ജമ്മു കാശ്മീരിന് പൂർണ്ണമായ സംസ്ഥാന പദവിയും അവകാശങ്ങളും നൽകണം: വി ശിവദാസന്‍
ദില്ലി: ജമ്മു കാശ്മീരിന് പൂർണ്ണമായ സംസ്ഥാന പദവിയും അവകാശങ്ങളും നൽകണമെന്ന് വി ശിവദാസന്‍. എത്രയും പെട്ടന്ന് ജമ്മുകശ്മീരിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ യൂണിയൻ ഗവൺമെൻറ് തയാറാകണം സി പി എം എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ്, അതിതാണ് എന്ന് കശ്മീരിനെ കുറിച്ച് മുമ്പ് പറയുമായിരുന്നു. എന്നാൽ ഇന്നത്തെ കശ്മീരിന്റെ അവസ്ഥ പരിതാപകരമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങൾ മുമ്പ് സംസ്ഥാനങ്ങളുടെ പദവിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ, ജമ്മു കശ്മീരിന്റെ കാര്യത്തിൽ സംസ്ഥാനപദവി ഇല്ലാതാക്കുകയും സംസ്ഥാനത്തെ രണ്ടായി വെട്ടി മുറിച്ച് രണ്ട് യൂണിയൻ ടെറിട്ടറികളാക്കി മാറ്റുകയാണുണ്ടായതെന്നും രാജ്യസഭയിലെ പ്രസംഗം വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി ശിവദാസന്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകണം.
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ്, അതിതാണ് എന്ന് കശ്മീരിനെ കുറിച്ച് മുമ്പ് പറയുമായിരുന്നു. എന്നാൽ ഇന്നത്തെ കശ്മീരിന്റെ അവസ്ഥ പരിതാപകരമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങൾ മുമ്പ് സംസ്ഥാനങ്ങളുടെ പദവിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ, ജമ്മു കശ്മീരിന്റെ കാര്യത്തിൽ സംസ്ഥാനപദവി ഇല്ലാതാക്കുകയും സംസ്ഥാനത്തെ രണ്ടായി വെട്ടി മുറിച്ച് രണ്ട് യൂണിയൻ ടെറിട്ടറികളാക്കി മാറ്റുകയാണുണ്ടായത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നിരിക്കെ, ജമ്മു കശ്മീരിൽ മാസങ്ങളോളം ഇൻ്റർനെറ്റും മറ്റ് വാർത്താവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ച നടപടി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. ലോകത്ത് മുഴുവൻ ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിലാണ് ജമ്മു കശ്മീരിലെ ജനങ്ങളെ പുറം ലോകത്തിന് ബന്ധപ്പെടാൻ കഴിയാത്ത വിധം ബന്ദികളാക്കിയത്. ആയിരക്കണക്കിന് ജനങ്ങളെയാണ് ജമ്മു കശ്മീരിൽ ജയിലിലടച്ചത്. അതുവരെയുണ്ടായിരുന്ന നിയമസഭയിലെ ജനനേതാക്കളെ പോലും ജയിലിലടക്കുകയാണുണ്ടായത്. കുൽഗാമിലെ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സ: മുഹമ്മദ് യൂസഫ് തരിഗാമിയെ കാണുന്നതിനായി സിപിഎം ജനറൽ സെക്രട്ടറിക്ക് കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യവും നമുക്ക് മുന്നിലുണ്ട്.
ഇന്ന്, കാശ്മീരിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. പതിനഞ്ചിനും ഇരുപത്തൊൻപതിനുമിടയ്ക്ക് പ്രായമുള്ള വ്യക്തികളിലെ തൊഴിലില്ലായ്മ 46% ആണ്. കശ്മീരിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 22% കുറവാണ്. ശിശുമരണനിരക്ക് 34 ആണ്. കേരളത്തിന്റെ ഏകദേശം മൂന്നുമടങ്ങ്. എന്നാൽ ഈ പ്രശ്നത്തിനൊന്നും പരിഹാരം കാണാൻ കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നില്ല. സവർക്കറുടെയും ജിന്നയുടെയും ദ്വിരാഷ്ട്ര വാദം തളിക്കളഞ്ഞവരാണ് ജമ്മുകശ്മീരിലെ ജനത. മതേതര ഇന്ത്യയിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്നു അവർ കരുതി. അങ്ങനെ ആണ് ഇന്ത്യയോടൊപ്പം നില്ക്കാൻ അവർ പോരാടിയത്. എന്നാൽ ഇന്ന് അവരുടെ ബജറ്റ് ചർച്ച ചെയ്യാൻ അവർക്ക് ഒരു നിയമ സഭ ഇല്ലാതായിരിക്കുന്നു. എത്രയും പെട്ടന്ന് ജമ്മുകശ്മീരിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ യൂണിയൻ ഗവൺമെൻറ് തയാറാകണം. പൂർണ്ണമായ സംസ്ഥാന പദവിയും അവകാശങ്ങളും ജമ്മു കാശ്മീരിന് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യ സഭയിൽ സംസാരിച്ചു.












Click it and Unblock the Notifications