'കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ, ഇത് താലിബാൻ രീതി'
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കുന്നതിനെതിരെ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെയുള്ളുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കച്ചവടക്കാർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു.
കോഴിക്കോട് കുറ്റ്യാടിയിൽ ബിജപിയുടെ വിശദീകരണ യോഗത്തിന് മുമ്പായി വ്യാപാരികൾ കടകൾ അടച്ചുപോയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ദേശരക്ഷാ മാർച്ച് തുടങ്ങും മുമ്പായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. തുടർന്ന് വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളികളോടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ കുററ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു. ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്?
ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും.കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ......












Click it and Unblock the Notifications