കൂടത്തായി കൊലപാതകം: ജോളി ജോൺസണ് നൽകിയത് 25 പവൻ, ജോണ്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും!
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി നല്‍കിയ 25 പവന്‍ സ്വർണം ജോണ്‍സണ്‍ പോലീസില്‍ ഹാജരാക്കി. ജോളി പല തവണയായി പണയം വയ്ക്കാന്‍ നല്‍കിയ സ്വർണ്ണമാണെന്നാണ് ജോൺസൺ വ്യക്തമാക്കിയത്. അതേസമയം കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോണ്‍സന്‍റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൊഴി രേഖപ്പെടുത്തുക. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോൺസൺ മോളിയുടെ അടുത്ത സുഹൃത്താണ്. ഇരുവരും നിരവധി ഇടങ്ങളില്‍ ഒരുമിച്ച് സഞ്ചരിച്ചതായും ഒന്നിച്ച് താമസിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വടകര കോസ്റ്റല്‍ സിഐ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ജോൺസന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.
പണയം വയ്ക്കാനായി പല തവണ ജോളി സ്വർണാഭരണങ്ങള്‍ നല്‍കിയിരുന്നുവെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സ്വർണാഭരണങ്ങൾ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 25 പവന്‍ സ്വർണം വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ ഹാജരാക്കുകയായിരുന്നു. കൊല്ലപ്പെട്ട സിലിയുടെ സ്വർണം ഇക്കൂട്ടത്തിലുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകങ്ങളെക്കുറിച്ച് ജോണ്‍സണ് അറിയാമായിരുന്നോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.