വിഴിഞ്ഞം കരാറിൽ ഉമ്മൻചാണ്ടി പെടുമോ? അറിയാൻ ഇനി അധിക കാലമില്ല, അന്വേഷണം....!
വിഴിഞ്ഞം കരാർ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ നായർ ജുഡീഷ്യൽ അന്വേഷണം നടത്തും.
തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ നായർ ജുഡീഷ്യൽ അന്വേഷണം നടത്തും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്.
വിഴിഞ്ഞം കരാറിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
സിഎജി ഉന്നയിച്ചത് രൂക്ഷ വിമർശനം
വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുന്നിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
സാമ്പത്തിക നഷ്ടം
കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും.
രൂപരേഖയിലും ക്രമക്കേട്
പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.
ഒപ്പിട്ട കരാറിൽ മാറ്റം വരുത്താനാകില്ല
40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.
സംശയങ്ങൾക്ക് വ്യക്തമായ മറുപടിയില്ല
ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ഉത്തരവാദിത്തം ഏറ്റെടുക്കും
വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് കരാർ ഒപ്പു വെച്ചതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ആ സമയത്ത് ഒപ്പി വെച്ചില്ലെങ്കിൽ വിഴിഞ്ഞം പദ്ധതി തുടങ്ങാനാവില്ലായിരുന്നെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയരുന്നു.
വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ