'പോലീസ് വേഷത്തിലും സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു, അത് വിവാദമായി'; ആവർത്തിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വീണ്ടും മന്ത്രി കെബി ഗണേഷ് കുമാർ. നേരത്തെ ഗണേഷ് നടത്തിയ വിമർശനത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരത്തിന് പിന്നാലെയാണ് അദ്ദേഹം വീണ്ടുമെത്തിയത്. തൊപ്പി മാത്രമല്ല, പോലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നുവെന്നും ആ സംഭവം വിവാദമായെന്നും കെബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നുവെന്ന വിമർശനവും ഗണേഷ് കുമാർ ഉന്നയിച്ചു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണങ്ങൾ നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറയുന്നു.

ഇത്തരം വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിന് മുമ്പേ താൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണെന്നും രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. തുടർച്ചയായി രണ്ടാം ദിവസമാണ് തന്റെ ആദ്യ പ്രസ്‌താവനയിൽ വിശദീകരണം എന്ന പേരിൽ ഗണേഷ് സുരേഷ് ഗോപിയെ കടന്നാക്രമിക്കുന്നത്.
കഴിഞ്ഞ ദിവസവും ബിജെപി സമരത്തെ ഗണേഷ് പരിഹസിച്ചിരുന്നു. പത്തനാപുരത്ത് നടന്ന ബിജെപി സമരത്തെയാണ് ഗണേഷ് കുമാർ കളിയാക്കിയത്. പോലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്നായിരുന്നു ഗതാഗത മന്ത്രിയുടെ ചോദ്യം. ഇതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം നിലപാട് എടുത്തിരുന്നു.
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന ഗണേഷ് കുമാറിന്റെ വാക്കുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്. കമ്മീഷണര്‍ എന്ന സിനിമ റിലീസ് ചെയ്‌തപ്പോള്‍ കാറിന് പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്നും വര്‍ഷങ്ങള്‍ക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നതെന്നും ഗണേഷ് പറഞ്ഞത് വിവാദമായിരുന്നു.
അതേസമയം, അടുത്തിടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിന് എതിരെ നടത്തിയ വിദ്വേഷ പരാമർശത്തിലും ഗണേഷ് ഇന്ന് പ്രതികരിച്ചു. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ മറുപടി. കേരളത്തിന്റെ ഐശ്വര്യം തന്നെ മതേതരത്വമാണ്. അതിൽ മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ല. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications