കാസര്‍കോഡ് മൗലവിയുടെ കൊല....ബിജെപി പറഞ്ഞത് എല്ലാം കള്ളം!! തെളിവുണ്ട്.....
പിടിയിലായ മൂന്നു പ്രതികളില്‍ രണ്ടു പേര്‍ ആര്‍എസ്എസ് പരിശീലകര്‍
കാസര്‍കോഡ്: ചൂരിയിലെ മദ്രസാ അധ്യാപകനായ റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന ബിജെപിയുടെ വാദം പൊളിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ രണ്ടു പേര്‍ക്കു ആര്‍എസ്എസുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.
മുഖ്യപ്രതി കേളുഗുഡ്ഡെ അയ്യപ്പഭജന മന്ദിരത്തിനു സമീപമുള്ള അപ്പു എന്ന അജേഷ് (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവര്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് പദവിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നു വിവരം ലഭിച്ചിട്ടുണ്ട്.
അജേഷ് ആര്‍എസ്എസ് വേഷം ധരിച്ചുനില്‍ക്കുന്ന ചിത്രവും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി ചിഹ്നമുള്ള തൊപ്പിയും ഷാളും ധരിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തുവന്നിരുന്നു.
മൗലവിയുടെ കൊലപാതകവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് സംഭവം നടന്നു തൊട്ടടുത്ത ദിവസം തന്നെ ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷവും ഇവര്‍ക്കു ബിജെപിയുമായോ സംഘ്പരിവാര്‍ സംഘനകളുമായോ ബന്ധമില്ലെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ കാസര്‍കോഡ് കടകള്‍ക്കു നേരെ കല്ലേറ് നടത്തിയവരില്‍ മൗലവി കേസിലെ പ്രതിയായ അജേഷും ഉള്‍പ്പെട്ടിരുന്നു. പോലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് മദ്രസാധ്യാപകനായ റിയാസ് മൗലവിയെ മൂന്നു പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയാണ് തങ്ങള്‍ കൊല ചെയ്തതെന്ന് പിടിയിലായ പ്രതികള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
അജേഷ്, അഖില്‍ എന്നിവരെക്കൂടാതെ നിതിന്‍ എന്നയാളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാള്‍ക്കു ബിജെപിയുമായി ബന്ധമുണ്ടോയെന്നു വ്യക്തമല്ല. മൂന്നു പ്രതികളെയും പോലീസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിടിയിലായ മൂന്നു പ്രതികളില്‍ ഒരാള്‍ക്കു മറ്റൊരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രത്യേക അന്വേഷസംഘത്തലവന്‍ എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മൂന്നു പ്രതികളും ചോദ്യം ചെയ്യലില്‍ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. തെളിവെടുപ്പും കൊലയ്ക്കായി ഉപയോഗിച്ച ആയുധവും കണ്ടെടുത്ത ശേഷമാണ് പോലീസ് മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
പഴുതടച്ച അന്വേഷണമാണ് കേസില്‍ പോലീസ് നടത്തിയത്. സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് കൊലയ്ക്കു കാരണമെന്നും പോലീസ് സംശയിക്കുന്നു.
മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പിന്‍വലിക്കുകയായിരുന്നു. കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷന്‍ പരിധിയെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്.