്കുള്ളത് എന്ന് കണ്ടെത്തണമെന്നും അവിടെ മുതല്‍ പരിഹാരം തുടങ്ങണം എന്നും ജേക്കബ് തോമസ് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഗ്രൂപ്പ് കളി
കേരള ബിജെപിയിലെ ഏറ്റവും വലിയ വെല്ലുവിളി ഗ്രൂപ്പിസം ആണ്. കാലങ്ങളായി കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നവും ഇത് തന്നെയാണെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. വിഭാഗീയത ഇപ്പോഴും നിലനില്‍ക്കുന്നു എന്നും ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നാണ് വിവരം. ഗ്രൂപ്പിസം പാര്‍ട്ടി താത്പര്യങ്ങള്‍ക്കും മുകളില്‍ പോകരുത് എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണെന്ന ഒരു സൂചന കൂടിയുണ്ട് ഇതില്‍.
അടുത്ത റിപ്പോര്‍ട്ടും വേണം
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചാണ് ജേക്കബ് തോമസ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുഴല്‍പണം, സികെ ജാനു, കെ സുന്ദര വിവാദങ്ങള്‍ കൂടി ഇപ്പോള്‍ കത്തിനില്‍ക്കുകയാണ്. അക്കാര്യങ്ങള്‍ കൂടി പരിശോധിച്ച് മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്‍കാന്‍ കേന്ദ്ര നേചൃത്വം ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആനന്ദബോസ് പറഞ്ഞത്
കഴിഞ്ഞ ദിവസം സമര്‍പ്പിക്കപ്പെട്ട ആനന്ദ ബോസിന്റെ റിപ്പോര്‍ട്ടില്‍ നേതൃമാറ്റത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സംഘടനാ തലത്തില്‍ അഴിച്ചുപഴി വേണം എന്ന നിര്‍ദ്ദേശവും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ മുന്നോട്ട് വയ്ക്കുന്നു. പാര്‍ട്ടി നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നുമെല്ലാം പ്രതികരണം തേടിയാണ് ആനന്ദബോസിന്റെ റിപ്പോര്‍ട്ട്.
ഫണ്ടും ഹെലികോപ്റ്റും
തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ വലിയ പാളിച്ചകള്‍ ഉണ്ടായി എന്ന് സിവി ആനന്ദബോസിന്റെ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. പല സ്ഥാനാര്‍ത്ഥികളും ഇതില്‍ കടുത്ത എതിര്‍പ്പ് ആദ്യമേ ഉന്നയിച്ചിരുന്നു. കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും അവമതിപ്പുണ്ടാക്കിയെന്നാണ് ആനന്ദബോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
താത്കാലിക സ്ഥാനം മാത്രം
കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരട്ടേ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അത് സുരേന്ദ്രന് അനുകൂലമായ ഒരു തീരുമാനമായി കണക്കാക്കാന്‍ ആവില്ല. ഇപ്പോള്‍ നടപടിയെടുത്താല്‍ അത് പാര്‍ട്ടിയ്ക്ക് നാണക്കേടാകും എന്ന വിലയിരുത്തലില്‍ ആണ് താത്കാലിക നീക്കം. സുരേന്ദ്രന്റേയും സംസ്ഥാന ഘടകത്തിന്റേയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത അമര്‍ഷമുണ്ട് കേന്ദ്ര നേതൃത്വത്തിന്.
ആര്‍എസ്എസിന്റെ അതൃപ്തി
കേരളത്തിലെ സംഭവ വികാസങ്ങളില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയാണുള്ളത്. കുഴല്‍പണ വിവാദത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നു എന്ന പരാതിയും അവര്‍ക്കുണ്ട്.
Recommended Video
ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം