ജയിച്ചത് ഒരേ ഒരാള്‍ മാത്രം: മത്സരിച്ച ആറ് 'എംപി' മാരില്‍ 5 പേര്‍ക്കും കനത്ത തോല്‍വി
തിരുവനന്തപുരം: ഏറെ വിജയ പ്രതീക്ഷയുമായി മത്സരത്തിന് ഇറങ്ങിയ പല സ്ഥാനാര്‍ത്ഥികളും ഇത്തവണ ദയനീയമായി പരാജയപ്പെടുന്നതാണ് കണ്ട്. മുന്നണി വ്യത്യാസം ഇല്ലാതെ മൂന്ന് മുന്നണികളില്‍ നിന്നുള്ള പ്രമുഖരില്‍ പലരും ഇത്തവണ തോറ്റു. മുന്നണിക്ക് പുറത്തുള്ള കണക്കില്‍ പെടുന്നതാണ് പിസി ജോര്‍ജിന്‍റെ പരാജയം. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച പാര്‍ലമെന്‍റ് അംഗങ്ങളും കൂട്ടത്തോടെ പരാജയപ്പെടുന്നതിനും ഇത്തവണ സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. സിറ്റിങ് എംപിമാരും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി 'എംപി' സ്ഥാനം രാജിവെച്ചതുമായ ആറ് പേരായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിരുന്നത്. ഇവരില്‍ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞതാവട്ടെ ഒരാള്‍ക്ക് മാത്രവും.
നേമത്തെ പോര്
വടകരയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ച കെ മുരളീധരന്‍ ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു ഇത്തവണ നേമത്തേക്ക് മത്സരിക്കാന്‍ എത്തിയത്. സംസ്ഥാനത്തെ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് യുഡിഎഫ് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു മുരളീധരന്‍ വടകരയില്‍ നിന്നും നേമത്തേക്ക് വണ്ടി കയറിയത്. ലോക്സഭാ അംഗത്വം രാജിവെക്കാതെയായിരുന്നു മുരളീധരന്‍റെ മത്സരം.
മൂന്നാം സ്ഥാനത്ത്
വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമെ കഴിഞ്ഞുള്ളുവെങ്കിലും മണ്ഡലത്തിലെ യുഡിഎഫ് വോട്ടുകള്‍ ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിജയിച്ച ശിവന്‍കുട്ടിക്ക് 55837 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കുമ്മനത്തില്‍ 51888 വോട്ടുകള്‍ കെ മുരളീധരന്‍ 36524 വോട്ടും നേടാന്‍ സാധിച്ചു.
പാലായിലെ ജോസിന്‍റെ തോല്‍വി
ചരിത്രം തിരുത്തിയ വിജയത്തിലും ഇടതുമുന്നണിക്ക് കനത്ത ആഘാതമായത് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വിയാണ്. രാജ്യസഭാംഗമായിരുന്ന ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെയായിരുന്നു എംപി സ്ഥാനം രാജിവെച്ചത്. ഇടതുമുന്നണി അധികാരത്തില്‍ എത്തുമ്പോള്‍ മന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്ന നേതാവ് കൂടിയാണ് ജോസ് കെ മാണി.
വീഴ്ത്തിയത് കാപ്പന്‍
എന്നാല്‍ ശ്രദ്ധേയമായ മത്സരത്തില്‍ പാലായില്‍ ജോസ് കെ മാണിയെ മാണി സി കാപ്പന്‍ വീഴ്ത്തി. ഉപതിരഞ്ഞെടുപ്പിലേതിനെക്കാള്‍ ഭൂരിപക്ഷം വന്‍തോതില്‍ ഉയര്‍ത്തിയായിരുന്നു മാണി സി കാപ്പന് ലഭിച്ചത്. 15426 വോട്ടാണ് ജോസ് കെ മാണിയേക്കാള്‍ അധികമായി മാണി സി കാപ്പന്‍ സ്വന്തമാക്കിയത്. കേരള കോണ്‍ഗ്രസിലെ 5 പേര്‍ വിജയിച്ചപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ ദയനീയമായി പരാജയപ്പെട്ടത്.
എംവി ശ്രേയാംസ് കുമാര്‍
ഇടതുമുന്നണി അധികാരത്തില്‍ എത്തുമ്പോള്‍ ജയിച്ചാല്‍ മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന മറ്റൊരു നേതാവാണ് എല്‍ജെഡി അധ്യക്ഷനായ എംവി ശ്രേയാംസ് കുമാര്‍. രാജ്യസഭ അംഗത്വം രാജിവെക്കാതെയായിരുന്നു കല്‍പ്പറ്റയില്‍ നിന്നും അദ്ദേഹം ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എന്നാല്‍ മത്സര ഫലം പുറത്ത് വന്നപ്പോള്‍ ഇടത് സിറ്റിങ് സീറ്റില്‍ ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടു.
ടി സിദ്ധീഖ്
കോണ്‍ഗ്രസിലെ ടി സിദ്ധീഖാണ് എംവി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയത്. 5470 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ടി സിദ്ധീഖ് മണ്ഡലം യുഡിഎഫിന് വേണ്ടി പിടിച്ചെടുത്തത്. എല്‍ജെഡിയില്‍ മത്സരിച്ച മൂന്ന് പേരില്‍ എംവി ശ്രേയാംസ് കുമാര്‍ അടക്കം രണ്ട് പേര്‍ പരാജയപ്പെട്ടു. കൂത്തുപറമ്പില്‍ നിന്നും മത്സരിച്ച കെപി മോഹന്‍ ആണ് വിജയിച്ച ഏക എല്‍ജെഡി അംഗം.
സുരേഷ് ഗോപി
നോമിനേഷനിലൂടെ രാജ്യസഭയിലേക്ക് എത്തിയ വ്യക്തിയായ സുരേഷ് ഗോപിയുടെ മത്സരം ബിജെപി ടിക്കറ്റില്‍ തൃശൂരിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്‍റെ പ്രതീക്ഷയിലായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സുരേഷ് ഗോപിയുടെ കന്നിയങ്കം. എന്നാല്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലീഡ് പിടിച്ചെങ്കിലും
വോട്ടെണ്ണലിന്‍റെ പലഘട്ടങ്ങളിലും ലീഡ് പിടിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപി മുന്നാം സ്ഥാനത്തായത്. വിജയിച്ച . എൽഡിഎഫിലെ പി ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
അല്‍ഫോന്‍സ് കണ്ണന്താനം
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ മത്സരം ബിജെപി ടിക്കറ്റില്‍ കാഞ്ഞിരപ്പള്ളിയിലായിരുന്നു. 2006 ല്‍ അല്‍ഫോണ്‍ കണ്ണന്താനം ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അവിടെ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.
കേരള കോണ്‍ഗ്രസ് എം
വിജയിച്ച കേരളാ കോൺഗ്രസ് എമ്മിലെ സിറ്റിങ് എംഎല്‍എ എൻ ജയരാജ് 60,299 വോട്ടുകൾ നേടിയപ്പോള്‍ രണ്ടാമതെത്തിയ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കന് 46,596 വോട്ടുകള്‍ ലഭിച്ചു. മൂന്നാമത് എത്തിയ കണ്ണന്താനത്തിന് കിട്ടിയത് 29,157 വോട്ടുമാത്രം. 2016 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 31411 വോട്ടായിരുന്നു.
ഒരേയൊരു വിജയി
മത്സരിച്ച് വിജയിച്ച 'എംപി'മാരുടെ പട്ടികയില്‍ പെടുത്താവുന്ന ഏക അംഗം കുഞ്ഞാലിക്കുട്ടി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റ് അംഗത്വം രാജിവെച്ചത്. വേങ്ങരയിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം 30,522 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിക്കുകയും ചെയ്തു. പി ജിജിയെ ആയിരുന്നു ഇടത് സ്ഥാനാര്‍ത്ഥി.
Recommended Video