കണ്ണൂര്‍ വിമാനത്താവളത്തിലെ നിയമനങ്ങള്‍ തീര്‍ത്തും സുതാര്യമായിരിക്കും: ഇപി ജയരാജന്‍ എംഎൽഎ
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയമനങ്ങള്‍ തീര്‍ത്തും സുതാര്യമായിരിക്കുമെന്നും അതിന് ഒരു രഹസ്യ സ്വഭാവവുമുണ്ടായിരിക്കില്ലെന്നും ഇ.പ ജയരാജന്‍ എംഎല്‍എ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഏരിയാ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ പുനരധിവാസ പാക്കേജാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പുനരധിവാസ കുടുംബങ്ങള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് വിമാനത്താവള കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ജോലി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. ഇക്കാരണത്താല്‍ പാക്കേജ് പ്രകാരം തൊഴില്‍പ്രതീക്ഷിച്ചവര്‍ അസ്വസ്ഥരാണ്. എന്നാല്‍ ആര്‍ക്കും ആശങ്കയുണ്ടാവേണ്ടതില്ല. മുഴുവന്‍ കുടുംബങ്ങള്‍ക്കും പാക്കേജില്‍ പറഞ്ഞതിന് അനുസൃതമായി എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയിരിക്കും. മുമ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ചിലര്‍ക്ക് തോന്നിയതുപോലെ രഹസ്യമായി ജോലി നല്‍കിയിട്ടുണ്ട്.
അത് ഇനിയുണ്ടാവില്ല. കേരളത്തിലെ ഏറ്റവും ആധുനികമായ വിമാനത്താവളമാണ് കണ്ണൂരിലേത്. ഓണത്തിന് മുമ്പ് ആഭ്യന്തരസര്‍വീസ് ആരംഭിച്ചുകൊണ്ട് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കും. അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലയിലുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. തൊഴില്‍ രഹിതരായ യുവതീയുവാക്കളെ റിക്രൂട്ട് ചെയ്ത് തൊഴില്‍ ലഭ്യമാക്കാനുള്ള ആശ്രയ കേന്ദ്രമായി മാറാന്‍ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഏരിയാ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിക്ക് സാധ്യമാകുമെന്നും ഇ.പി പറഞ്ഞു.