സോഷ്യൽ മീഡിയ വഴി തൊഴിൽ തട്ടിപ്പ്; ആളുകളെ കാൻവാസ് ചെയ്യാൻ ഫെയ്സ്ബുക്കും വാട്സാപ്പും വരെ
കൊച്ചി: വിദേശ രാജ്യങ്ങളിൽ തൊഴിലും ഉപരിപഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘങ്ങൾ ഇതിനായി സമൂഹമാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പൊലീസ്. കൊച്ചിയിൽ അടുത്തിടെ തൊഴിൽ തട്ടിപ്പിനു പിടിയിലായ ഇതര സംസ്ഥാന ഏജന്‍റുമാർ ആളുകളെ കാൻവാസ് ചെയ്യാൻ ഫെയ്സ്ബുക്കും വാട്സാപ്പും ഉപയോഗിച്ചതായി കണ്ടെത്തി. സമൂഹമാധ്യമങ്ങൾക്കു യുവജനങ്ങൾക്കിടെയുള്ള പ്രചാരവും പെട്ടെന്നു പൊലീസിന്‍റെ ശ്രദ്ധയിൽ പെടില്ലെന്നതുമാണു തട്ടിപ്പു സംഘങ്ങൾക്കു സഹായകമാകുന്നത്.
യൂറോപ്പിൽ തൊഴിൽ നൽകാമെന്നു പറഞ്ഞു വിസാ തട്ടിപ്പിനു ശ്രമിച്ച ഹരിയാനാ സ്വദേശി കുൽദീപ് ശർമ്മയെ ദിവസങ്ങൾ മുൻപ് സൗത്ത് റെയ്ൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ നിന്നു സിറ്റി പൊലീസ് പിടികൂടിയിരുന്നു. ദുബൈ കേന്ദ്രമായുള്ള ജിസിസി വോൾക്കിൻസ് എന്ന ജോബ് പേർട്ടൽ വഴിയാണ് പരസ്യം നൽകിയത്. കുൽദീപ് ശർമ്മയുടെ ഫെയ്സ്ബുക്കിൽ പരസ്യം പോസ്റ്റ് ചെയ്താണ് ഉദ്യോഗാർഥികളെ ആകർഷിച്ചത്. കേരളമുൾപ്പെടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിൽ നിന്നും ആവശ്യക്കാർ ഇയാളുമായി ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസിന്‍റെ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രവിസിങ് ടോമറും ഫെയ്സ്ബുക്ക് വഴിയാണ് പരസ്യം നൽകിയത്. സിംഗപ്പൂരിൽ ജോലിയും ഉപരിപഠനത്തിന് കോഴ്സുകളിൽ പ്രവേശനവും നൽകാമെന്നു പറഞ്ഞു ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ വാങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് നടപടിയെടുക്കുമ്പോഴേക്കും ഇത്തരം പോസ്റ്റുകൾ അപ്രത്യക്ഷമായിട്ടുണ്ടാകും. വ്യാജ പ്രൊഫൈലുകളിൽ ഇത്തരം പോസ്റ്റുകൾ ഇടുന്നതും ഫലപ്രദമായ അന്വേഷണത്തിനു തടസമാകുന്നു.