പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകും; ജനാർദ്ദനൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും...കൂടെ സുബൈദുമ്മയും
ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പൊതുജനങ്ങളെ ഒഴിവാക്കിയ 500 പേരായി ചുരുക്കിയപ്പോൾ അതിൽ പ്രത്യേക ക്ഷണം ലഭിച്ച ചിലരുണ്ട്. അതിലൊരാളാണ് കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍. തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ജനർദ്ദനന് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യം പ്രകാരമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാൽ നാട്ടിലെ കോവിഡിന്റെ സാഹചര്യം പരിഗണിച്ച് പോകുന്നില്ലെന്ന തീരുമാനമാണ് ജനാർദ്ദനൻ ആദ്യം സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ അതിൽ നിന്നും പിന്മാറി ചടങ്ങ് കാണാൻ നേരിട്ടെത്താൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.
പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകുമെന്ന് തോന്നിയത് കൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജനാർദ്ദനന് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്.മുഖ്യമന്ത്രിയുടെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്ന് ജനാർദ്ദൻ നേരത്തെ ജനാർദ്ദനൻ പറഞ്ഞിരുന്നു.
"മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്." ജനാര്‍ദ്ദനന്‍ പറഞ്ഞു.
ജനാർദ്ദനനെ പോലെ തന്നെ മറ്റൊരു അതിഥികൂടി പിണറായി വിജയൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത് കാണാൻ തിരുവനന്തപുരത്ത് എത്തും. ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദുമ്മയാണ് അത്.
Recommended Video
നാട്ടുകാർ പലരും സത്യപ്രതിജ്ഞ ചടങ്ങിന് പോകുന്നില്ലെന്ന് ക്ഷണിച്ചില്ലെന്നൊക്കെ ചോദിക്കുമായിരുന്നെന്നും നമ്മള് പാവപ്പെട്ടവര്‍ എന്തിനാ പോകുന്നേ.. ടിവിയില്‍ കണ്ട് സന്തോഷിപ്പിക്കാം എന്നായിരുന്നു തന്റെ മറുപടിയെന്നുമായിരുന്നു ക്ഷണം ലഭിച്ചതിന് ശേഷം ഒരു മാധ്യമത്തോട് അവർ പ്രതികരിച്ചത്. "കളക്ടറേറ്റിലെ സാറ് ഇന്നലെ രാവിലെ 11 മണിക്ക് പേപ്പര്‍ കൊണ്ടുവന്നു. സന്തോഷമായി, മക്കളെ വിളിച്ച് വിവരം പറഞ്ഞു. കൊവിഡ് ആയതോണ്ട് പോവണ്ടയെന്ന് എല്ലാരും പറഞ്ഞു. കിട്ടിയ സ്ഥിതിക്ക് പോയേ പറ്റൂവെന്ന് മനസിന് ഭയങ്കര ഇത്." സുബൈദുമ്മ പറഞ്ഞു.