രണ്ട് ചങ്ക് പോയിട്ട് ഒന്ന് പോലുമില്ല, ഒരു ഓട്ടച്ചങ്കനാണ് പിണറായി, 'വിറപ്പിച്ച്' കെ സുരേന്ദ്രൻ
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് ശബരിമലയുടെ പേരില്‍ കേരളത്തില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ് ബിജെപി. അയോധ്യ മാതൃകയില്‍ കാസര്‍കോഡ് നിന്ന് രഥയാത്രയും തുടങ്ങിയിരിക്കുന്നു. യാത്ര അവസാനിക്കുമ്പോള്‍ കേരളം കാവിയുടുക്കും എന്നാണ് ജാഥാ നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനം.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയെക്കുറിച്ച് ബിജെപി മിണ്ടുന്നതേ ഇല്ല. അതേസമയം സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുളള പിണറായി വിജയന് നേര്‍ക്കും സര്‍ക്കാരിന് നേര്‍ക്കുമാണ് ഭള്ള് പറച്ചില്‍. രഥയാത്രയില്‍ പിണറായി വിജയനെ കടന്നാക്രമിച്ചിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
ആക്രമണം പിണറായിക്ക് നേരെ
ശബരിമലയില്‍ ബിജെപിയെ സംബന്ധിച്ച് നോട്ടം ആചാരസംരക്ഷണം അല്ലെന്നും പരമാവധി വോട്ടും സിപിഎമ്മിന്റെ തകര്‍ച്ചയുമാണ് എന്നത് വ്യക്തമായിക്കഴിഞ്ഞതാണ്. ഇത് ബിജെപിയുടെ സുവര്‍ണാവസരമാണ് എന്ന് ശ്രീധരന്‍ പിളള പറഞ്ഞതും ആ അര്‍ത്ഥത്തില്‍ തന്നെയാണ് വിലയിരുത്തപ്പെടുന്നതും. എല്ലാ ബിജെപി നേതാക്കളും കടന്നാക്രമിക്കുന്നത് പിണറായി വിജയനേയും ഇടതുപക്ഷ സര്‍ക്കാരിനേയുമാണ്. വിധി പറഞ്ഞത് പിണറായിയാണ് എന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.
പിണറായിയുടെ ഇരട്ടച്ചങ്ക്
പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് കൊണ്ടുളളതാണ് കെ സുരേന്ദ്രന്റെ പ്രസംഗം. ''എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ നടത്തി, എന്ത് വന്നാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും, സുപ്രീം കോടതി വിധി നടപ്പാക്കും എന്നൊക്കെ പറഞ്ഞത് ആരാണ്.. ഡബിള്‍ ചങ്കനാണ്, ഇരട്ടച്ചങ്കനാണ്. പിണറായി വിജയന്‍ ഇത്രയും നാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖാക്കളെ വിശ്വസിപ്പിച്ചിരുന്നത് തനിക്ക് രണ്ട് ചങ്കുണ്ട് എന്നാണ്''.
ഓട്ടച്ചങ്കനാണ് പിണറായി വിജയന്‍
''എന്നാല്‍ ചിത്തിര ആട്ട വിശേഷ പൂജ കഴിഞ്ഞപ്പോള്‍ പിണറായി വിജയന് രണ്ട് ചങ്ക് പോയിച്ച് ഒരു ചങ്കുമില്ല എന്ന് മനസ്സിലായി. ഒരു ഓട്ടച്ചങ്കനാണ് പിണറായി വിജയന്‍'' എന്നാണ് കെ സുരേന്ദ്രന്‍ പരിസഹിച്ചത്. എവിടെയാണ് അയാള്‍ക്ക് ചങ്കുളളതെന്നും കെ സുരേന്ദ്രന്‍ കാസര്‍കോഡ് മധൂറില്‍ എന്‍ഡിഎയുടെ രഥയാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേ ചോദിച്ചു.
മർക്കട മുഷ്ടി ഉപയോഗിച്ചിട്ട് കാര്യമില്ല
സാധാരണ നിലയില്‍ ആയിരമോ ആയിരത്തി അഞ്ഞൂറോ അയ്യപ്പഭക്തന്‍മാര്‍ വരുന്ന ശബരിമലയില്‍ ഇത്തവണ എത്തിയത് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്‍മാരാണ്. നിങ്ങള്‍ ഏത് മര്‍ക്കട മുഷ്ടി ഉപയോഗിച്ചാലും, നിങ്ങള്‍ ഏത് യുദ്ധ സന്നാഹമായിട്ടുളള സാഹചര്യങ്ങള്‍ സൃഷ്ടിച്ചാലും, പാറപ്പുറത്തെ പിണറായി വിജയാ.. 144 അല്ല, 1440 പോലീസ് നടപടിയെടുത്താലും കേരളത്തിലെ അയ്യപ്പ ഭക്തന്മാര്‍ അതിനെ പുല്ല് പോലെ വലിച്ചെറിയും''
ഭക്തരോട് പ്രതികാര നടപടി
ഇത്തരം സാഹചര്യങ്ങളില്‍ വളരെ അവധാനതയോടെ വേണമായിരുന്നു സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ സര്‍ക്കാര്‍ ശക്തമായ പ്രതികാര നടപടിയാണ് സ്വീകരിച്ചത്. സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലായിരുന്നുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
തില്ലങ്കേരി ഭജനമിരിക്കും
അയ്യപ്പഭക്തര്‍ സിപിഎമ്മിന്റെ അണികളെ പോലെയല്ല. അവര്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുളളവരാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരി പ്രകോപിതരായ അയ്യപ്പഭക്തന്മാരെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പോലീസ് ചെയ്യേണ്ട ജോലിയാണ് തില്ലങ്കേരി ചെയ്തത് എന്നും ആചാരലംഘനം നടത്തിയിട്ടുണ്ട് എങ്കില്‍ 41 ദിവസം വത്സന്‍ തില്ലങ്കേരിയെ സന്നിധാനത്ത് ഭജനമിരുത്താമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂരിലെ ആവേശ പ്രസംഗത്തിൽ അമിത് ഷായ്ക്ക് കുരുക്ക്.. സുപ്രീം കോടതിയോടടക്കം പരാതി