മിന്നൽ വേഗത്തിൽ ഫലം അറിയാം; ബിഹാർ മോഡൽ വോട്ടെണ്ണലിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ
നിലവിലുള്ളതിനേക്കാൾ ഇരട്ടി വേഗത്തിൽ വോട്ടെണ്ണാൻ സാധിക്കുമെന്നതാണ് ബിഹാർ മോഡലിന്റെ പ്രത്യേകത
തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷം ഏകദേശം ഒരു മാസത്തെ കാത്തിരിപ്പാണ് പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുള്ളത്. മെയ് രണ്ടിനാണ് ഏപ്രിൽ ആറിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരിക. വോട്ടെണ്ണലിന് ഇത്രയും കാത്തിരിക്കേണ്ടി വരുമെങ്കിലും വോട്ടെണ്ണി തുടങ്ങിയാൽ അതിവേഗം ഫലം അറിയാൻ സാധിക്കുന്ന തരത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ബിഹാർ മോഡൽ വോട്ടെണ്ണലാണ് ഇത്തവണ സംസ്ഥാനത്തും ഒരുക്കുക.

നിലവിലുള്ളതിനേക്കാൾ ഇരട്ടി വേഗത്തിൽ വോട്ടെണ്ണാൻ സാധിക്കുമെന്നതാണ് ബിഹാർ മോഡലിന്റെ പ്രത്യേകത. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരേ സമയം ഒരു മണ്ഡലത്തിലെ പതിനാല് ബൂത്തുകളിലെ വോട്ടായിരുന്നു എണ്ണിയിരുന്നത്. എന്നാൽ ഇക്കുറി ഇത് 28 ആയി വർധിപ്പിക്കും.
നാല് ഹാളിലായിട്ടാവും വോട്ടെണ്ണലിനായുള്ള മേശകൾ സജ്ജീകരിക്കുക. വോട്ടെണ്ണൽ ആരംഭിച്ച് അഞ്ച് മിനിട്ടുകൾക്കകം തന്നെ ഇക്കുറി ഫലസൂചനകൾ പുറത്തുവരും. അരമണിക്കൂറിനുള്ളിൽ മണ്ഡലത്തിലെ പകുതി വോട്ടുകൾ എണ്ണിക്കഴിയും. ഇതിനായി ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വർദ്ധന വരുത്തിയിട്ടുണ്ട്.
ഒരു മണ്ഡലത്തിൽ ശരാശരി മുന്നൂറിനടുത്ത് ബൂത്തുകളാണുള്ളത്. തപാൽ വോട്ടുകൾ എണ്ണുമ്പോൾ യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങും ഇതിനായി എല്ലാ മണ്ഡലങ്ങളിലും രണ്ട് ഉപവരണാധികാരികളെക്കൂടി നിയമിക്കും.
Recommended Video
അതേസമയം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിഹാർ മോഡൽ പരീക്ഷിച്ചെങ്കിലും വിജയിച്ചിരുന്നില്ല. അതിവേഗമെത്തുമെന്ന് കരുതിയ ഫലം സാധാരണയിൽ നിന്നും വൈകി. ഇത് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന പരിചയക്കുറവ് കാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇത്തവണ ബിഹാർ മോഡൽ കേരളത്തിൽ ഫലം കാണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശ്വസിക്കുന്നു.












Click it and Unblock the Notifications