അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനല്‍ വിടുന്നു; ഇനി പുതിയ തട്ടകത്തില്‍
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വീണ്ടും കളം ഒരുങ്ങുന്നു. മീഡിയ വണ്‍ അവതാരകനായ അഭിലാഷ് മോഹന്‍ ചാനല്‍ വിടുന്നുവെന്ന സൂചനയാണ് ഏറ്റവും അവസാനമായി പുറത്ത് വന്നിരിക്കുന്നത്. ചാനലിന്റെ പ്രൈംടൈം ചർച്ചയായ സ്പെഷ്യല്‍ എഡിഷന്‍ ഉള്‍പ്പടേയുള്ള പരിപാടികളിലെ അവതാരകരനായിരുന്നു.
2019 ല്‍ റിപ്പോർട്ടർ ടിവിയില്‍ നിന്നാണ് അഭിലാഷ് മോഹന്‍ മീഡിയ വണ്‍ ചാനലില്‍ എത്തിയത്. മീഡിയ വണ്‍ വിടുന്ന അദ്ദേഹം അടുത്തതായി എങ്ങോട്ട് എന്നുള്ള ചോദ്യങ്ങള്‍ക്കും ഉറപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉത്തരമായിട്ടുണ്ട്.
നടി മീര മിഥുന് വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം
അഭിലാഷ് മോഹന്‍ നയിക്കുന്ന ചാനല്‍ ചർച്ചകള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയില്‍ ലഭിച്ചു പോന്നിരുന്നത്. പാനലിസ്റ്റുകളെ ശാന്തനായി കേട്ട്, കൃത്യമായ അവസരങ്ങള്‍ നല്‍കി, കൃത്യതയാർന്ന ചോദ്യങ്ങള്‍ തൊടുത്ത് വിടുന്ന അവതാരകനെന്നാണ് പ്രേക്ഷകർ അദ്ദേഹത്തെ കുറിച്ച് പൊതുവെ പറയാറുള്ളത്. അതേസമയം തന്നെ സന്ദർഭം ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ അല്‍പം കർക്കശക്കാരനാകുന്ന അഭിലാഷിനേയും ചർച്ചകളില്‍ കാണാന്‍ സാധിക്കും.
വാസ്തവ വിരുദ്ധമായ പ്രചരണങ്ങളുമായി എത്തുന്ന നേതാക്കളെ ചർച്ചയിലൂടെ അദ്ദേഹം പലപ്പോഴും തുറന്ന് കാട്ടുകയും ചെയ്തു. അഭിമുഖങ്ങളിലെ 'അഭിലാഷ് മോഹന്‍' ശൈലിക്കും ആരാധകരേറെയാണ്. അഭിമുഖം ചെയ്യപ്പെടുന്ന ആളുകള്‍ക്ക് പറയാനുള്ളത് അറിയുക എന്നതിലുപരി പ്രേക്ഷകന് അറിയാനുള്ളത് ചൂഴ്ന്ന് എടുക്കുന്ന മാധ്യമപ്രവർത്തകന്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിമുഖ ശൈലിയെ വിശേഷിപ്പിച്ചുകൊണ്ട് പലരും പറയാറുള്ളത്. അദ്ദേഹം നടത്തിയ പല അഭിമുഖങ്ങളുടേയും ഭാഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ എക്കാലത്തേയും പ്രചരണ വിഷയങ്ങളുമാണ്.
കണ്ണൂർ സ്വദേശിയായ അഭിലാഷ് മോഹന്‍ സർ സയ്യിദ് കോളേജില്‍ നിന്നും ബിഎ ഇഗ്ലീഷ് ലാംഗ്വേജ് ആന്ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദം കരസ്ഥമാക്കി. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസില്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ അഭിലാഷ് മോഹനന്‍ കൈരളി ടിവിയിലൂടെയാണ് ടെലിവിഷന്‍ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്.
2008 ജുലൈയിലാണ് അദ്ദേഹം കൈരടി ടിവിയില്‍ ജോയിന്‍ ചെയ്യുന്നത്. രണ്ട് വർഷത്തിന് ശേഷം കൈരളി വിട്ട അദ്ദേഹം 2010 ആഗസ്തില്‍ ഇന്ത്യാവിഷന്‍ ചാനലിലെത്തി. 2014 ജുലൈ വരെ ഇന്ത്യാവിഷനില്‍ തുടർന്ന അഭിലാഷ് മോഹന്‍ അതിന് ശേഷം നികേഷ് കുമാർ നേതൃത്വം നല്‍കുന്ന റിപ്പോർട്ടർ ചാനലിലെത്തി. അഞ്ച് വർഷത്തിലേറെ നീണ്ട് നിന്ന റിപ്പോർട്ട ജീവിതത്തിന് ശേഷമായിരുന്നു അഭിലാഷ് മോഹന്‍ മീഡിയ വണ്ണിലെത്തിയത്.
മീഡിയ വണ്‍ വിടുന്ന അഭിലാഷ് മോഹന്‍ മാതൃഭൂമി ചാനലില്‍ ചേരുമെന്നാണ് വിവരം. ജനുവരിയോടെയായിരിക്കും അഭിലാഷ് മാതൃഭൂമിയില്‍ ചേരുക. വേണു ബാലകൃഷ്ണന്‍ ചാനല്‍ വിട്ട സാഹചര്യത്തില്‍ കൂടിയാണ് അഭിലാഷ് മോഹന്റെ മാതൃഭൂമി പ്രവേശനം. ചാനലിലെ പ്രൈം ടൈം ഡിബേറ്റിന്റെ പ്രധാന അവതാരകരിലോരാളായിട്ടാകും മാതൃഭൂമിയിലും അദ്ദേഹത്തെ കാണുക.
മീഡിയ വണ്‍ എഡിറ്ററായിരുന്നു രാജീവ് ദേവരാജ് നേരത്തെ അവിടെ നിന്നും രാജിവെച്ച് മാതൃഭൂമി ന്യൂസ് തലപ്പത്ത് എത്തിയിരുന്നു. ഉണ്ണി ബാലകൃഷ്ണന് പകരക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജുലൈയിലായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എത്തിയത്. മലയാലം ന്യൂസ് ചാനലുകള്‍ക്കിടയിലെ ശക്തമായ മത്സരത്തില്‍ ഇടക്കാലത്ത് അല്‍പം പിന്നിലായിപ്പോയ മാതൃഭൂമി ചാനലില് ഇപ്പോള്‍ പ്രധാന എതിരാളികളുമായി ഒപ്പത്തിനൊപ്പം പിടിക്കാന്‍ സാധിക്കുന്നുവെന്നാണ് പൊതു വിലയിരുത്തപ്പെടുന്നത്.
രാജീവ് ദേവരാജ് മീഡിയ വണ്‍ വിട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് പകരക്കാനായിട്ട് ചാനലിന്റെ എഡിറ്റർ സ്ഥാനത്ത് എത്തിയത് പ്രമോദ് രാമനായിരുന്നു. മനോരമ ന്യൂസിന്റെ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്ഥാനലത്ത് നിന്നും രാജിവെച്ചായിരുന്നു അദ്ദേഹം മീഡിയ വണ്ണിലെത്തിയത്. കേരളത്തിലെ ആദ്യ തത്സമയ വാര്‍ത്താ അവതാരകന്‍ കൂടിയാണ് അദ്ദേഹം.
Recommended Video