കൊഴിഞ്ഞ് പോക്ക് തടയാൻ കളത്തിലിറങ്ങി 'കെഎസ് ആർമി'; റിപ്പോർട്ട് നൽകും..അനിൽ കുമാറിന് പുറത്താക്കിയതിന് പിന്നിൽ
തിരുവനന്തപുരം; രണ്ടാഴ്ചയിട്ടിടെ മൂന്ന് നേതാക്കളാണ് സംസ്ഥാനത്ത് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. കഴിഞ്ഞ 7 മാസത്തിനിടയിൽ ഏഴ് പേരും. ഇനിയും കൂടുതൽ നേതാക്കൾ പുറത്തുവരുമെന്നാണ് പാർട്ടി വിട്ടവർ അവകാശപ്പെടുന്നത്.ഇതോടെ ഈ കൊഴിഞ്ഞ് പോക്കിന് തടയാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.
ഏറ്റവും അവസാനമായി കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ് പാർട്ടി വിട്ടത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രതികുമാർ രാജി പ്രഖ്യാപിച്ചത്. പിന്നാലെ അദ്ദേഹം സിപിഎമ്മിൽ ചേരുകയും ചെയ്തു. ഇന്നലെ പാർട്ടി വിട്ടതാകട്ടെ മറ്റൊരു ജനറൽ സെക്രട്ടറിയായ കെപി അനിൽ കുമാറാണ്. അദ്ദേഹവും സിപിഎമ്മിലാണ് അഭയം തേടിയിരിക്കുന്നത്.
കോൺഗ്രസിലെ പുന;സംഘടയും പുതിയ കെപിസിസി നേതൃത്വത്തിന്റെ ഇടപെടലുകളുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഹൈക്കമാന്റ് ആശിർവാദത്തോടെ പ്രവർത്തിക്കുന്ന പുതിയ കെപിസിസി നേതൃത്വം പാർട്ടിയിൽ കാലങ്ങളായി നിലകൊണ്ടവരെ പരിഗണിക്കുന്നില്ലെന്നാണ് നേതാക്കളിൽ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം. കെപിസിസി,ഡിസിസി പുന;സംഘടന കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ നേതാക്കൾ മറുകണ്ടം ചാടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇപ്പോഴത്തെ കൊഴിഞ്ഞ് പോക്ക് കോൺഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ടോ? ഇല്ലെന്നാണ് പാർട്ടിവൃത്തങ്ങൾ അവകാശപ്പെടുന്നത്. ജനപിന്തുണയില്ലാത്ത നേതാക്കളാണ് സിപിഎമ്മിൽ ചേർന്നവർ എന്നാണ് നേൃത്വത്തിന്റെ വിലയിരുത്തൽ. പുന;സംഘടന നടപടികൾ പൂർത്തിയാക്കിയപ്പോൾ തന്നെ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുടെ ജനപിന്തുണ എത്രയെന്ന് പരിശോധിക്കാൻ 'കെഎസ് ആർമി' നടപടി തുടങ്ങിയിരുന്നുവത്രേ.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാർട്ടി വിട്ട കെപി അനിൽ കുമാറിനേയും നേതൃത്വം നിരീക്ഷിച്ചിരുന്നു. കൊയിലാണ്ടിയിൽ നിയമസഭ സീറ്റ് നിഷേധിച്ചതുമുതൽ അനിൽ കുമാർ നേതൃത്വത്തോട് ഇടഞ്ഞിരുന്നു. തുടർന്നാണ് പരസ്യമായി അനിൽ പ്രതികരിച്ചത്. ഇതോടെ ജില്ലാ നേതൃത്വത്തിന്റെ കൂടി അഭിപ്രായം തേടിയായിരുന്നു അനിൽ കുമാറിനെതിരായ സസ്പെൻഷൻ നടപടി.
പാർട്ടിയിൽ എംകെ രാഘവനെ പരാജയപ്പെടുത്താൻ അനിൽ കുമാർ ശ്രമിച്ചുവെന്നും സിപിഎം സ്ഥാനാർത്ഥിയായിരുന്ന എ പ്രദീപ് കുമാറിനെ വിജയിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടയിൽ എളമരം കരീമുമായി അനിൽ കുമാർ ചർച്ച നടത്തിയെന്നുള്ള റിപ്പോർട്ടുകളും കോൺഗ്രസിന് ലഭിച്ചിരുന്നു. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചത് സംബന്ധിച്ച് പരസ്യമായി അനിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ചതോടെ കെപിസിസിയെ സംബന്ധിച്ച് അനിലിനെതിരായ നടപടിയെടുക്കൽ എളുപ്പമായി.
അനിൽ കുമാറിനൊപ്പം അധികം നേതാക്കൾ ഇല്ലെന്ന് കെഎസ് ആർമി നടത്തിയ നിരീക്ഷണത്തിലും കണ്ടെത്താൻ സാധിച്ചതോടെയായിരുന്നു അനിലിനെതിരെ പെട്ടെന്നുള്ള നടപടി സ്വീകരിച്ചത്. സസ്പെൻഷന് പിന്നാലെ പാർട്ടിക്ക് അനിൽ വിശദീകരണം നൽകിയെങ്കിലും നടപടി പിൻവലിക്കാൻ തയ്യാറാകാതിരുന്നതിന്റെ കാരണവും ഇത് തന്നെയാണെന്നാണ് വിലയിരുത്തുന്നത്.
ഇതേ ഫോർമുലയാണ് പാലക്കാട് എവി ഗോപിനാഥിന്റെ കാര്യത്തിലും നടപ്പാക്കിയത്. വലിയ ജനപിന്തുണയുള്ള നേതാവാണ് ഗോപിനാഥ് എന്ന് നേതൃത്വത്തിന് അറിയാം. അദ്ദേഹം സിപിഎമ്മിലേക്ക് പോയാൽ അത് പാലക്കാട് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ തന്നെ ഗോപിനാഥിനെ ബന്ധപ്പെട്ട് അനുനയ ചർച്ചകൾക്ക് സാധ്യത തേടിയത്.
Recommended Video
അതേസമയം നേതാക്കൾ കൂട്ടത്തോടെ പുറത്തുപോയാലും പാർട്ടിയിൽ അച്ചടക്കം നിർബന്ധമാണെന്ന വ്യക്തമായ സന്ദേശമാണ് കെ സുധാകരൻ നൽകുന്നത്. ഇനി കെപിസിസി പുന;സംഘടന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നേതൃത്വം. ഇതിനെതിരേയും പാർട്ടിയിൽ പൊട്ടലും ചീറ്റലും ഉണ്ടാകുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്. പ്രത്യേകിച്ച് ഗ്രൂപ്പ് അതീതമായി നേതാക്കളെ കണ്ടെത്താനുള്ള തിരുമാനം നടപ്പാക്കാനൊരുങ്ങു്ന്ന സാഹചര്യത്തിൽ. അത്തരത്തിൽ കലാപമുയർത്താൻ സാധ്യതയുള്ള നേതാക്കളെ കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോർട്ട്.