സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷമുണ്ടാകില്ല, തൂക്കുമന്ത്രിസഭ വരുമെന്ന് പിസി ജോർജ്, ബിജെപിക്ക് 5 സീറ്റ് വരെ
പൂഞ്ഞാര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തുടര്‍ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. അതേസമയം ഭരണം തിരിച്ച് പിടിക്കാന്‍ യുഡിഎഫ് പൊരുതുന്നു. മറ്റൊരു വശത്ത് സീറ്റെണ്ണം കൂട്ടാന്‍ ബിജെപിയും.
എന്നാല്‍ ഇത്തവണ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പ്രവചനം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പ് ഫലം പിസി ജോര്‍ജ് പ്രവചിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ
ഇത്തവണ തൂക്ക് നിയമസഭ വരും
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ ഇത്തവണ തൂക്ക് നിയമസഭ വരും എന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ ജനപക്ഷം നേതാവുമായ പിസി ജോര്‍ജ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരാനുളള ഒരു സാധ്യതയും താന്‍ കാണുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മാത്രമല്ല ട്വന്റി ട്വന്റിയും നിര്‍ണായക ശക്തിയായി മാറുമെന്നും പിസി ജോര്‍ജ് പറയുന്നു.
അഞ്ച് സീറ്റില്‍ വരെ ബിജെപി
സംസ്ഥാനത്തെ പല നിയോജക മണ്ഡലങ്ങളിലും ബിജെപി ഒരു നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട്. ഇത്തവണ ബിജെപി ഒരു സീറ്റില്‍ ആയിരിക്കില്ല നിയമസഭയില്‍ നില്‍ക്കുന്നത്. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടതില്ല. ഒരു സീറ്റില്‍ ആയിരിക്കില്ല, മറിച്ച് അഞ്ച് സീറ്റില്‍ വരെ ബിജെപി വിജയിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ഇതുവരെ ഇല്ലാത്ത രാഷ്ട്രീയ സ്ഥിതി
ബിജെപിക്ക് അഞ്ച് സീറ്റില്‍ വിജയിക്കാന്‍ സാധിക്കുകയും ട്വന്റി ട്വന്റിക്ക് അവര്‍ അവകാശപ്പെടുന്നത് പോലെ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഇതുവരെ ഇല്ലാത്ത രാഷ്ട്രീയ സ്ഥിതി കേരളത്തിലുണ്ടാകുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അങ്ങനെ വന്നാല്‍ കേരളത്തില്‍ ഒരു തൂക്ക് സര്‍ക്കാര്‍ ആയിരിക്കും രൂപപ്പെടാന്‍ പോകുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
ശക്തി എന്താണ് എന്നത് കാണിക്കും
സംസ്ഥാനത്ത് തൂക്ക് സഭയാണ് വരുന്നത് എങ്കില്‍ ബിജെപിയും ട്വന്റി ട്വന്റിയും ഉള്‍പ്പെടെ ഉളളവര്‍ തീരുമാനിക്കുന്ന നിലയിലേ ഒരു സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുളളൂ എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാറുകാരന്റെ ശക്തി എന്താണ് എന്നത് അടുത്ത സര്‍ക്കാര്‍ രൂപീകരണത്തില്‍ താന്‍ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നും പിസി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പിജെ ജോസഫിന്റെ ഗതികേട്
പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും താന്‍ ജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പിജെ ജോസഫ്-പിസി തോമസ് വിഭാഗങ്ങള്‍ ലയിച്ചതിന് എതിരെയും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു.പിസി തോമസ് വിഭാഗവുമായുളള ലയനം പിജെ ജോസഫിന്റെ ഗതികേടാണ് എന്ന് പിസി ജോര്‍ജ് പറഞ്ഞു. പിജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമാണ് അതിന് കാരണം എന്നും പിസി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
ചെന്നിത്തലയ്ക്കും പങ്കുണ്ട്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനത്തിന് പിസി ജോര്‍ജ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. തന്റെ മുന്നണി പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്കൊപ്പം ചെന്നിത്തലയും ചേര്‍ന്നാണ് തന്നെ വെട്ടിയത്.
ഇനി ഉമ്മന്‍ചാണ്ടിയെ അപമാനിക്കില്ല
യുഡിഎഫ് മുന്നണി പ്രവേശനം നടക്കാതെ വന്നതോടെ നേരത്തെ ഉമ്മന്‍ചാണ്ടിക്കെതിരെ മാത്രമായിരുന്നു പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ഒന്നും പറയില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പെട്ടെന്ന് ഉണ്ടായ അരിശത്തില്‍ വന്നു പോയതാണ്. ഇനി ഉമ്മന്‍ചാണ്ടിയെ അപമാനിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട് അടക്കം ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് യുഡിഎഫ് പ്രവേശനം നടക്കാതായതിന് പിന്നാലെ പിസി ജോര്‍ജ് ഉന്നയിച്ചത്. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു എന്നാണ് പിസി ജോര്‍ജ് 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇത് വന്‍ വിവാദമായിരുന്നു.
ഉമ്മന്‍ചാണ്ടി നന്ദികേട് കാട്ടി
മാത്രമല്ല ഉമ്മന്‍ചാണ്ടി വഞ്ചകനാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. സെല്‍വരാജിനെ കോണ്‍ഗ്രസില്‍ എത്തിച്ചപ്പോള്‍ താന്‍ ചക്കര ആയിരുന്നുവെന്നും പിന്നീട് ഉമ്മന്‍ചാണ്ടി നന്ദികേട് കാട്ടിയെന്നും പിസി ജോര്‍ജ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് ചെന്നിത്തല ആണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകേണ്ടത് എന്നും എന്നാല്‍ ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രി ആകില്ലെന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.