കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് നാളുകള്‍ മാത്രം ശേഷിക്കെ തലപുകച്ചുള്ള കണക്ക് കൂട്ടലുകളിലും വിലയിരുത്തലുകളിലും മുഴുകിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ആരംഭിച്ച വിലയിരുത്തലുകളും സൂക്ഷ്മ പരിശോധനകളും ഇപ്പോഴും തുടരുന്നുണ്ട് പാര്‍ട്ടികള്‍.
ഏഴാംഘട്ട വോട്ടെടുപ്പ് നാളെ വൈകീട്ട് പൂര്‍ത്തിയാവുന്നതോടെ വിവിധ ഏജന്‍സികള്‍ നടത്തുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളും എത്തും. ഇതിനൊക്കെ മുന്നോടിയായി കേരളത്തിലേയും കേന്ദ്രത്തിലേയും ബിജെപിയുടേയും മറ്റുകക്ഷികളുടേയും സാധ്യതകളെകുറിച്ച് വിലയിരുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍. അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍ ഇങ്ങനെ...

സുരേന്ദ്രന്‍റെ പ്രവചനം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രവചനവുമായി. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്‍ തന്‍റെ വിലയിരുത്തല്‍ പങ്കുവെച്ചിരിക്കുന്നത്.

നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി
നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള എന്‍ ഡി എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് കെ സുരേന്ദ്രന്‍റെ ആദ്യ വിലയിരുത്തല്‍. പതിനേഴാം ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാവുമെന്നും കെ സുരേന്ദ്രന്‍ ഉറപ്പിക്കുന്നു.
പുതിയ പാർട്ടികൾ ചിലത് എൻ ഡി എയിൽ ചേരുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

കോണ്‍ഗ്രസ് മൂന്നക്കം തികയ്ക്കില്ല
പ്രതിപക്ഷവും ബി ജെ പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് വിലിയിരുത്തുന്ന സുരേന്ദ്രന്‍ കോണ്‍ഗ്രസിന് മൂന്നക്കം തികയ്ക്കാന്‍ കഴിയില്ലെന്നും പ്രവചിക്കുന്നു. ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല എന്നാണ് സുരേന്ദ്രന്‍റെ കണക്ക്.

കേരളത്തില്‍ എംപിമാര്‍
ഏഴ് വിലയിരുത്തലുകളില്‍ ഏറ്റവും അവസാനമായാണ് കേരളത്തിലെ ബിജെപിയുടെ പ്രകടനത്തെകുറിച്ച് സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ നിന്നും ബി ജെ പിക്ക് എം പിമാരുണ്ടാവും എന്ന് സുരേന്ദ്രന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് എതൊക്കെ മണ്ഡലങ്ങളില്‍ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല.

പൂര്‍ണ്ണ രൂപം
കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍ ഡി എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍ ഡി എയില്‍ ചേരുകയും ചെയ്യും.

ഇടതുപക്ഷം
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.
5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തില്‍ നിന്നും ബി ജെ പിക്ക് എംപിമാരുണ്ടാവും.

എന്‍ഡിഎ യോഗവും
അതേസമയം കേരളത്തില്‍ ഒന്നിലധികം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഇന്നലെ ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗവും വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് വോട്ട് വിഹിതം 2014 ലേതിനേക്കാള്‍ ഇരട്ടിയായി വര്‍ധിക്കുമെന്നും മുന്നണി യോഗം അവകാശപ്പെട്ടു.

തിരുവനന്തപുരത്തേക്കാള്‍
എന്നാല്‍ ഏതൊക്കെ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയെന്ന് വ്യക്തമാക്കാന്‍ എന്‍ഡിഎ നേതാക്കള്‍ തയ്യറായിട്ടില്ല. അവസാനവട്ട കണക്ക് കൂട്ടലുകളില്‍ തിരുവനന്തപുരത്തേക്കാള്‍ ജയസാധ്യത പത്തനംതിട്ടയിലാണെന്നാണ് ബിജെപിയുടെ വിലയിരുത്തലെന്നാണ് സൂചന.

സുരേന്ദ്രന്‍ ജയിക്കും
വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രന്‍ ജയിക്കുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം നടത്തിയത്. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് എറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയില്‍ ആണെന്നാണ് ബിജെപി നിരീക്ഷണം.

ഹിന്ദു വോട്ട് ഏകീകരണം
പത്തനംതിട്ടയില്‍ കാര്യമായ തോതില്‍ ഹിന്ദു വോട്ട് ഏകീകരണം ഉണ്ടായി. അതിന്‍റെ ഗുണം കിട്ടുക സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായര്‍ വോട്ടുകളില്‍ വലിയൊരു ശതമാനം സുരേന്ദ്രന് ലഭിച്ചെന്നും ബിജെപി വിലയിരുത്തുന്നു.

നിരീക്ഷണം
20000 മുതൽ 30000 വരെ വോട്ടുകൾ നേടി പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്‍റെ നിരീക്ഷണം. അതേസമയം തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന ആശങ്കയും ബിജെപിയില്‍ പ്രകടമാണ്.












Click it and Unblock the Notifications