ട്രാൻസ് ജെൻഡറുകളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശാക്തീകരണപ്രവർത്തനങ്ങൾക്ക് കേരളം നേതൃത്വം നൽകി പുതുമാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്‌വേണ്ടി പ്രവർത്തിക്കുന്ന ക്വീയറിഥം എൽജിബിടിഐക്യൂ കമ്മ്യൂണിറ്റിയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകൾക്കായി കോ- ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായി ഒന്നിച്ചിരുന്ന് ചർച്ച ചെയ്താണ് സൊസൈറ്റിയുടെ നിയമങ്ങൾ തയ്യാറാക്കുക. വിവിധ വകുപ്പുകളിൽ ട്രാൻസ് ജെൻഡറുകൾക്ക് ജോലി നൽകുന്നതിനായി സർക്കാർ ശ്രദ്ധചെലത്തും. സമൂഹത്തിന്റെ മുൻപന്തിയിലേക്ക് ഇവരെ കൊണ്ടുവരാനും ജനാധിപത്യത്തിന്റെ ഭാഗമാക്കാനും ഇത്തരം തൊഴിൽ മേഖലകൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

സ്വവർഗ്ഗരതി, ഭിന്ന ലൈംഗികത, ട്രാൻസ് ജെൻഡറുകൾ എന്നീ സാമൂഹ്യഭീതിക്കെതിരെയുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ ക്വീയർ സാമൂഹ്യ പ്രവർത്തകൻ അശോക് റാ കവി, സംസ്ഥാന സാക്ഷരതാ മിഷൻ അദ്ധ്യക്ഷ ഡോ. പിഎസ് ശ്രീകല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിൽ എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പാക്കണം.
ഭിന്നലൈംഗികത ഇന്നും ഭൂരിഭാഗം ജനങ്ങൾക്കും ഭീതിസ്വപ്നമാണ്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭിന്നലൈംഗികത ഉൾകൊള്ളാൻ തയ്യാറാകുന്നില്ല. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ തയ്യാറാകാത്തവരേറെയാണ്. ഇതിന് മാറ്റം വരുത്തണം. അതിനായി ജനങ്ങളെ ശാസ്ത്രീയമായ രീതിയിൽ ബോധവത്കരിക്കണമെന്നും ശ്രീകല പറഞ്ഞു. എംഎസ്എ പ്രൊജക്ട് ഡയറക്ടർ മുരുഗേഷ് ശിവസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications