പണിമുടക്കികളല്ല അന്നം മുടക്കികളാണ് ഈ നാടിന്റെ ശാപം! ആഞ്ഞടിച്ച് ജോയ് മാത്യു
ഹർത്താലുകളും പണിമുടക്കുകളും അല്ലാതൊരു സമരമാർഗം വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ നിന്നും കേരളം കണ്ടിട്ട് കാലം കുറേയായിട്ടുണ്ട്. ജനകീയ സമരങ്ങൾ മാത്രാണ് ഹർത്താൽ മാത്രമല്ല സമരമാർഗം എന്ന് ഓർമ്മപ്പെടുത്തുന്നത്. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്.
എന്നാൽ ഇത്തരം പണിമുടക്കുകളും ഹർത്താലുമല്ല കേരളത്തിന് വേണ്ടതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടൻ ജോയ് മാത്യു. ബദൽ സമരമാർഗം കണ്ടെത്തേണ്ടതുണ്ട്. ജനങ്ങളല്ല, ജനപ്രതിനിധികളാണ് സമരം ചെയ്യാൻ ബാധ്യസ്ഥരെന്നും ജോയ് മാത്യു പറയുന്നു.

അന്നംമുടക്കികളാണ് ശാപം
പണിമുടക്കികളല്ല അന്നം മുടക്കികളാണു ഈ നാടിന്റെ ശാപം എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്: പണിമുടക്കല്ലാതെ മറ്റൊരു സമരമാർഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാർട്ടികൾ പ്രത്യേകിച്ചും വിപ്ലവ(!) പാർട്ടികൾ. പണിമുടക്ക് കൊണ്ട് ആർക്കാണ് ചേതം? കേന്ദ്രഗവർമ്മെണ്ടിനെ മുട്ടുകുത്തിക്കാനാണിതെന്ന്ചുമ്മാ പറയും. വാസ്തവമെന്താണു? പണിമുടക്ക് എന്ന സമരമാർഗ്ഗം തുടങ്ങിയത് തന്നെ വ്യവസായങ്ങളിലൂടെ ലാഭം കൊയ്യുന്ന മുതലാളിത്തത്തിന്റെ സാമ്പത്തിക ഘടനയിൽ വിള്ളലുണ്ടാക്കുവാനായിരുന്നു-ഉൽപാദനം കുറയുംബോൾ വ്യവസായിക്ക് നഷ്ടം വരും. അതുകൊണ്ടാണു പണിമുടക്കിനെ മുതലാളിത്തം ഭയന്നതും അടിച്ചമർത്തുന്നതും . എന്നാൽ വ്യാവസായികമായി പറയത്തക്ക ഒരു ഉൽപാദനവും നടക്കാത്ത നമ്മുടെ നാട്ടിൽ പണിമുടക്ക് മൂലം കേന്ദ്ര ഗവർമ്മെന്റിനു ഒരു നഷ്ടവും സംഭവിക്കുന്നില്ല.

നഷ്ടം സംസ്ഥാനത്തിന്
മറിച്ച് നഷ്ടം നമ്മുടെ സംസ്‌ഥാനത്തിനാണ്. കൃത്യവരുമാനമോ പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത സാധാരണക്കാർക്കാണ്. ബാങ്കിൽ നിന്നും വായ്പയെടുത്ത് ഓട്ടോയോ ടാക്സിയൊ ലോറിയൊ ഓടിക്കുന്നവർ, പെട്ടിക്കടയും ചായക്കടയും ഹോട്ടലും പലചരക്ക് കടയും തുടങ്ങി നിത്യവും അദ്ധ്വാനിച്ചാൽ മാത്രം ജീവിക്കാനും ലോൺ തിരിച്ചടക്കാനും സാധിക്കുന്നവർ, പണിമുടക്ക് ദിവസം വണ്ടി ഓടിയില്ലെങ്കിലും കട തുറന്നില്ലെങ്കിലും ബാങ്കിൽ നിന്നെടുത്ത ലോണിനു പലിശയിൽ യാതൊരു കുറവും അനുവദിക്കില്ലെന്നോർക്കുക. കാറുള്ളവനും കൃത്യമായി വരുമാനമുള്ളവനും ആഘോഷിക്കാനുള്ള ഒന്നാണു ഇന്ന് ഹർത്താലും പണിമുടക്കുകളും. പിന്നെ നമ്മൾ ഏത് രീതിയിലാണു ഇനി സമരം ചെയ്യേണ്ടതെന്നാണു സഖാക്കൾ ചോദിക്കുന്നത്. അതിനുള്ള ഉത്തരം ലളിതമാണ്.

ജനപ്രതിനിധികൾ സമരം ചെയ്യട്ടെ
നമ്മളുടെ കാര്യം നമുക്ക് വേണ്ടി അവതരിപ്പിക്കാനും സംസാരിക്കാനും പരിഹരിക്കാനുമായി നമ്മൾ തിരഞ്ഞെടുത്ത് പാർലമെന്റിലേക്കും രാജ്യ സഭയിലേക്കും നിയമസഭയിലേക്കും അയക്കുന്ന ജനപ്രതിനിധികളുണ്ടല്ലോ.നമ്മളാരും അവരുടെ കാലുപിടിച്ച് "വരൂ ഞങ്ങളെ നയിക്കൂ "എന്നു പറഞ്ഞിട്ടല്ല അവർ തന്നെ സ്വയം സന്നദ്ധരായി "ഞങ്ങൾ ഇതാ നിങ്ങളെ നയിക്കാനും രക്ഷിക്കാനും വരുന്നു "എന്ന് പറഞ്ഞു ത്യാഗനിർഭരരായി വന്നവരാണു. നമുക്ക് വേണ്ടി സമരമോ സത്യാഗ്രഹമൊ നിരാഹാരമോ നടത്തേണ്ടത് അവരല്ലേ? അപ്പോഴാണു അവർ യഥാർഥ ജനപതിനിധികൾ ആവുന്നത്. അതിനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ തന്നെ അവർക്ക് നൽകിയിട്ടുമുണ്ട്.

അതാണ് സമരമാർഗം
അത് പോരാഞ്ഞ് അവർക്കിഷ്ടമുള്ളത് അവർത്തന്നെ നമ്മളോട് ചോദിക്കാതെ വർദ്ധിപ്പിച്ചെടുക്കുന്നുമുണ്ട്. മേലനങ്ങി പണിയെടുക്കാത്ത നമ്മുടെ നേതാക്കൾ പാർട്ടിയാപ്പീസുകളിൽ ഇരുന്നു പണിമുടക്കാഘോഷങ്ങൾ പ്രഖ്യാപിക്കുമ്പോൾ ബീവറേജസിൽപ്പോയി ക്യൂ നിന്ന് മദ്യം വാങ്ങി പണിമുടക്കം ആഘോഷിക്കാൻ നിർബന്ധിതരാകുന്ന നികുതിദായകരായ നമ്മൾ ചെയ്യേണ്ടത് ,നമ്മൾ തിരഞ്ഞെടുത്തയച്ചതായ ജനപ്രതിനിധികളോട് "നിങ്ങൾ പോയി ഞങ്ങൾക്ക് വേണ്ടി സമരം ചെയ്യൂ. അതിനു കഴിയില്ലെങ്കിൽ ഈ പണി വിട്ടേക്ക് ഞങ്ങൾ അൽപ്പം വിശ്രമിച്ചോട്ടെ" എന്ന് പറയാൻ തുടങ്ങുമ്പോഴേ കാര്യങ്ങൾ ഇന്നാട്ടിൽ നേരെയാകൂ അതായിരിക്കണം കാലം ആവശ്യപ്പെടുന്ന സമരമാർഗ്ഗം എന്നാണ് പോസ്റ്റ്.












Click it and Unblock the Notifications