ജസ്ന അപ്രത്യക്ഷയായിട്ട് രണ്ടര മാസം! ആരെങ്കിലും മനപ്പൂർവ്വം ഒളിപ്പിച്ചു? പോലീസിന് എണ്ണമറ്റ ഫോൺവിളികൾ
കോട്ടയം: പത്തനംതിട്ട സ്വദേശിനിയായ ജസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ട് മാസത്തോളമാകുന്നു. ഇതുവരെയും ജസ്‌ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാര്‍ക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമാണ് ഫലം.
അടുത്തിടെ ബെംഗളൂരുവില്‍ ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയും പരാജയപ്പെട്ടു. ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കുടുംബം സമരത്തിനൊരുങ്ങുന്നു
വീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ജസ്‌ന പിന്നീട് എവിടെ പോയെന്നത് രഹസ്യമായി തന്നെ തുടരുന്നു. ജസ്‌നയെ കണ്ടെത്താന്‍ കേരള പോലീസിന്റെ പ്രത്യേക സംഘം രംഗത്തുണ്ട്. ജസ്‌നയെ കണ്ടെത്തുന്നതിന് വേണ്ടി സമര രംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് അച്ഛനും കുടുംബവും. കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ഫേസ്ബുക്ക് കൂട്ടായ്മ സമരം നടത്തുന്നുണ്ട്.
മനപ്പൂര്‍വ്വം ഒളിപ്പിച്ചതായിരിക്കും
ജസ്‌നയെ ആരെങ്കിലും മനപ്പൂര്‍വ്വം ഒളിപ്പിച്ചതായിരിക്കും എന്നാണ് അച്ഛനായ ജെയിംസ് ജോസഫ് ആരോപിക്കുന്നത്. ജസ്‌നയെ ബെംഗളൂരുവില്‍ വെച്ച് കണ്ടുവെന്ന പ്രചാരണം ജെയിംസ് നിഷേധിക്കുന്നു. വീട്ടിലുള്ളവര്‍ക്കും തനിക്കും ജസ്‌നയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും എവിടെ പോയാലും ജസ്‌ന വിളിക്കുമെന്നും ജെയിസ് പറയുന്നു.
ബെംഗളൂരുവിൽ എത്തിയിട്ടില്ല
ബെംഗളൂരുവിലെ ആശ്വാസ് ഭവനില്‍ ജസ്‌ന ആണ്‍സുഹൃത്തിനൊപ്പം എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അത് ജസ്‌ന അല്ലെന്നും മറ്റൊരു പെണ്‍കുട്ടിയാണെന്നും കണ്ടെത്തി. മൈസൂരിലും ജസ്‌നയെ തിരഞ്ഞുവെങ്കിലും പോലീസിന് ഒരു സൂചനയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ജസ്‌നയുടെ രണ്ട് ചിത്രങ്ങള്‍
മുണ്ടക്കയത്ത് നിന്നും ജസ്‌നയുടെ രണ്ട് ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പുഞ്ചവയല്‍ എന്ന സ്ഥലത്ത് നില്‍ക്കുന്നതിന്റെയും ബസ്സില്‍ ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണിവ. ഇത് കൂടാതെ ജസ്‌നയുടെ സഹോദരിയുടെ ഫോണിലേക്ക് വന്ന മിസ്ഡ് കോള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മലയോരത്ത് അന്വേഷണം
ജസ്‌നയ്ക്ക് വേണ്ടി സംസ്ഥാനത്തെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷം പോലീസിന് നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമടക്കം വിളികള്‍ എത്തുന്നു. ഈ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ എരുമേലിയില്‍ നിന്നും കാണാതായത്.