പണമില്ല, ജാതിക്കരുത്തില്ല, മണ്ണിൽ നിന്നും തുടങ്ങിയ പോരാട്ടം.. പാർട്ടിയെ മക്കളെ ഏൽപ്പിച്ച് മടക്കം
ചെന്നൈ: വെറും മണ്ണില്‍ നിന്നും 5 തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേറിയ കലൈഞ്ജറിലേക്കുള്ള കരുണാനിധിയുടെ വളര്‍ച്ച അത്ര എളുപ്പമേറിയതായിരുന്നില്ല. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ കരുണാനിധിക്ക് പിന്‍ബലമായി ഒന്നുമുണ്ടായിരുന്നില്ല, പണബലമോ ജാതിബലമോ ഒന്നും. വെറും മണ്ണിൽ നിന്നും ആയിരുന്നു ആ തുടക്കം.
മരണശേഷം ഉയരുന്ന വിലാപങ്ങള്‍ മാത്രം മതി തമിഴ് ജനതയ്ക്ക് കരുണാനിധി ആരായിരുന്നു എന്നറിയാന്‍. തന്റെ പതിമൂന്നാം വയസ്സിലായിരുന്ന രാഷ്ട്രീയ രംഗത്തേക്കുള്ള കരുണാനിധിയുടെ ആദ്യത്തെ കാല്‍വെപ്പ്. ഇളൈഞ്ചര്‍ മറുമലര്‍്ചി എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച് കൊണ്ടായിരുന്നു അത്. ഹിന്ദി വിരുദ്ധ സമരത്തിലടക്കം മുന്‍നിരയിലുണ്ടായിരുന്ന കരുണാനിധിയുടെ രാഷ്ട്രീയ കളരി പെരിയോറിനൊപ്പമുള്ള നാളുകളായിരുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് കരുണാനിധിയെ അടുപ്പിക്കുന്നത് എംജിആറാണ്. പിന്നീട് അണ്ണാദുരൈയുടെ പിന്‍ഗാമിയായി ഡിഎംകെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ കരുണാനിധിക്ക് പിന്നിലേക്ക് നോക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കൊണ്ട് മറ്റ് നേതാക്കളില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു കരുണാനിധി. കരുണാനിധിയോട് ഇടഞ്ഞ് എംജിആര്‍ അണ്ണാ ഡിഎംകെ രൂപീകരിച്ചതോടെ ഇരുവരും തമ്മിലുള്ള പോരിനും തമിഴര്‍ സാക്ഷികളായി.
തന്റെ രാഷ്ട്രീയ ജീവിത്തില്‍ എംജിആറിന്റെ താരപ്രഭയ്ക്ക് മാത്രമാണ് കരുണാനിധിയെ അല്‍പമെങ്കിലും പിന്നോട്ട് വലിക്കാനായത്. പ്രതിസന്ധികളെ നെഞ്ച് വിരിച്ച് നിന്ന് നേരിടുന്ന നേതാവായിരുന്നു കരുണാനിധി. കഴകമാണ് കുടുംബമെന്ന് വിശ്വസിച്ചിരുന്ന അണ്ണാദുരൈയുടെ പാരമ്പര്യമല്ല കരുണാനിധി പിന്‍തുടര്‍ന്നത്. പകരം കുടുംബത്തെ തന്നെ അദ്ദേഹം കഴകമാക്കി മാറ്റുകയായിരുന്നു. സ്റ്റാലിനും കനിമൊഴിയും അടക്കമുള്ള മക്കളെ കരുണാനിധി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നു. കരുണാനിധിയുടെ മടങ്ങിപ്പോക്ക് അണ്ണാഡിഎംകെയെ മക്കളുടെ കയ്യിലേല്‍പ്പിച്ചാണ്.












Click it and Unblock the Notifications