ജിത്തു കൊലക്കേസില്‍ പോലീസ് വളഞ്ഞ വഴിക്ക്; അന്വേഷണ രീതി മാറ്റുന്നു, കോടതിയിലേക്ക്... മൂന്ന് പേര്‍
പോലീസിന് യാതൊരു സംശയവും തോന്നാത്ത തരത്തിലായിരുന്നു ജയമോളുടെ പെരുമാറ്റം. വളരെ സങ്കടത്തില്‍ ഇരിക്കുന്ന ജയമോളെ ആശ്വസിപ്പിച്ചാണ് പോലീസ് ആദ്യത്തില്‍ മടങ്ങിയത്.
കൊല്ലം: കുരീപ്പള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ സംശയം തീരാതെ പോലീസ്. ജിത്തുവിന്റെ അച്ഛനും സഹോദരിയും നല്‍കിയ വിവരങ്ങളാണ് പോലീസിനെ കുഴക്കുന്നത്. ഒരു പക്ഷേ, കേസില്‍ കുറ്റം ഏറ്റെടുത്ത് ജയിലില്‍ കഴിയുന്ന അമ്മ ജയമോള്‍ക്ക് നീതി പീഠത്തിന്റെ കനിവ് വരെ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് പുതിയ അന്വേഷണ രീതികള്‍ സ്വീകരിക്കുന്നത്. നിലവിലുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കുക എന്ന ലക്ഷ്യവും പോലീസിനുണ്ട്. തിങ്കളാഴ്ച ജയമോളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ച അന്വേഷണ സംഘം ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇവര്‍ നല്‍കിയ വിവരങ്ങള്‍ പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല...

നുണപരിശോധന
അത്യാധുനിക ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ പ്രയോജനപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ രീതികള്‍ പോലീസ് കേസന്വേഷണത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തും. കുറ്റാന്വേഷണം എത്രയും വേഗം തീര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പോലീസിനെ കുഴക്കുന്നത്
ജയമോള്‍ കൊലപാതകത്തിന്റെ കുറ്റം ഏറ്റെടുത്തിട്ടുണ്ട്. പോലീസിനോടും കോടതിയിലും ജയമോള്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ പോലീസിന് സാധിക്കും. പക്ഷേ, അപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാകുന്നതാണ് പോലീസിനെ കുഴക്കുന്നത്.

കൂട്ടുപ്രതികള്‍ ഉണ്ടാകും
ജയമോള്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കൂട്ടുപ്രതികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് പോലീസ് ഇപ്പോഴും കരുതുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ ഇതുവരെ തുമ്പ് കിട്ടിയിട്ടുമില്ല.

കോടതിയുടെ അനുമതി വേണം
ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധനകള്‍ക്ക് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇത്തരം പരിശോധനകള്‍ നടത്തുന്നതിന് കോടതിയുടെ അനുമതി വേണം. തിങ്കളാഴ്ച ജയമോളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നുണ്ട്.

പത്തിലധികം പേര്‍
നിലവില്‍ പത്തിലധികം പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയമോളെ വീണ്ടും ചോദ്യം ചെയ്യുക. എന്നിട്ടും തുമ്പുണ്ടായില്ലെങ്കിലാണ് ശാസ്ത്രീയ പരിശോധന നടത്തുക.

ആദ്യം വിധേയരാക്കുക
ജയമോള്‍, ഭര്‍ത്താവ് ജോബ്, മകള്‍ എന്നിവരെയാണ് ആദ്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കുക. പിന്നീട് നേരത്തെ ചോദ്യം ചെയ്തവരില്‍ സംശയമുള്ളവരെയും ആവശ്യമെങ്കില്‍ പരിശോധനകള്‍ക്ക് വിധേയരാക്കും. എല്ലാം വേഗത്തില്‍ ഏറ്റെടുത്തത് മറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയുള്ള ജയമോളുടെ നീക്കമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

മുത്തച്ഛന്റെ മൊഴിയെടുപ്പ്
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ജയമോള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇത് കളവാണെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍ പറയുന്നു. മുത്തച്ഛനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ജയമോളെ വീണ്ടും ചോദ്യം ചെയ്യുക.

വൈദ്യ പരിശോധന
കസ്റ്റഡിയില്‍ വാങ്ങിയാല്‍ ജയമോളുടെ മാനസികാരോഗ്യ നില പോലീസ് പരിശോധിക്കും. ജയമോള്‍ക്ക് മാനസിക രോഗമുണ്ടെന്ന ഭര്‍ത്താവിന്റെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കൊലപാതകത്തിനിടെ ചെയ്ത ക്രൂരതകള്‍ കാണുമ്പോള്‍ മാനസിക നില തെറ്റിയിട്ടുണ്ടോ എന്ന സംശയം ഉണരും.

ആദ്യം ബോധ്യപ്പെട്ടത്
എന്നാല്‍ പിടിയിലായ ഉടനെ പോലീസ് നടത്തിയ പരിശോധനയില്‍ മാനസികമായി യാതൊരു തകരാറുമില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടില്ല. വിശദമായ പരിശോധനയാകും ഇനി നടത്തുക. അതിന്റെ ഫലം കോടതിയെ അറിയിക്കും.

തന്ത്രങ്ങള്‍
മാനസികമായി തകരാറില്ലെന്ന് തോന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ജയമോളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കേസിന്റെ തുടക്കത്തില്‍ തന്നെ ജയമോള്‍ പോലീസിന് യാതൊരു സംശയവും ജനിപ്പിച്ചിരുന്നില്ല. മകനെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷം പോലീസും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് കൂട്ടത്തിരച്ചിലായിരുന്നു. അതിനിടെ പോലീസ് ജയമോളുടെ വീട്ടിലുമെത്തിയിരുന്നു.

പെരുമാറ്റം
പോലീസിന് യാതൊരു സംശയവും തോന്നാത്ത തരത്തിലായിരുന്നു ജയമോളുടെ പെരുമാറ്റം. വളരെ സങ്കടത്തില്‍ ഇരിക്കുന്ന ജയമോളെ ആശ്വസിപ്പിച്ചാണ് പോലീസ് ആദ്യത്തില്‍ മടങ്ങിയത്. പിന്നീട് കൈയ്യില്‍ കണ്ട മുറിവടയാളമാണ് പ്രതിയെ കുടുക്കിയത്.

ചുരുളഴിഞ്ഞു
ആദ്യം പോലീസ് ചോദിച്ചപ്പോള്‍ റോസാപ്പൂ മുള്ള് തറച്ചതാണെന്നായിരുന്നു ജയമോള്‍ നല്‍കിയ മറുപടി. പിന്നീടെത്തിയ മറ്റൊരു പോലീസ് സംഘത്തോട് പൊള്ളലേറ്റതാണെന്ന് മറുപടി നല്‍കി. ഈ രണ്ട് മൊഴികള്‍ ലഭിച്ചതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൃതദേഹം കണ്ടെടുത്തതും.

അച്ഛന്‍ ആദ്യം പറഞ്ഞു
എന്നാല്‍ മൃതദേഹം കണ്ടെടുത്തതിന് ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ജയമോള്‍ പെരുമാറിയത്. പക്ഷേ, ജിത്തുവിന്റെ അച്ഛനാണ് ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന കാര്യം ആദ്യം പറഞ്ഞത്. ചികില്‍സിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.

മൃതദേഹം കത്തിച്ചത്
പോലീസ് ചോദ്യം ചെയ്യുമ്പോള്‍ യാതൊരു സങ്കടവുമില്ലാതെയാണ് ജയമോള്‍ പ്രതികരിച്ചത്. തെളിവെടുപ്പിനിടെ എല്ലാ കാര്യങ്ങളും പോലീസിന് വിവരിച്ചു നല്‍കുകയും ചെയ്തു. ഭാരം കുറയാന്‍ വേണ്ടിയാണ് മൃതദേഹം കത്തിച്ചതെന്നും പ്രതി സമ്മതിച്ചുവെന്ന വിവരങ്ങള്‍ വന്നുകഴിഞ്ഞു.

ആദ്യ പരിശോധന
ഇത്രയും തന്ത്രപരമായി കൊലപാതകം നടത്തുകയും ഏറെ സമയം മൂടിവയ്ക്കുകയും ചെയ്ത വ്യക്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. സംശയം തോന്നി പോലീസ് തുടക്കത്തില്‍ തന്നെ വൈദ്യ പരിശോധന നടത്തിയെങ്കിലും യാതൊരു കുഴപ്പവും ജയമോള്‍ക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.

ഇനി മൂന്ന് ഘട്ടം
ഇനി മൂന്ന് ഘട്ടമായി വൈദ്യ പരിശോധന നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. വ്യത്യസ്ത വിദഗ്ധരെ ഉപയോഗിച്ചായിരിക്കും പരിശോധന. സ്വത്ത് ഓഹരി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് ജയമോള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എ ശ്രീനിവാസന്‍ പറഞ്ഞു.

ചികില്‍സിക്കാത്തത്
ജയമോള്‍ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നെങ്കില്‍ ചികില്‍സിച്ചിരുന്നോ എന്നാണ് പോലീസ് ഉന്നയിക്കുന്ന ചോദ്യം. ഇടയ്ക്ക് കാണും പിന്നീട് അല്‍പ്പ നേരത്തിന് ശേഷം ജയമോള്‍ സാധാരണ നിലയിലേക്ക് വരും. അതാണ് ചികില്‍സിക്കാതിരുന്നതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. മകളും ഇതാവര്‍ത്തിച്ചു. ഇതും പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.












Click it and Unblock the Notifications