ആ തീരുമാനം നിശബ്ദ വിപ്ലവം; അഴിമതിയും തടയിടാനായി, അബ്രാഹ്മണ ശാന്തി നിയമനത്തെ കുറിച്ച് കടകംപള്ളി
തിരുവനന്തപുരം: ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത് നിശബ്ദ വിപ്ലവമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചരിത്രത്തിലാദ്യമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ കൂടാതെ ട്രസ്റ്റുകളുടെയും മറ്റും അധീനതയിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നും ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ശാന്തിയായി നിയമിച്ചിരുന്നില്ല.
ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ കൂടാതെ ട്രസ്റ്റുകളുടെയും മറ്റും അധീനതയിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നും ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ശാന്തിയായി നിയമിക്കാത്ത സാഹചര്യമാണുള്ളത്. ഇത്തരം സന്ദർഭങ്ങളിലാണ് സർക്കാർ ചരിത്ര പ്രധാനമായ തീരുമാനം കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിയമനത്തിന് കൈക്കൂലി
നേരത്തെ പൂജാകര്‍മ്മങ്ങളില്‍ പ്രാവീണ്യമില്ലാത്ത മേല്‍സമുദായത്തില്‍ പെട്ടവരെ കൈക്കൂലി വാങ്ങി നിയമിക്കുന്ന പതിവുണ്ടായിരുന്നു. ആ അഴിമതിക്കും തടയിടാനായെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയിലും...
ശബരിമലയിലെ ശാന്തി നിയമനത്തില്‍ സംവരണം സാദ്ധ്യമാകുമോ എന്ന് പരിശോധിക്കും. മലബാര്‍ ദേവസ്വ നിയമ ഭേദഗതി നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ചരിത്രം തിരുത്തി എഴുതി
ഭരണഘടന പ്രകാരമുള്ള സംവരണം ശാന്തി നിയമനത്തില്‍ നടപ്പാക്കിയതിലൂടെ ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും നന്ദി
രാജ്യമാകെ ഈ വിപ്ലവമറിയിച്ച ദേശീയ ചാനലുകള്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളോടും നന്ദി പറയാൻ മന്ത്രി മടിച്ചില്ല. പിന്തുണ അറിയിച്ച നടന്‍ കമലാഹാസന്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങിയവർക്കും കടകംപള്ളി നന്ദി അറിയിച്ചു.

പിഎസ്സി മാതൃക
പിഎസ്സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

മെറിറ്റും സംവരണവും
മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തത്. മുന്നാക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.












Click it and Unblock the Notifications