കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു കോപ്പിയടിച്ചിട്ടില്ലേ? തെളിവുണ്ടോ എന്ന് ഹൈക്കോടതി; ആത്മഹത്യാക്കുറ്റം ചുമത്താമോ?

പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി.

  • By Ashif
Google Oneindia Malayalam News

കൊച്ചി: പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി. പ്രതികള്‍ക്കെതിരേ ആത്മഹത്യാകുറ്റം നിലനില്‍ക്കുമോ എന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ആത്മഹത്യാ പ്രേരണയ്ക്ക് വ്യക്തമായ കാരണം വേണമെന്നും നിലവില്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സര്‍വകലാശാലയുടെയും സഹപാഠിയുടെയും മൊഴിയില്‍ ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍

അറസ്റ്റ് ഉണ്ടാവില്ലെന്ന് ഉറപ്പ് വേണമെന്ന് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കണ്ടാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചതോടെ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം

നെഹ്രു കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അറസ്റ്റുണ്ടാവില്ലെന്ന് പറയാനാവില്ലെന്ന് പ്രാസിക്യൂഷന്‍ അറിയിച്ചതോടെയാണിത്. ഇതോടെ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യണം

ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ കൂടുതല്‍ വിവരം ലഭിക്കുന്നതിന് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെയം ഇന്‍വിജിലേറ്റര്‍ പ്രവീണിനെയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ ആത്മഹത്യാ പ്രേരണ ആരോപിക്കാന്‍ ഇത് മതിയാവുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

കോപ്പിയടിച്ചെന്ന് കോളജ്, ഇല്ലെന്ന് വിദ്യാര്‍ഥികള്‍

നെഹ്രു കോളജ് പ്രിന്‍സിപ്പാള്‍ വരദരാജന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ജിഷ്ണു രണ്ടുതവണ നോക്കിയെഴുതി എന്നാണ്. വിദ്യാര്‍ഥിയുടെ ഭാവിയെ കരുതിയാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും കോളജ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സഹപാഠികളും സാങ്കേതിക സര്‍വകലാശാലയും തള്ളിക്കളഞ്ഞിരുന്നു.

പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

അതേസമയം, ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹറ പറഞ്ഞിരുന്നു.

ഒളിവില്‍ കഴിയുന്നത് ഇവര്‍

മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പാള്‍ എന്‍ കെ ശക്തിവേല്‍, നാലാം പ്രതി അസിസ്റ്റന്റ് പ്രഫസര്‍ സിപി പ്രവീണ്‍, അഞ്ചാം പ്രതി ദിപിന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. അന്വേഷണ സംഘം അഞ്ചു ടീമായി തിരിഞ്ഞ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്.

പ്രതികള്‍ സംസ്ഥാനം വിട്ടു?

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്. കേസ് വിവാദമാകും മുമ്പ് പ്രതികള്‍ പാലക്കാട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും അന്ന് പോലീസ് കാര്യമായി പിന്തുടരാത്തതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്.

പോലീസിന്റെ അലംഭാവം

ഒന്നാം പ്രതി പി കൃഷ്ണദാസും രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനും മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. പിന്നീടാണ് കേസ് കൂടുതല്‍ വിവാദമായതും ജിഷ്ണുവിന്റെ കുടുംബം സമരത്തിലേക്ക് തിരിഞ്ഞതും. ഇതോടെ അന്വേഷണം കാര്യക്ഷമമാക്കിയെങ്കിലും പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.

English summary
Kerala High court are some doubts in Jishnu pranoy exam writings and suicide,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X