യുഡിഎഫ് അവഗണിച്ച പിസി ജോർജിന് അടുത്ത തിരിച്ചടി, നേതാക്കൾ പാർട്ടി വിട്ടു
Recommended Video

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലേക്ക് തിരികെ കയറാനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ നിന്നും ആളുകള്‍ കൂവി വിളിക്കുന്ന അവസ്ഥയിലേക്ക് വരെ പിസി ജോര്‍ജ് എത്തി നില്‍ക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിസി ജോര്‍ജിന് മറ്റൊരു വന്‍ തിരിച്ചടിയുമേറ്റിരിക്കുന്നു. പിസി ജോര്‍ജിനോട് ഉടക്കി ജനപക്ഷം നേതാക്കള്‍ പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരിക്കുകയാണ്.

ആദ്യം ബിജെപി പാളയത്തിൽ
ബാര്‍ കോഴക്കേസിന് പിന്നാലെയാണ് കെഎം മാണിയോട് ഉടക്കി പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് എം വിട്ടത്.. സ്വന്തമായി ജനപക്ഷം എന്ന പേരില്‍ പാര്‍ട്ടിയും രൂപീകരിച്ചു. എല്‍ഡിഎഫിനൊപ്പം ചേരാന്‍ അതിനിടെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് പിസി ജോര്‍ജിനെ കണ്ടത് ബിജെപി പാളയത്തിലാണ്.

നിയസഭയിൽ സഹകരണം
ശബരിമല വിവാദത്തില്‍ ബിജെപി നിലപാടിനൊപ്പം ചേര്‍ന്ന് നിന്ന പിസി ജോര്‍ജ് നിയമസഭയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ ബിജെപിയുടെ ശബരിമല പരിപാടികളിലെല്ലാം പിസി സജീവ സാന്നിധ്യമായി. എന്‍ഡിഎയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കും എന്നാണ് കരുതപ്പെട്ടത്.

യുഡിഎഫിൽ ചേക്കേറാൻ ശ്രമം
എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും അടക്കം ബിജെപി പരാജയപ്പെട്ടതോടെ പിസി ജോര്‍ജ് ആ ബന്ധം ഉപേക്ഷിച്ചു. താന്‍ യുഡിഎഫിനൊപ്പം ചേരുമെന്ന് പിസി ജോര്‍ജ് പ്രഖ്യാപിച്ചു. സോണിയ ഗാന്ധിയെ ദില്ലിയിലെത്തി കാണാന്‍ പിസി ശ്രമം നടത്തിയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ മൂലം അത് നടന്നില്ല.

പടിയടച്ച് യുഡിഎഫ്
യുഡിഎഫില്‍ ചേരാനുളള ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് കോണ്‍ഗ്രസിന് പിസി ജോര്‍ജ് കത്ത് നല്‍കി. എന്നാല്‍ പിസി ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങി വരുന്നതിനെ മാണി അടക്കമുളള ഘടകകക്ഷികള്‍ രൂക്ഷമായി എതിര്‍ത്തു. പിസി ജോര്‍ജിന്റെ കത്ത് പോലും യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുകയുണ്ടായില്ല. അതോടെ ആ വാതിലും അടഞ്ഞ മട്ടാണ്.

നേതാക്കൾ പാർട്ടി വിട്ടു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തത പോലുമില്ലാതിരിക്കുമ്പോഴാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പിസി ജോര്‍ജിന്റെ കാല് വാരിയിരിക്കുന്നത്. ജനപക്ഷം പാര്‍ട്ടിയുടെ രണ്ട് സംസ്ഥാന സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഉളളവരാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിലേക്ക് ചേക്കേറിയിരിക്കുന്നത്.

ഇനി ഐഎൻഎല്ലിനൊപ്പം
മനോജ് സി നായര്‍, സജാദ് റബ്ബാനി എന്നിവരാണ് ജനപക്ഷം വിട്ട് ഐഎന്‍എല്ലില്‍ എത്തിയിരിക്കുന്നത്. പിസി ജോര്‍ജിനെ രൂക്ഷമായി കുറ്റപ്പെടുത്തിയ ശേഷമാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. ജനപക്ഷം പാര്‍ട്ടിയില്‍ പിസി ജോര്‍ജ് ഏകാധിപത്യപരമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഏകാധിപത്യ സ്വഭാവം
പാര്‍ട്ടി കോര്‍കമ്മിറ്റിയില്‍ കൂടിയാലോചിക്കാതെയാണ് പിസി ജോര്‍ജ് തീരുമാനങ്ങളെടുക്കുന്നത്. പിസി ജോര്‍ജിന്റെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളിലും നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാത്രമല്ല പാര്‍ട്ടിയിലെ അച്ചടക്കരാഹിത്യത്തിലും മനംമടുത്താണ് ജനപക്ഷം വിടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ജനപക്ഷം എറണാകുളം ജില്ലാ സെക്രട്ടറി കെഎം ജോര്‍ജ്, ജില്ലാ ഭാരവാഹി വിബിന്‍ ജോര്‍ജ് എന്നിവരും പാര്‍ട്ടി വിട്ടവരുടെ കൂട്ടത്തിലുണ്ട്.












Click it and Unblock the Notifications