'അങ്ങനെ വിരട്ടിയാല്‍ വിരളുന്ന ആളല്ല കെ സുധാകരന്‍'; അറസ്റ്റിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
ഡൽഹി: സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കെ സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാൽ. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലാണ് കെ സുധാകരൻ അറസ്റ്റിലായത്. അധികാരം ഉപയോഗിച്ച് വിരട്ടിയാൽ വിരളുന്ന ആളല്ല കെ സുധാകരനെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കെസി വേണുഗോപാലിന്റെ വാക്കുകൾ: '' ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന മാര്‍ക്ക് തട്ടിപ്പ് കേസുകളും കുംഭകോണങ്ങളും വ്യാജരേഖയുണ്ടാക്കലും അടക്കമുളളവയാല്‍ പ്രതിച്ഛായ നഷ്ടപ്പെട്ട് തകര്‍ന്നിരിക്കുന്ന, ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരിന് മുഖം രക്ഷിക്കാനുളള ഏറ്റവും ഒടുവിലത്തെ അടവാണിത്. ഞങ്ങളിതിനെ ഗൗരവത്തിലെടുക്കുന്നില്ല.

അധികാരം ഉപയോഗിച്ച് കൊണ്ട് ഒന്ന് വിരട്ടാം എന്ന് കരുതുകയാണ്. അങ്ങനെ വിരട്ടിയാല്‍ വിരളുന്ന ആളല്ല കെ സുധാകരന്‍. അങ്ങനെ വിരട്ടിയാല്‍ വിരളുന്ന പാര്‍ട്ടിയല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സിപിഎം ഇത് മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഇനി മനസ്സിലാക്കാന്‍ പോകുന്നതേ ഉളളൂ.
കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന രീതിയാണ്. ഈ ക്രിമിനല്‍ നടപടിയെടുക്കുന്ന പോലീസ് 17 ദിവസം ഒരു പ്രതിയെ അറസ്റ്റ് ചെയ്യാതെ എവിടെയായിരുന്നു. അവരുടെ തന്നെ സഖാവിന്റെ വീട്ടില്‍ ഒളിപ്പിച്ചു എന്നല്ലേ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ നാട്ടില്‍ നടക്കുന്ന കൊളളരുതായ്മ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചെയ്താല്‍ ഭീഷണി, അറസ്റ്റ്, വിരട്ടല്‍. ഈ ശുഷ്‌കാന്തിയൊന്നും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ അന്വേഷിക്കാനോ പിടിക്കാനോ പോലീസ് കാണിക്കുന്നില്ല.
കേരള പോലീസ് അന്തസ്സ് മുഴുവന്‍ കളഞ്ഞ് കുളിച്ചിരിക്കുന്നു. എല്ലാ പേക്കൂത്തുകളും ഉളള സര്‍ക്കാരിന്റെ വിടുവേല ചെയ്യുന്ന രീതിയിലേക്ക് കേരളാ പോലീസിനെ മാറ്റിയിരിക്കുകയാണ്. കെപിസിസി പ്രസിഡണ്ടിനെ പോലൊരു ആളെ ഒരു കാരണം ഇല്ലാതെ അറസ്റ്റ് ചെയ്ത് ഈ പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.
അവരുടെ അഖിലേന്ത്യാ സെക്രട്ടറി അടക്കം പങ്കെടുത്ത് തങ്ങളെല്ലാവരും 2024ല്‍ മോദിയെ എങ്ങനെ പരാജയപ്പെടുത്തുമെന്ന് ചര്‍ച്ച ചെയ്യുന്ന ദിവസം തന്നെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തു. പിണറായിയുടെ മോദി വിരുദ്ധത എത്രയുണ്ടെന്ന് കൂടി മനസ്സിലാക്കണം. ഇത് ബിജെപിയെ സുഖിപ്പിക്കാന്‍ കൂടിയാണ്''.












Click it and Unblock the Notifications