എൽദോ എബ്രഹാമിനെ പോലീസ് മർദ്ദിച്ച സംഭവം; പ്രതികരണവുമായി കാനം, മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചെന്ന്!
തിരുവനന്തപുരം: എൽദോ എബ്രഹാം എംഎൽഎയെ പോലീസ് മർദ്ദിച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. സിപിഎം എംഎൽഎയെ പിണറായി പോലീസ് തന്നെ മർദ്ദിച്ചിട്ടും കാനം പ്രതികരിക്കാത്തതിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സംഭവത്തിൽ സർക്കാരിനെ പിന്തുണച്ച് തന്നെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. കലക്ടറുടെ അന്വേഷണം കഴിയാതെ ഒന്നും പറയാനാകില്ലെന്നും സംഭവത്തിൽ സിപഐയുടെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാനത്തിന്റെ മൗനം
എംഎൽഎയ്ക്ക് മർദ്ദനമേറ്റിട്ടും സംസ്ഥാന സെക്രട്ടറി മിണ്ടാതിരുന്നത് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു. കാനത്തിന്റെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മർദ്ദനമേറ്റ എംഎൽഎ എൽദോ പറഞ്ഞിരുന്നത്. നടപടിയിൽ പരാതിയില്ലെന്നും ഇത്രയും മോശം പോലീസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എനിക്ക് കാനത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വിശ്വാസമുണ്ട്. ക്യാബിനറ്റ് യോഗത്തിൽ മന്ത്രി എകെ ബാലൻ നടത്തിയ പരാമർശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

സർക്കാരിന് പിന്തുണ
എന്നാൽ സർക്കാരിന് പിന്തുണയുമായാണ് കാനം രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന കാര്യം. മര്‍ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സാധാരണ ഉണ്ടാകുന്ന ലാത്തിച്ചാര്‍ജിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ആര്‍ഡിഒ-മാരാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ ഒരു എംഎല്‍എ ഉള്‍പ്പടെ മര്‍ദ്ദനമേറ്റ സാഹചര്യത്തിൽ കലക്ടറോട് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു
സ്വന്തം എംഎൽഎ പോലീസ് മർദ്ദിച്ചിട്ടും പ്രതികരിച്ചിട്ടില്ലെന്നുള്ള ആരോപണം കാനം തള്ളി. നിലപാടുകളിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും കലക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും വ്യക്തമാക്കി. ലാത്തിചാർജിൽ സിപിഐ നേതാക്കൾക്ക് പരിക്കേറ്റതിൽ തുടർ പ്രക്ഷോഭ പരിപാടികൾ വെള്ളിയാഴ്ട തീരുമാനിക്കും. ആലുവയിൽ ചേരുന്ന യോഗരത്തിൽ കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും

കാനത്തിൽ ചാമക്കാലയുടെ വിമർശനം
എല്‍ദോ ഏബ്രഹാം എംഎല്‍എയ്ക്ക് പോലീസ് മര്‍ദനമേറ്റ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാല രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. കേരളം ഇപ്പോള്‍ ഭരിക്കുന്നത് 'കൂട്ടുകക്ഷി ' മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

എത്രകാലം ഈ അപമാനം സഹിക്കും?
സ്വന്തം മകന്റെ സുരക്ഷയോര്‍ത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. കാനത്തിന് ഉളുപ്പുണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം കുറിപ്പെഴുതിയത്. രൂക്ഷ വിമർശനമാണ് അദ്ദേഹം കാനത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഭരിക്കുമ്പോള്‍ സമരത്തിനിറങ്ങിയാല്‍ തല്ലുകൊള്ളുമെന്ന് സിപിഐ ക്കാരെ നോക്കി ബാലന്‍ മന്ത്രി കണ്ണുരുട്ടി അത്രെ. സിപിഐ ഇ അപമാനം എത്രകാലം സഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications