വിസ്മയയുടെ കത്ത് ഒടുവിൽ കാളിദാസിലേക്കെത്തി, ''മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്''!
കൊല്ലം: കേരളത്തിനാകെ വേദനയായിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ വിസ്മയ. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. വിസ്മയയുടേത് കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
വിസ്മയയുടെ മരണത്തോടെ സ്ത്രീധന വിവാഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. അതിനിടെ മുന്‍പൊരിക്കല്‍ വിസ്മയ തനിക്ക് എഴുതിയ പ്രണയ ലേഖനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടന്‍ കാളിദാസ് ജയറാം. വിസ്മയയുടെ സുഹൃത്ത് അരുണിമ ആണ് ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.
വേദനയായി വിസ്മയ
കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുന്ന വിവരം വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. വിസ്മയയ്ക്ക് ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിരുന്നുവെന്നും മകളുടേത് കൊലപാതകം ആണെന്നും കുടുംബം ആരോപിക്കുന്നു.
വിസ്മയ എഴുതിയ കത്ത്
വിസ്മയയുടെ മരണം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധന വിവാഹങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ശക്തമായാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ വിസ്മയ നിറയുമ്പോള്‍ സുഹൃത്ത് അരുണിമ മണ്ഡപത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കോളേജില്‍ വെച്ച് ഒരു പ്രണയ ലേഖന മത്സരത്തില്‍ വിസ്മയ എഴുതിയ കത്താണ് അരുണിമ പങ്ക് വെച്ചിരിക്കുന്നത്.
കത്ത് കാളിദാസിന്റെ കയ്യില്‍
മത്സരത്തില്‍ പങ്കെടുത്ത് നടന്‍ കാളിദാസ് ജയറാമിന് ആയുന്നു വിസ്മയ അന്ന് പ്രണയ ലേഖനം എഴുതിയിരുന്നത്. ഈ പ്രണയ ലേഖനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുമെന്നും അതോടെ കാളിദാസ് വിളിക്കുമെന്നും തങ്ങള്‍ ഒരുമിച്ച് സെല്‍ഫി എടുക്കുമെന്നും വിസ്മയ കളിയായി പറഞ്ഞിരുന്നതായി അരുണിമ ഓര്‍മ പങ്കുവെയ്ക്കുന്നു. വിസ്മയയുടെ മരണശേഷം ഈ കത്ത് കാളിദാസിന്റെ കയ്യില്‍ എത്തിയിരിക്കുകയുമാണ്.
അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ
അരുണിമ മണ്ഡപത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ''രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്.....,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്... എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു.... post viral ആവുന്നു..... കാളി ഇത് കാണുന്നു.... എന്നെ call ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു....അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല''.
അവൾ ആഗ്രഹിച്ച പോലെ
''കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു.... ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവൾ ആഗ്രഹിച്ച പോലെ Viral ആയി. കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം''
അതീവ ദുഖം തോന്നുന്നു
വിസ്മയയുടെ മരണശേഷം ഈ കത്ത് കണ്ട കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്. കാളിദാസിന്റെ വാക്കുകള്‍ ഇങ്ങനെ: വിസ്മയ നായരെ കുറിച്ചും ആ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും അറിഞ്ഞ് അതീവ ദുഖം തോന്നുന്നു. സാക്ഷരതയും ലോകത്ത് എല്ലായിടത്ത് നിന്നുളള വിവരങ്ങള്‍ അറിയാനുളള സംവിധാനങ്ങളുമുണ്ടായിട്ടും നമ്മുടെ ആളുകള്‍ക്ക് ഇപ്പോഴും സ്ത്രീധനം വാങ്ങുന്നത് ഒരു കുറ്റകൃത്യമാണ് എന്നും മര്‍ദ്ദനം എന്നത് എത്ര ഭീകരമാണ് എന്നും മനസ്സിലാകുന്നില്ല എന്നത് അംഗീകരിക്കാനാവാത്തതാണ്.
എല്ലാ മുറിവുകളും പുറമേ കാണണമെന്നില്ല
എല്ലാ മുറിവുകളും പുറമേ കാണണമെന്നോ എല്ലാ മുറിവുകളില്‍ നിന്നും ചോര പൊടിയണം എന്നോ ഇല്ല. നമ്മള്‍ ഉണരണമെങ്കില്‍ ഇനിയും എത്ര പേരുടെ പേരുകള്‍ ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരും എന്നതോര്‍ത്ത് ആശങ്ക തോന്നുന്നു. എന്തുകൊണ്ടാണ് ടോക്‌സിക് ആയിട്ടുളള ഒരു ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരുന്നതിനെ ആരും സ്വാഗതം ചെയ്യാത്തത്. എന്തുകൊണ്ടാണ് സമൂഹം അവരെ അപമാനമായി കാണുന്നത്. എന്തുകൊണ്ടാണ് അവരെ പുണരാന്‍ മടിക്കുന്നത്.
എത്ര ഹൃദയശൂന്യമാണ്
സ്ത്രീധനം ചോദിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അതിനെക്കുറിച്ച് മൗനം പാലിക്കുന്നതും എത്ര ക്രൂരവും അധാര്‍മികവും ആണെന്നും ഏത് തരത്തിലുളള അക്രമത്തോടും മൗനം പാലിക്കുന്നത് എത്ര ഹൃദയശൂന്യമാണെന്നും മനസ്സിലാക്കാന്‍ ഒരു പുരോഗമന സമൂഹം എന്ന നിലയ്ക്ക് നമുക്ക് സാധിക്കാത്തത് എന്ത് കൊണ്ടാണ്. നിലവിലുളള നിയമങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തുമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.
Recommended Video
മാപ്പ്!
ആളുകളെ ബോധവത്ക്കരിക്കുന്നതിന് വേണ്ടിയുളള നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ തിരിച്ച് കൊണ്ട് വരാം. അവരെ നമുക്ക് സോഷ്യല്‍ മീഡിയയിലെ മറ്റൊരു ഹാഷ്ടാഗ് മാത്രമാക്കി മാറ്റാതിരിക്കാം. പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്'!