സുധാകരനിലൂടെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മുന്നിൽ കാണുന്നത്; കെസി വേണുഗോപാൽ പറയുന്നു
നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടിമുടി പൊളിച്ചെഴുത്തിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. ഗ്രൂപ്പ് താൽപര്യങ്ങൾ കണക്കിലെടുക്കാതെ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടാണ് പാർട്ടിക്കുള്ളിൽ അഴിച്ച് പണികൾ നടത്തുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് പകരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശൻ എത്തി. കെപിസിസി അധ്യക്ഷനായി കെ സുധാകരനും ചുമതലയേറ്റു. ഇതോടെ കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. പ്രകടമായ മാറ്റം ഇനി പാർട്ടിയിലുണ്ടാകും എന്നാണ് സുധാകരന്റെ വരവോടെ എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഏറെ പ്രതീക്ഷ
കെസി വേണുഗോപാലിന്റെ കുറിപ്പ്: കെപിസിസിയുടെ ഇരുപത്തി ഒന്നാമത്തെ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത കെ. സുധാകരന് എല്ലാ വിധ ആശംസകളും നേരുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും, കോൺഗ്രസിനെ സ്നേഹിക്കുന്ന അഭ്യുദയകാംക്ഷികളും, പൊതു സമൂഹവും ഒരു പോലെ ഏറെ പ്രതീക്ഷയോടെയാണ് ഈ സ്ഥാനാരോഹണത്തെ കാണുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിലെ കോൺഗ്രസ് പാർട്ടി ഇന്നും ഏറ്റവുമധികം ജനപിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നത് അവിതർക്കിതമാണ്.
കൈമോശം വന്നത്
രാഷ്ട്രീയ പ്രവർത്തന മേഖലകളിൽ പ്രകടമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങളിൽ അവരോടൊപ്പം നിന്ന് കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തന ശൈലിയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ദുഖങ്ങളും പ്രയാസങ്ങളും ഏറ്റെടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ മുഖമുദ്രയായി മാറിയത്. ഒരിടവേളയിൽ നമുക്ക് കൈമോശം വന്നതും ഈ ശൈലിയാണ്.
വലിയൊരു ദൗത്യം
തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രം ജനങ്ങളുടെ ഇടയിലിറങ്ങുക എന്നതിന് പകരം, സദാസമയവും ജനങ്ങളുടെ ഇടയിൽ അവരിലൊരാളായി നിന്ന് പാർട്ടിയെ അടിമുടി മാറ്റിയെടുക്കുക എന്ന വലിയൊരു ദൗത്യമാണ് നമുക്ക് നിർവഹിക്കാനുള്ളത്. ഈ ഉത്തരവാദിത്വം ആത്മാർത്ഥമായി മുൻ കയ്യെടുത്ത് നടപ്പിലാക്കാൻ പുതിയ അദ്ധ്യക്ഷന് കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. സുധാകരന്റെ സ്ഥാനലബ്‌ധിയിൽ വിറളിപൂണ്ട സി പി എം ഇപ്പോൾ തന്നെ കോൺഗ്രസിന്റെ മുഖമായ കെ. പി. സി. സി. അധ്യക്ഷനെ വിലകുറഞ്ഞ ആരോപണങ്ങൾ കൊണ്ട് കരിവാരിതേക്കാനുള്ള മൂഢശ്രമത്തിലാണ്.
മുന്നണിപ്പോരാളി
കോൺഗ്രസ് പ്രവർത്തകരുടെ ആശയ അടിത്തറയും, ഡിഎൻഎയും മതേതരത്വവും, വർഗീയതയോടുള്ള സന്ധിയില്ലാ സമരവുമാണ്. രാജ്യവ്യാപകമായി ബിജെപിയും, സംഘപരിവാറും ഉയർത്തുന്ന വർഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തോടുള്ള കോൺഗ്രസ് പാർട്ടിയുടെ സന്ധിയില്ലാ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയാണ് കെ. സുധാകരൻ. അതോടൊപ്പം വർഗീയതയോടൊപ്പം തന്നെ അപകടകാരിയായ മനുഷ്യജീവന് വിലകല്പിക്കാത്ത സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തോടും, വർഗീയതയെ താലോലിക്കുന്ന അവരുടെ നിലപാടുകളോടും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമീപനമാണ് കോൺഗ്രസ് പാർട്ടിക്കുള്ളത്.
തിരിച്ചു വരവിനു പാതയൊരുക്കാൻ
ഈ അപകടകരമായ രാഷ്ട്രീയ ശൈലികളെ ഒരുപോലെ എതിർക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്ന കെ. സുധാകരനെ ഒറ്റ തിരിഞ്ഞാക്രമിച്ചു തളർത്താനും, കള്ളപ്രചാരണങ്ങളിലൂടെ ചാപ്പകുത്താനുമുള്ള ശ്രമം വിലപ്പോവില്ല. കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സുധാകരന് പ്രതിരോധം തീർത്ത് മുന്നോട്ടു വരുമെന്നതിൽ സംശയമില്ല. കേവലം കെ. പി സി സി അധ്യക്ഷനിലും ഭാരവാഹികളിലും ഉത്തരവാദിത്വം ഏൽപ്പിച്ചു നിഷ്ക്രിയരായി നിൽക്കാതെ ഓരോ കോൺഗ്രസ് പ്രവർത്തകരും, തങ്ങളുടെ വ്യക്തിതാല്പര്യങ്ങൾ മാറ്റിവെച്ചും, വിട്ടു വീഴ്ചകൾ ചെയ്തും, പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽകണ്ട് പ്രവർത്തിച്ചാൽ നമുക്ക് അനായാസം കോൺഗ്രസ് പാർട്ടിയുടെ തിരിച്ചു വരവിനു പാതയൊരുക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
Recommended Video
ഒറ്റ മനസ്സോടെ
ഈ വലിയൊരു പ്രതീക്ഷയാണ് കെ സുധാകരന്റെ നിയമനത്തിലൂടെ കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും മുന്നിൽ കാണുന്നത്. അതിനായി ഒറ്റ മനസ്സോടെ നമുക്ക് പ്രവർത്തിക്കാം. ഈ സന്ദർഭത്തിൽ സ്ഥാനമൊഴിയുന്ന മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. ഏറെ പ്രതിസന്ധികൾ നേരിട്ട കാലയളവിൽ സമചിത്തതയോടെ, ആദർശ നിഷ്ഠയോടെ, വ്യക്തി ശുദ്ധിയോടെ പാർട്ടിയെ നയിച്ച നേതാവാണ് ശ്രീ മുല്ലപ്പള്ളി. അദ്ദേഹത്തിന്റെ സേവനം എക്കാലവും പാർട്ടി സ്‌മരിക്കും. അദ്ദേഹത്തിന്റെ ജീവിത ശൈലിയും, പ്രവർത്തന രീതിയും ഒരു രജത രേഖയായി തന്നെ നമ്മുടെയെല്ലാം മനസ്സിൽ നില നിൽക്കുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു'.